'നിങ്ങടെ പീപ്പിരി കണ്ട് ചൂളിപ്പോകില്ല'; പ്രതിഷേധക്കാരോട് മുഖ്യമന്ത്രി

Last Updated:
കോട്ടയം: നിങ്ങടെ പീപ്പിരി കണ്ട് ചൂളിപ്പോകുന്ന സർക്കാരല്ല ഇതെന്ന് ആർ.എസ്.എസ് ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് ഇടതുമുന്നണി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പ്രതിഷേധക്കാരെ രൂക്ഷമായി വിമർശിച്ചത്. കുറച്ചുപേരുടെ ഈ കളി കണ്ട് വേവലാതിപ്പെടേണ്ട കാര്യമില്ല. കുറച്ചുപേർ കൂടിനിന്ന് കോപ്രായങ്ങൾ കാണിച്ചാൽ അവരാണ് മഹാശക്തിയെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. കേരളത്തിന്റെ മതനിരപേക്ഷ മനസ് സർക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയെ കലാപഭൂമിയാക്കാനാണ് ആർ.എസ്.എസ് ശ്രമിച്ചത്. ഇതിനായി അവർ ക്രിമിനലുകളെ ബോധപൂർവം കൊണ്ടുവന്നു. ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. പ്രത്യേക സംഘങ്ങളെ തയാറാക്കിവച്ചിരുന്നുവെന്ന് സമരനേതാവ് തന്നെ പറഞ്ഞല്ലോ. ചോരവീണാൽ ക്ഷേത്രം മൂന്നുദിവസം അടച്ചിട്ടു പുണ്യാഹം നടത്തണം. ചോര വീഴ്ത്താനുള്ള സംഘങ്ങളെ തയാറാക്കി നിർത്തിയിരുന്നു എന്നാണ് ആ നേതാവ് പറഞ്ഞത്. ശബരമിലയെ സംരക്ഷിക്കാനല്ല, തകർക്കാനുള്ള നീക്കമാണ് ഇവർ നടത്തുന്നത്. ഈ നിലപാടിനൊപ്പം വിശ്വാസികൾ‌ക്ക് നിൽക്കാൻ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
advertisement
സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. കേരളം എല്ലാക്കാലവും മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. പ്രവേശനാനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത് ആർഎസ്എസുകാരായ വനിതകളാണ്.
കോൺഗ്രസും ബിജെ.പിയും നേരത്തെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചവരാണ്. വിധി വന്നതിനുശേഷം കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ചരിത്രവിധിയെന്നാണ് വിശേഷിപ്പിച്ചത്.പക്ഷെ ഇവിടത്തെ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത് മറ്റൊരു നിലപാടാണ്. അവസാരവാദപരമായ നിലപാടാണിത്. പലകാര്യങ്ങളിലും കോൺഗ്രസിൽ വ്യത്യസ്ത സ്വരങ്ങളുണ്ടാകാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ എല്ലാവരും ബിജെപി നിലപാടിനെ അനുകൂലിക്കുകയാണ്. കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കന്മാർ ഒരു കാൽ അപ്പുറത്ത് എടുത്ത് വച്ചിരിക്കുകയാണ്. നേതൃനിരയിലുള്ള ചിലയാളുകൾ അത്തരക്കാരാണെന്നു കോൺഗ്രസിനും ബി.ജെപിക്കും അറിയാം. ബിജെപിക്ക് ആളെ എത്തിച്ചുകൊടുക്കുന്ന പണിയാണ് കോൺഗ്രസ് ചെയ്യുന്നത്.
advertisement
ഭരണഘടനയുടെ മൗലികാവകാശങ്ങൾക്ക് മുകളിലാണ് വിശ്വാസമെന്ന നിലപാട് അംഗീകരിക്കാൻ കഴിയുമോ? അത് അംഗീകരിച്ചാൽ ബാബരി മസ്ജിദിന്റെ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ന്യൂനപക്ഷത്തിന്റെ താൽപര്യസംരക്ഷകർ എന്ന് അവകാശപ്പെടുന്ന കോൺഗ്രസിനൊപ്പം നിൽക്കുന്ന ചിലർ സ്വീകരിക്കുന്ന നിലപാട് ആർഎസ്.എസ് നിലപാടിനെ അനുകൂലിക്കുന്നത്. അത് തങ്ങൾക്ക് തന്നെ നാശം വരുത്തിവയ്ക്കുമെന്ന് തിരിച്ചറിയേണ്ടതുണ്ട്.
കേരളത്തിൽ എല്ലാവിഭാഗത്തിലുമുള്ള സ്ത്രീകളും വലിയതോതിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്നു. നവോത്ഥാനത്തിന്റെ ഭാഗമായാണ് അവയെല്ലാം അവസാനിച്ചത്. ഋതുമതിയാകുന്നത് പോലും എത്രവലിയ ആഘോഷമായാണ് ഒരുകൂട്ടർ കൊണ്ടാടിയിരുന്നത്. നവേത്ഥാനത്തിന്റെ ഭാഗമായല്ലേ അത് അവസാനിച്ചത്. ആർത്തവ സമയത്ത് സ്വന്തം വീട്ടിൽ കഴിയാൻ പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. അവർക്ക് കഴിയാൻ ഒരു പുര പ്രത്യേകം. അടുക്കളയിൽ പ്രവേശിക്കാൻ പാടില്ല. അതൊക്കെ മാറിയില്ലേ. ആ മാറ്റം കാണണ്ടേ- പിണറായി ചോദിച്ചു.
advertisement
ശബരിമലയിൽ പ്രതിഷേധിക്കുന്നവർ ഈ സർക്കാർ എന്തു ചെയ്യണമെന്നാണ് പറയുന്നത്. സുപ്രീംകോടതിവിധിയെ സർക്കാർ നിയമനിർമാണത്തിലൂടെ മറികടക്കാനാകില്ല. ഏതെങ്കിലും ഒരുവിഭാഗം തെറ്റിദ്ധരിക്കപ്പെടുന്നതുകൊണ്ട് ഇനി പിറകോട്ടുപോയിക്കളയാം എന്ന് നമ്മുടെ മുൻഗാമികൾ ചിന്തിച്ചിരുന്നെങ്കിൽ ഇന്നു കാണുന്ന നവേത്ഥാനം ഉണ്ടാകുമായിരുന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ശബരിമല അയ്യപ്പദർശനത്തിന് എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഇപ്പോഴത്തെ പോലെ അവിടെ ക്യാമ്പ് ചെയ്ത് കളയാമെന്ന് വച്ചാൽ സർക്കാർ അത് അനുവദിക്കില്ല. അതിനുള്ള നടപടികളെടുക്കും. ആരാധനയുടെ കാര്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യാവകാശമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിങ്ങടെ പീപ്പിരി കണ്ട് ചൂളിപ്പോകില്ല'; പ്രതിഷേധക്കാരോട് മുഖ്യമന്ത്രി
Next Article
advertisement
എറണാകുളത്ത് ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി
എറണാകുളത്ത് ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി
  • എറണാകുളം കളമശേരിയിൽ ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി ലഭിച്ചു.

  • അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

  • പീഡന പരാതിയിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു, പ്രതി ഒളിവിലാണെന്നാണ് വിവരം.

View All
advertisement