തിരുവനന്തപുരം: ദേവികുളം മുന്‍ എംഎല്‍എയും (Devikulam Ex MLA) മുതിര്‍ന്ന നേതാവുമായ എസ്. രാജേന്ദ്രനെ (S Rajendran) സിപിഎമ്മില്‍ (CPM) നിന്നും സസ്പെൻഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് സസ്പെൻഷൻ.
സംഘടനാ വിരുദ്ധതയുടെ പേരില്‍ രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് കൈമാറുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് നടപടി വൈകിയത്. ദേവികുളത്തെ നിലവിലെ എംഎല്‍എ എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് രാജേന്ദ്രനെതിരായ പ്രധാന ആരോപണം.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രന്‍ വീഴ്ച വരുത്തിയതായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചില്ല. പ്രചാരണങ്ങളില്‍ നിന്നും വിട്ടുനിന്ന രാജേന്ദ്രന്‍, ദേവികുളത്ത് ഇടത് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്നും രാജേന്ദ്രന്‍ വിട്ടുനിന്നിരുന്നു. മൂന്നാര്‍ ഏരിയാ സമ്മേളനത്തിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. നേരത്തെ ഉടുമ്പൻചോല എംഎൽഎയും മുൻ മന്ത്രിയുമായ എം എം മണി എസ് രാജേന്ദ്രനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ജനുവരി ആദ്യവാരം ഇടുക്കിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്.
ജില്ലാ സമ്മേളനം കഴിഞ്ഞപ്പോൾ പുതുതായി നിയോഗിക്കപ്പെട്ട 39 അംഗ ജില്ലാ കമ്മിറ്റിയിൽ പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ എസ് രാജേന്ദ്രൻ ഉൾപ്പടെ എട്ട് പേരെ ഒഴിവാക്കിയിരുന്നു. എന്നാൽ താൻ എന്തുകൊണ്ട് ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തില്ല എന്ന് വിശദീകരിച്ച് എസ് രാജേന്ദ്രൻ കോടിയേരി ബാലകൃഷ്ണന് അയച്ച കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിരുന്നു.
തന്നെ അപമാനിച്ച് പുറത്താക്കാൻ ചില നേതാക്കൾ ശ്രമിച്ചെന്നാണ് കത്തിൽ എസ് രാജേന്ദ്രൻ ആരോപിക്കുന്നത്. തിരുവനന്തപുരത്ത് വച്ച് എംഎൽഎയും മുൻ മന്ത്രിയുമായ എം എം മണി തന്നെ വളരെ മോശം ഭാഷയിൽ അപമാനിച്ചുവെന്നും എസ് രാജേന്ദ്രൻ കത്തിൽ പറയുന്നു. മൂന്നാറിൽ നിന്നുള്ള നേതാക്കളായ കെ വി ശശി, എം വി ശശികുമാര്‍, കെ കെ വിജയൻ എന്നിവര്‍ക്കെതിരെയാണ് പരാതി. കുടുംബത്തെ നോക്കി വീട്ടിൽ ഇരുന്നോണമെന്ന് എം എം മണി പരസ്യമായി പറഞ്ഞു. സമ്മേളനങ്ങളിലും അവഹേളനം തുടരുമെന്ന് അറിയാവുന്നത് കൊണ്ടാണ് മാറിനിന്നതെന്ന് എസ് രാജേന്ദ്രൻ പറയുന്നു.
എന്നാൽ നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചു. നടപടി അംഗീകരിക്കാതിരിക്കാൻ കഴിയില്ല. പക്ഷേ, തന്നെ പാർട്ടി അംഗത്വത്തിലെങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചു. മുൻ സിപിഎം എംഎൽഎ സിപിഐയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും ഇതുവരെ അക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എസ് രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ജാതിയുടെ പേരിൽ താൻ അറിയപ്പെടാനും നേതൃപദവിയിലിരിക്കാനും ആഗ്രഹിക്കുന്നില്ല. അത് പാർട്ടിയിൽ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അങ്ങനെ ആണെന്ന് പാർട്ടി കണ്ടെത്തിയത് കൊണ്ടാകാം നടപടിയെന്നും എസ് രാജേന്ദ്രൻ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, S Rajendran, Suspension