രണ്ടു ലക്ഷം സംഭാവന നൽകിയ ജനാർദ്ദനനെ കാണാൻ CPM നേതാവ് പി ജയരാജൻ; കൈകൂപ്പി വിനയാന്വിതനായി വലിയ മനസിനുടമ
Last Updated:
കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരൻ ആയിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബീഡി തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകിയ കാര്യം അറിയിച്ചത്.
കണ്ണൂർ: ആകെയുള്ള സമ്പാദ്യമായ രണ്ടുലക്ഷം രൂപ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയ ബീഡി തൊഴിലാളിയായ ജനാർദ്ദനൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. നിരവധി പേരാണ് ജനാർദ്ദനന് അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പരാമർശിക്കുകയും ചെയ്തിരുന്നു.
മാധ്യമങ്ങൾ ഓരോന്നായി ജനാർദ്ദനന്റെ വീട്ടിലേക്ക് എത്തിയതിനു പിന്നാലെ സി പി എം നേതാവായ പി ജയരാജനും അദ്ദേഹത്തെ കാണാൻ വീട്ടിലെത്തി. ഫേസ്ബുക്കിൽ ചിത്രങ്ങളും കുറിപ്പും പങ്കുവച്ച് പി ജയരാജൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
'ഇന്ന് നവമാധ്യങ്ങളിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് നമ്മുടെ ബീഡി തൊഴിലാളിയായ ജനാർദ്ദനനാണ്. വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് തന്റെ ജീവിതസമ്പാദ്യത്തിൽ 850 രൂപ മാത്രം ബാക്കിവെച്ച് രണ്ടുലക്ഷം രൂപ സംഭാവന ചെയ്ത് മാതൃകയായി മാറിയ ചാലാടൻ ജനാർദ്ദനന്റെ വീട് അല്പസമയം മുൻപാണ് സന്ദർശിച്ചത്. പെട്ടന്ന് വൈറലായതിന്റെ അമ്പരപ്പിലായിരുന്നു അദ്ദേഹം. ഫണ്ട് നൽകിയപ്പോൾ സമൂഹം ഇത്തരത്തിൽ ആദരിക്കുമെന്ന് ജനാർദ്ദനൻ ഒരിക്കലും കരുതിയിരുന്നില്ല.
advertisement
ഒരു വർഷം മുൻപാണ് ജനാർദ്ദനന്റെ ഭാര്യ മരണപ്പെട്ടത്. രണ്ട് പെൺമക്കളാണ് ജനാർദനന് ഉള്ളത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു. 36 വർഷം ദിനേശ് ബീഡിയിൽ പണിയെടുത്തതിന് ശേഷമാണ് ജനാർദനൻ പിരിഞ്ഞത്. തലേന്ന് രാത്രിയാണ് അദ്ദേഹം പൈസ നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്.
കേരളത്തിൽ നിന്നുള്ള കേന്ദ്രസഹമന്ത്രിയുടെ ജനവിരുദ്ധ പരാമർശങ്ങൾ ജനാർദ്ദനന്റെ മനസിനെ വല്ലാതെ
ഉലച്ചു. സൗജന്യമായി വാക്സിൻ നൽകാനാവില്ല എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പറഞ്ഞ വാക്ക് പാലിക്കുമെന്ന മുഖ്യമന്ത്രി സ:പിണറായി വിജയൻറെ ഉറച്ച നിലപാടിന് പിന്തുണ നൽകണമെന്ന് അദ്ദേഹം ഉറപ്പിച്ചു. അന്ന് രാത്രി ഉറങ്ങാനായില്ല. പിറ്റേദിവസം ബാങ്കിലെത്തി ഫണ്ട് നൽകിയതിന് ശേഷം സുഖമായി
advertisement
ഉറങ്ങി.
തൊഴിലാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രബുദ്ധതയാണ് ഇവിടെ കാണാനായത്. പാവപ്പെട്ട കുടുംബത്തിന്റെ നാഥന്
പോലും ഇത്തരത്തിൽ പ്രതികരിക്കാൻ കഴിഞ്ഞത് സമൂഹമാകെ പരിഗണിക്കുകയും ആ മാതൃക പിന്തുടരുകയും വേണം. സൗജന്യമായി വാക്സിൻ നൽകാനാകില്ലെന്ന നിഷേധ നിലപാട് സ്വീകരിക്കുന്നവരും അതിനെ പിന്തുണക്കുന്നവരും ജനാർദ്ദനനെ പോലുള്ളവർ ഉയർത്തിയ സന്ദേശം അല്പമെങ്കിലും തിരിച്ചറിയുമോ.??'
കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരൻ ആയിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബീഡി തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകിയ കാര്യം അറിയിച്ചത്. അതിനു ശേഷം നടന്ന അന്വേഷണത്തിലാണ് ജനാർദ്ദനനാണ് ആ സംഭവാവന നൽകിയ മനുഷ്യനെന്ന് വെളിപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 26, 2021 9:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടു ലക്ഷം സംഭാവന നൽകിയ ജനാർദ്ദനനെ കാണാൻ CPM നേതാവ് പി ജയരാജൻ; കൈകൂപ്പി വിനയാന്വിതനായി വലിയ മനസിനുടമ







