തിരുവനന്തപുരം: ശബരിമലയെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ബി.ജെ.പിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ ദര്‍ശനത്തിനാണ് എത്തുന്നതെങ്കില്‍ സൗകര്യമൊരുക്കും. സംഘര്‍ഷം ഉണ്ടാക്കുകയാണ് ലക്ഷ്യമെങ്കില്‍ അതിനെ അതിന്റേതായ രീതിയില്‍ കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാതൃകാരപമായ രീതിയിലാണ് പൊലീസ് ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സമരം നടത്തുന്നവരുടെ യഥാര്‍ഥ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാണ്. സമരത്തിന് നേതൃത്വം ആര്.എസ്.എസും ബി.ജെ.പിയുമാണ് വഹിക്കുന്നതെങ്കിലും തങ്ങളും ഒപ്പമുണ്ടെന്നാണ് കോണ്‍ഗ്രസും പ്രവര്‍ത്തിയിലൂടെ കാട്ടുന്നത്. ശബരിമലയോടുള്ള ഭക്തിയുടെ ഭാഗമായല്ല ഇത്. സംഘര്‍ഷമുണ്ടാക്കുകയാണ് ലക്ഷ്യം. കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതി വിധി എന്തായാലും അനുസരിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ അത് നടപ്പാക്കുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തുടക്കത്തില്‍ പല രീതിയിലുള്ള പ്രതിഷേധങ്ങള്‍ പലയിടങ്ങളില്‍ ഉയര്‍ന്നു വന്നപ്പോഴും സര്‍ക്കാര്‍ അതിനെ എതിര്‍ത്തില്ല. 12 വര്‍ഷത്തെ നിയമയുദ്ധത്തിനു ശേഷമാണ് വിധി വന്നത്. സ്ത്രീകളുടെ ഭരണഘടനാപരമായ തുല്യത ഉറപ്പു വരുത്തുന്ന വിധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
യുവതികളായ ചിലര്‍ കോടതി വിധി അനുസരിച്ച് എത്തിയിരുന്നു. അപ്പോള്‍ പ്രക്ഷോഭകര്‍ അവരുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു. ഇതിനു പിന്നില്‍ സംഘപരിവാറായിരുന്നു. മാധ്യമ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. എല്ലാത്തരത്തിലുമുള്ള ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന ഘട്ടം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടത്. മാധ്യമ പ്രവര്‍ത്തകരോട് എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്നു വരെ സംഘപരിവാര്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നില്ക്കാന് കഴിയാത്ത അവസ്ഥവരെയുണ്ടാക്കി. ഇവര്‍ ഭക്തരല്ല. സംഘപരിവാര്‍ തീരുമാനിച്ച അജണ്ട നടപ്പാക്കുകയായിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം പൊലീസ് അങ്ങേയറ്റം സമാധാനപരമായാണ് ഇടപെട്ടത്.
ചിത്തര ആട്ട ഉത്സവത്തിന് സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തടയുകയും ആക്രമിക്കുകയും ചെയ്തു. 50 വയസ് കഴിഞ്ഞ സ്ത്രീയെ ആണ് സംഘപരിവാര്‍ ആക്രമിച്ചത്. പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ മറ്റ് കാരണങ്ങള്‍ ഇല്ലാതെ വന്നതോടെയാണ് 50 വയസ് കഴിഞ്ഞ സ്ത്രീയെ ആക്രമിച്ചത്. ഒപ്പം വന്നവരെയും വളഞ്ഞുവച്ച് ആക്രമിച്ചു. പൊലീസിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായതിനാലാണ് അവര്‍ക്ക് ദര്‍ശനം ഒരുക്കാനായത്.
ആചാര സംരക്ഷണം പ്രചരിക്കുന്നവര്‍ തന്നെ 18-ാം പടിയില്‍ ആചാരം ലംഘിച്ച് കയറി. ശബരിമലയെ രാഷ്ട്രീയലക്ഷ്യത്തോടെയാണ് സംഘപരിവാര്‍ കാണുന്നത്. ഭക്തര്‍ക്ക് ദുരിതമുണ്ടാക്കുകയാണ് ചെയ്തത്. രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം പ്രവര്‍ത്തികളുടെ ഗുണം തങ്ങള്‍ക്ക് കിട്ടുമെന്നാണ് സംഘപരിവാര്‍ കരുതുന്നത്.
മണ്ഡലമകരവിളക്കിന് നട തുറക്കുന്നതിന് മുന്‍പ് തന്നെ ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്ന നടപടിയാണ് ദേവസ്വം സ്വീകരിച്ചത്. ദര്‍ശന സൗകര്യത്തിന് തടസ്സമുണ്ടാക്കുന്നവരെ കണ്ടില്ലെന്നു നടിക്കാനാകില്ല. അതിന്റെ ഭാഗമായാണ് അത്തരക്കാരെ ഒഴിവാക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊണ്ടത്. ദുരുദ്ദേശത്തോടെ ഇറങ്ങിപ്പുറപ്പെട്ടവരെ തടഞ്ഞു. നേരത്തെ ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചവരെയാണ് തടഞ്ഞത്. ഭക്തരെ ബുദ്ധിമൂട്ടിക്കാനല്ല ദര്‍ശന സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. നട അടച്ച ശേഷവും സന്നിധനത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചു. ശബരിമല തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കുകയെന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. അതിനായി എന്ത് കള്ളവും വിളിച്ചു പറയുന്നു രീതിയാണ് നടക്കുന്നത്. ഭക്തരാണെന്ന് അവകാശപ്പെട്ട് എത്തിയവര്‍ സംഘപരിവാറുകാരായിരുന്നു. രാജേഷ്. ആര് എന്നയാള്‍ ആര്.എസ്.എസ് മുവാറ്റുപുഴ ജില്ലാ കാര്യവാഹാണ്. ചിത്തിര ആട്ടവിശേഷ ദിവസം തൃശൂര്‍ സ്വേദേശി ആയ ഭക്തയെ ആക്രമിക്കാന്‍ ശ്രമിച്ചത് ഇയാളാണ്. വിഷ്ണു സുരേഷ്, അമ്പാടി, എ.വി ബിജു എന്നിവര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഇവരാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ എത്തിയത്. ഇവര്‍ വനത്തിലൂടെയാണ് സന്നിധാനത്ത് എത്തിയത്. ബി.ജെ.പിയുടെ സര്‍ക്കുലര്‍ പുറത്തുവന്നതോടെ ഇവര്‍ എന്തിനാണ് എത്തുന്നതെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിലയെ പ്രക്ഷോഭത്തിന്റെ വേദിയാക്കാനും ഭക്തര്‍ക്ക് തടസം സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. ഒരു നേതാവ് ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞത് എസ്.പി മടക്കി നല്‍കിയിട്ടും വീണ്ടും വലിച്ചെറിഞ്ഞു. ഇതെല്ലാം കേരളം കണ്ടതാണ്. വസ്ത്രങ്ങള്‍ സ്വയം വലിച്ചുകീറിയിട്ട് പൊലീസ് മര്‍ദ്ദനത്തില്‍ കീറിയതാണെന്ന് പറഞ്ഞു. പ്രക്ഷോഭത്തിനു വേണ്ടി മാത്രമായി എത്തിയിട്ട് ഭക്തരാണെന്ന് പറയുക. ആചരത്തിന്റെ പേര് പറഞ്ഞ് ആചാരലംഘനം നടത്തി രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് സംഘപരിവാര്‍ ശബരിമലയെ ഉപയോഗിക്കുന്നത്. ഹര്‍ത്താലില്‍ നിന്ന് തീര്‍ഥാടകരെയോ പത്തനംതിട്ട ജില്ലയേയോ ഒഴിവാക്കിയില്ല. ഇത് ഭക്തര്‍ക്ക് ബുദ്ധിമൂട്ടുണ്ടാക്കി.
സംസ്ഥാനത്താകെ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ശ്രമിച്ചത്. കേന്ദ്രമന്ത്രി ശബരിമലയില്‍ എത്തിയിട്ടും കോടതി വിധിയെപ്പറ്റി മിണ്ടിയില്ല. ശബരിമലയില്‍ കാണിക്ക നല്‍കരുതെന്ന് സംസ്ഥാനത്തിന് അകത്തും പുറത്തും സംഘപരിവാര്‍ പ്രചരണം. ഇവരാണ് ഇപ്പോള്‍ ശബരിമലയുടെ സംരക്ഷകരായി രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തപ്പോള്‍ കേരളത്തില്‍ മറ്റൊരു നയമാണ് സ്വീകരിച്ചത്. ചിത്തിര ആട്ട വിളക്കിന് അക്രമം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പറയുന്നു. മുന്‍ നിലപാടുകളില്‍ നിന്ന് പ്രതിപക്ഷ നേതാവ് മലക്കം മറിയുകയാണ്. സംഘപരിവാര്‍ നിലപാടിനെ പ്രത്യക്ഷമായും പരോക്ഷമായും കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണ്.
മാതൃകാരപമായ രീതിയിലാണ് പൊലീസ് ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഭക്തര്‍ക്കു വേണ്ടിയാണ്. ഇതിനു ശേഷം ഒരു ഭക്തരും മാധ്യമ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിട്ടില്ല. ശബരിമലയില്‍ സൗകര്യങ്ങള്‍ ഇല്ലെന്നു പ്രചരിപ്പിക്കുന്നു. പ്രളയത്തില്‍ ശബരിമല തുറക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായി. നിറപുത്തരിക്ക് പൂജ ചെയ്യേണ്ടവര്‍ പമ്പ നീന്തിക്കടന്നാണ് ശബരിമലയില്‍ എത്തിയത്. പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്കിയതും ശബരിമലയ്ക്കാണ്. അതേത്തുടര്‍ന്നാണ് തീര്‍ഥാടകര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യമുണ്ടായത്. 25 കോടിയുടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി 9000 തീര്‍ഥാടകര്‍ക്ക് വിരവയ്ക്കാന്‍ സൗകര്യമൊരുക്കി. ഈ വര്‍ഷം 202 കോടി രൂപയാണ് ശബരിമലയ്ക്കു വേണ്ടി സര്‍ക്കാര്‍ അനുവദിച്ചത്. 247 റോഡുകള്‍ക്ക് പണം അനുവദിച്ചു. മനുഷ്യ സാധ്യമായ പ്രവര്‍ത്തനങ്ങള്‍ ശബരിമലയില്‍ ചെയ്തു. ചുരുങ്ങിയ സമയം കൊണ്ടാണ് സൗകര്യങ്ങള്‍ ഒരുക്കിയത്. അസൗകര്യങ്ങള്‍ പരിഹരിക്കുന്ന ഇടപെടല്‍ സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും ഭാഗത്തു നിന്നുണ്ടാകും.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം സംഘപരിവാര്‍ നേരത്തെ തുടങ്ങിയതാണ്. കാലവര്‍ഷക്കെടുതിയുടെ ഘട്ടത്തില്‍ ഉണ്ടായ യോജിപ്പ് രാജ്യത്തിന് മാതൃകയായിരുന്നു. ഇത് കേരളത്തിന്റെ മതനിരപേക്ഷ മനസിന്റെ പ്രത്യേകതയാണ്. എന്നാല്‍ ഭിന്നിപ്പും ചേരി തിരിവുമാണ് സംഘപരിവാറിന് ആവശ്യം. ബി.ജെ.പിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ ദര്‍ശനത്തിനാണ് എത്തുന്നതെങ്കില്‍ സൗകര്യമൊരുക്കും. സംഘര്‍ഷം ഉണ്ടാക്കാനാണ് എത്തുന്നതെങ്കില്‍ അതിനെ അതിന്റെ രീതിയില്‍ കാണും. നല്ല പ്രതികരണമാണ് ഭക്തരില്‍ നിന്നുണ്ടായിട്ടുള്ളത്. വിശ്വാസികള്‍ക്ക് സംരക്ഷണമെന്നതാണ് സര്‍ക്കാര്‍ നയം. അക്രമകാരികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും.
ക്യാമ്പ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമം. നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് ക്യാമ്പ് ചെയ്യേണ്ടത്. അല്ലാതെ ശരണം വിളിക്ക് നിരോധനമൊന്നുമില്ല. നിരോധന്ജ്ഞ നിലിലധികം ആളുകല്‍ കൂടാന്‍ പാടില്ലെന്ന നിരോധന്ജ്ഞ അല്ല അവിടെയുള്ളത്. അല്ലാതെ എല്ലാ യു.ഡി.എഫ് നേതാക്കള്‍ പോയാല്‍ നിരോധനാജ്ഞയുടെ ലംഘനമാകില്ല- മുഖ്യമന്ത്രി പറഞ്ഞു.
ചുരുക്കം ചിലരാണ് അക്രമികള്‍. വ്യാജപ്രചരണത്തില്‍ ഡോക്ടറേറ്റ് എടുത്തവരാണ് സംഘപരിവാറുകാര്‍. ഇപ്പോള്‍ അവര്‍ അതിനായി മറ്റു ചില മാധ്യമങ്ങളും ഉപയോഗിക്കുന്നു. ആളുകളുടെ എണ്ണത്തില്‍ കുറവില്ല. ആദ്യഘട്ടത്തില്‍ ആളുകള്‍ കുറയും. ആളുകള്‍ വരരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അത് നടക്കുമെന്ന് തോന്നുന്നില്ല. ശബരിമലയില്‍ എത്താന്‍ താല്പര്യമുള്ള യുവതികള്‍ നിലയ്ക്കല്‍ എത്തിയാലെ സംരക്ഷണം കൊടുക്കാന്‍ കഴിയൂ. ആരെയെങ്കിലും കൊണ്ടുവരണമെന്ന നിലപാട് സര്‍ക്കാരിനില്ല. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു പണ്ഡിതന്മാരുടെ അഭിപ്രായം തേടുന്നത് നല്ലതാണ്. വിധി നടപ്പാക്കാന്‍ സാവകാശം നല്‍കുന്നത് നല്ലതാണ്. എന്താണ് കോടതി തീരുമാനിക്കുന്നതെന്ന് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.