BJP സർക്കാർ ഫാസിസ്റ്റുകൾ അല്ലെന്ന CPM പാർട്ടി കോൺഗ്രസ് നിലപാട് അപകടകരം: പി കെ ഫിറോസ്
- Published by:Rajesh V
- news18-malayalam
Last Updated:
''മുസ്‌ലിം, ക്രിസ്ത്യൻ സമുദായത്തെയും ദളിതരെയും മറ്റും നിരന്തരം വേട്ടയാടുന്ന ബിജെപിയെ വെള്ളപൂശിയുള്ള ഈ പ്രസ്താവന ഇരകളായ ഈ സമുദായങ്ങളോടുള്ള സിപിഎമ്മിന്റെ സമീപനം കൂടിയാണ് വെളിവാക്കുന്നത്. ''
കോഴിക്കോട് : മനുഷ്യത്വ വിരുദ്ധ സമീപനങ്ങൾ വെച്ച് പുലർത്തുകയും ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ നടപ്പിലാക്കുകയും വർഗ്ഗീയ പ്രസ്താവനകൾ നിരന്തരം തൊടുത്തു വിടുകയും ഇന്ത്യ ഹിന്ദുത്വ രാജ്യമാക്കുമെന്ന് പ്രഖ്യാപിക്കുകയും ആൾക്കൂട്ട കൊലപാതകങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ ഫാസിസ്റ്റു ഭരണകൂടമല്ലെന്ന് കണ്ണൂരിൽ വെച്ച് നടക്കുന്ന പാർട്ടി കോൺഗ്രസിൽ (CPM Party Congress) സിപിഎം പോളിറ്റ് ബ്യൂറോ മെമ്പർമാരായ എസ് രാമചന്ദ്രൻ പിള്ളയും എം എ ബേബിയും പ്രസ്താവിച്ചത് അപകടകരമായ നിലപാടാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് (PK Firos) പറഞ്ഞു.
മുസ്‌ലിം, ക്രിസ്ത്യൻ സമുദായത്തെയും ദളിതരെയും മറ്റും നിരന്തരം വേട്ടയാടുന്ന ബിജെപിയെ വെള്ളപൂശിയുള്ള ഈ പ്രസ്താവന ഇരകളായ ഈ സമുദായങ്ങളോടുള്ള സിപിഎമ്മിന്റെ സമീപനം കൂടിയാണ് വെളിവാക്കുന്നത്. താൻ ചെറുപ്പത്തിൽ ആർഎസ്എസ് ശാഖയിലും പോയിട്ടുണ്ടെന്ന രാമചന്ദ്രൻ പിള്ളയുടെ തുറന്നു പറച്ചിലും അദ്ദേഹം ആർഎസ്എസ് ശാഖ നടത്തിപ്പുകാരൻ ആണെന്ന ജന്മഭൂമി ലേഖനത്തോട് കാണിച്ച തണുപ്പൻ പ്രതികരണവും പാർട്ടി നേതൃത്വത്തിൽ സവർണ മേധാവിത്തം ഉണ്ടെന്ന സീതാറാം യെച്ചൂരിയുടെ തുറന്നു പറച്ചിലുമെല്ലാം ചേർത്ത് വായിക്കുമ്പോൾ ഫാസിസ്റ്റു സർക്കാരിനെ വെള്ളപൂശിയുള്ള ഇരുവരുടെയും പ്രസ്താവനകൾ ആകസ്മികമാണെന്ന് കരുതാൻ വയ്യെന്ന് പി കെ ഫിറോസ് പറഞ്ഞു.
advertisement
കേരളത്തിലെ എൽഡിഎഫ് സർക്കാർ, വിശിഷ്യാ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് പലപ്പോഴും ബിജെപി അനുകൂല, ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് ഒട്ടേറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ബിജെപി വിരുദ്ധ നിലപാടിൽ അല്പമെങ്കിലും ആത്മാർഥത ബാക്കിയുണ്ടെങ്കിൽ എം എ ബേബിയേയും രാമചന്ദ്രൻ പിള്ളയെയും തിരുത്താൻ സിപിഎം തയ്യാറാവണമെന്ന് ഫിറോസ് കൂട്ടിച്ചേർത്തു.
advertisement
പാർട്ടി കോൺഗ്രസിന് തുടക്കമായി
സിപിഎം 23 -ാം പാർട്ടി കോൺഗ്രസിന് അത്യുജ്ജ്വല തുടക്കം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി സ്തൂപത്തിൽ പിബി അംഗങ്ങളും നേതാക്കളും അഭിവാദ്യമർപ്പിച്ചു. 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഏറ്റവും അധികം പ്രതിനിധികള്‍ കേരളത്തില്‍ നിന്നാണുള്ളത്. 175 പേരാണ് പങ്കെടുക്കുന്നത്. ബംഗാളില്‍ നിന്ന് 160 പ്രതിനിധികളും ത്രിപുരയില്‍ നിന്ന് 40 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് ഉദ്‌ഘാടനം ചെയ്തു. ബിജെപിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാൻ എല്ലാ മതനിരപേക്ഷ - ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 07, 2022 7:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BJP സർക്കാർ ഫാസിസ്റ്റുകൾ അല്ലെന്ന CPM പാർട്ടി കോൺഗ്രസ് നിലപാട് അപകടകരം: പി കെ ഫിറോസ്


