കൽപറ്റ: നടൻ വിനായകനെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഫോണില്‍ സംസാരിച്ചെന്ന നടന്‍ വിനായകനെതിരായ യുവതിയുടെ പരാതിയിലാണ് അന്വേഷണം പൂർത്തിയാക്കി പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസ് വ്യക്തമാക്കി.
ഈ വർഷം ഏപ്രിലിൽ വയനാട്ടിലെ ഒരു ചടങ്ങിലേക്ക് അതിഥിയായി ക്ഷണിച്ചപ്പോൾ ഫോണില്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകന്‍ തന്നോട് സംസാരിച്ചെന്ന് ആയിരുന്നു യുവതി പൊലീസില്‍ നല്‍കിയ പരാതി. പരാതിയില്‍ നടനെതിരെ കേസെടുത്ത പൊലീസ് അശ്ലീലച്ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കും വിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയത്.
മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയവുമായി ശിവസേന; MLAമാരെ റിസോർട്ടിലേക്ക് മാറ്റി
ഈ കേസിൽ ജൂൺ 20ന് കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ വിനായകൻ നേരിട്ട് ഹാജരായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് നടനെ ജാമ്യത്തിൽ വിട്ടു. തുടർന്ന് മാസങ്ങൾ നീണ്ട അന്വേഷണം പൂർത്തിയാക്കിയാണ് അന്വേഷണസംഘം കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
യുവതിയോട് താന്‍ മോശമായി സംസാരിച്ചതായി നടന്‍ സമ്മതിച്ചെന്ന് കുറ്റപത്രത്തിലുണ്ട്. ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബർ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനു ശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. അടുത്തമാസം കേസിന്‍റെ വിചാരണ ആരംഭിക്കുമെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Vinayakan, Vinayakan