സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ.ചിന്താ ജെറോമിന്‍റെ വിവാദ ഗവേഷണ പ്രബന്ധം പുന:പരിശോധിക്കണമെന്ന് ആവശ്യം. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് വാഴക്കുല എന്ന കവിതയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് എഴുതിയ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യവുമായി രംഗത്തുവന്നത്.
ഇതുസംബന്ധിച്ച് കേരള സർവകലാശാല വൈസ് ചാൻസലർക്ക് നിവേദനം നൽകി. ചങ്ങമ്പുഴയ്ക്ക് പകരമായി വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരത്തെറ്റോടെ (വൈലോപ്പള്ളി) ആണ് എഴുതിയിരിക്കുന്നതെന്നും, കവിയെയും കവിതയെയും ഇടതുപക്ഷ പ്രവർത്തക വിസ്മരിച്ചെന്നും കമ്മിറ്റി ആരോപിച്ചു.
നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലിഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴില്‍, കേരള സര്‍വകലാശാല പ്രോ വൈസ്ചന്‍സലറായിരുന്ന ഡോ. പി.പി.അജയകുമാറിന്‍റെ മേല്‍നോട്ടത്തിലായിരുന്നു ചിന്ത ജെറോം ഗവേഷണം പൂര്‍ത്തിയാക്കിയത്.
സംവിധായകരായ പ്രിയദര്‍ശന്‍, രഞ്ജിത്ത് എന്നിവരുടെ സിനിമകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നവയാണ് എന്ന് പറയുന്നതിനിടെയാണ് ‘വാഴക്കുല’ എന്ന കവിതയെ കുറിച്ച് പരാമര്‍ശമുള്ളത്. ഇവിടെ ഗ്രന്ഥകര്‍ത്താവിന്‍റെ സ്ഥാനത്ത് ‘വാഴക്കുല ബൈ വൈലോപ്പള്ളി’ എന്നാണ് ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അധ്യായത്തില്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.