വയനാട്: ബഫര്‍സോൺ വിഷയത്തിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഷയങ്ങളും യോഗത്തില്‍ ചർച്ച ചെയ്യുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നമുണ്ടായാലും അതിനെ പർവതീകരിക്കുകയാണെന്നും പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ബഫര്‍സോണ്‍ വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ച തുടങ്ങിയ വിഷയമാണ്. എന്നാൽ വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇത് ഇപ്പോൾ പൊട്ടിമുളച്ച സംഭവമാണെന്ന്. സര്‍ക്കാരിന് എതിരായ സമരങ്ങൾ കർഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
Also Read- മാനഹാനി ഭയന്ന് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച സ്വന്തം കുഞ്ഞിനെ വീണ്ടെടുത്ത് മാതാപിതാക്കൾ
ഇതിനിടെ, ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധനാ റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് എജിയും സ്റ്റാൻഡിങ് കൗൺസലുമായും ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടലും പരിഗണനയിലുണ്ട്. ജൂൺ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹ സർവേ റിപ്പോർട്ട് നൽകാനുള്ള സമയപരിധി ഈ മാസം തീരുകയാണ്.
ജനുവരി ആദ്യവാരമാണ് ബഫർസോൺ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. എതിർപ്പുകൾ തണുപ്പിക്കാൻ ഫീൽഡ് സർവേ നടത്തുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്‍റ് സെന്‍റര്‍ തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഒരു സത്യവാങ് മൂലം കൂടി കോടതിയിൽ നൽകാനാണ് സർക്കാർ നീക്കം.
ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതിയിൽ ഉൾപ്പെടെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഉപഗ്രഹ സർവേയിലെ ആശങ്ക പരിഹരിക്കാൻ ഫോറസ്റ്റ്, പഞ്ചായത്ത് റവന്യു ഉദ്യോഗസ്ഥരുടെ സിറ്റിങ്ങും ഫീൽഡ് സർവേയും നടത്തും. ഇടുക്കി കളക്ടറ്റേറ്റ് കോൺഫറൻസ് ഹാളിലെ സർവകക്ഷിയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.