സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ.ചിന്താ ജെറോമിന്‍റെ വിവാദ ഗവേഷണ പ്രബന്ധത്തിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ. വാഴക്കുല എന്ന കവിതയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്നായിരുന്നു പ്രബന്ധത്തിൽ പറയുന്നത്.
ഗൈഡിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് ക്ഷമിക്കാൻ പറ്റാത്തതാണെന്നും തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നൽകാൻ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിച്ചു. ട്വന്റി ഫോർ ന്യൂസിനോടാണ് ലളിത ചങ്ങമ്പുഴയുടെ പ്രതികരണം. വിദ്യാർത്ഥിയോട് ക്ഷമിക്കാനാകും പക്ഷേ, ഗൈഡിനോട് ക്ഷമിക്കാനാകില്ല. തെറ്റുകളെല്ലാം തിരുത്തി പ്രബന്ധം വീണ്ടും അവതരിപ്പിക്കണം. ഒന്നുകൂടെ ശ്രദ്ധിച്ച് അൽപം വിപുലീകരിച്ച് മാറ്റങ്ങൾ വരുത്തി പ്രബന്ധം എഴുതണം. നിലവിൽ നോക്കിയ ആളുകൾ തന്നെ രണ്ടാമതും നോക്കണം.
Also Read- വാഴക്കുല ബൈ വൈലോപ്പള്ളി’ ചിന്താ ജെറോമിൻ്റെ ഗവേഷണ പ്രബന്ധം പുന:പരിശോധിക്കണമെന്ന് ആവശ്യം
തെറ്റുപറ്റിയ പ്രബന്ധം റദ്ദാക്കണം. രണ്ടാമത് വീണ്ടും പ്രബന്ധം അവതരിപ്പിച്ചാൽ ഡോക്ടറേറ്റ് നൽകാം. ഒരു പരീക്ഷയ്ക്ക് പൂജ്യം മാർക്ക് കിട്ടിയിട്ട് അത് നൂറാണെന്ന് എങ്ങനെ കരുതുമെന്നും ലളിത ചങ്ങമ്പുഴ ചോദിച്ചു.
Also Read- ‘വാഴക്കുല’യുടെ രചയിതാവിനെ അറിയില്ലെങ്കിലും ചിന്താ ജെറോമിന് ഡോക്ടറേറ്റ് യോഗ്യതയെന്ന് കേരള സര്‍വകലാശാല
വാഴക്കുല എന്ന കവിതയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് എഴുതിയ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയും രംഗത്തു വന്നിരുന്നു. ചങ്ങമ്പുഴയ്ക്ക് പകരമായി വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരത്തെറ്റോടെ (വൈലോപ്പള്ളി) ആണ് എഴുതിയിരിക്കുന്നതെന്നും, കവിയെയും കവിതയെയും ഇടതുപക്ഷ പ്രവർത്തക വിസ്മരിച്ചെന്നും കമ്മിറ്റി ആരോപിച്ചു.
നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലിഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴില്‍, കേരള സര്‍വകലാശാല പ്രോ വൈസ്ചന്‍സലറായിരുന്ന ഡോ. പി.പി.അജയകുമാറിന്‍റെ മേല്‍നോട്ടത്തിലായിരുന്നു ചിന്ത ജെറോം ഗവേഷണം പൂര്‍ത്തിയാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.