മലപ്പുറം ജില്ലയിൽ സ്വതന്ത്ര സ്ഥാനാർത്ഥി തന്ത്രം തുടരാൻ സി.പി.എം; ഏഴിടത്ത് സ്വതന്ത്രർ വന്നേക്കും
- Published by:Anuraj GR
- news18-malayalam
Last Updated:
നിലവിൽ വിദേശത്താണ് എങ്കിലും പി വി അൻവറിനെ തന്നെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ ആണ് സി പി എം നീക്കം
മലപ്പുറത്ത് കൂടുതൽ സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്താൻ സി പി എം ജില്ല സെക്രട്ടേറിയറ്റ് തീരുമാനം. പി ശ്രീരാമകൃഷ്ണനേയും കെ. ടി. ജലീലിനേയും പൊന്നാനിയിലും തവനൂരിലും നിർദേശിച്ചുവെങ്കിലും രണ്ട് ടേം കഴിഞ്ഞതിനാൽ സംസ്ഥാന കമ്മിറ്റിയാകും ഇവർ മൽസരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. മലപ്പുറം ജില്ലയിൽ സ്വതന്ത്ര പരീക്ഷണങ്ങൾ സി പി എം തുടരുമെന്ന സൂചനകൾ ആണ് ജില്ല സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പുറത്ത് വരുന്നത്.
തവനൂർ, താനൂർ, തിരൂർ, കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളാകും മത്സരിക്കുക. നിലവിലെ നാല് എം എൽ എമാരെയും മത്സരിപ്പിക്കാൻ ആണ് തീരുമാനം. ഇതിൽ ശ്രീരാമകൃഷ്ണന്റേയും കെ. ടി. ജലീലിന്റേയും കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം ആകും എടുക്കുക. ഇനി താനൂരിൽ മത്സരിക്കാൻ ഇല്ല പകരം തിരൂരിൽ സീറ്റ് വേണം എന്ന നിലപാടിൽ ആണ് വി അബ്ദുറഹ്മാൻ. ഇക്കാര്യവും സംസ്ഥാന നേതൃത്വം ആകും നിശ്ചയിക്കുക.
നിലവിൽ വിദേശത്താണ് എങ്കിലും പി വി അൻവറിനെ തന്നെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ ആണ് സി പി എം നീക്കം. നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീമിനെ യോഗത്തിലേക്കു വിളിച്ചു വരുത്തി അൻവറിൻ്റെ വിജയ സാധ്യത എ. വിജയരാഘവൻ ചോദിച്ചറിഞ്ഞു. പി. വി. അൻവർ ഒരാഴ്ച്ചക്കകം ആഫ്രിക്കയിൽ നിന്നും തിരിച്ചെത്തുമെന്നും വിജയ സാധ്യത അൻവറിനു തന്നെയാണെന്നും മാട്ടുമ്മൽ സലിം നേതൃത്വത്തെ അറിയിച്ചു.
advertisement
വണ്ടൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയോ പാർട്ടി അംഗമോ എന്ന് പിന്നീട് തീരുമാനിക്കും. പെരിന്തൽമണ്ണ മുൻ ലീഗ് നേതാവും മലപ്പുറം നഗരസഭ മുൻ ചെയർമാനും ആയ കെ. പി മുഹമ്മദ് മുസ്തഫ ആണ് പട്ടികയിൽ ഉള്ളത്. പാർട്ടി അംഗം തന്നെ മത്സരിക്കാൻ തീരുമാനിച്ചാൽ പെരിന്തൽമണ്ണ നഗരസഭ മുൻ ചെയർമാൻ എം മുഹമ്മദ് സലീം ആകും സ്ഥാനാർഥി. വണ്ടൂർ മണ്ഡലത്തിൽ പള്ളിക്കൽ പഞ്ചായത്ത് മുൻ പ്രസിഡൻ്റും മുൻ ലീഗ് അംഗവും ആയിരുന്ന പി മിഥുനയുടെ പേരാണ് പരിഗണിക്കുന്നത്.
advertisement
Also Read- തരൂരിൽ സ്ഥാനാർത്ഥി എ കെ ബാലൻ അല്ല; ഭാര്യ ജമീലാ ബാലൻ; നിർദ്ദേശിച്ച് സി പി എം ജില്ലാ സെക്രട്ടറിയേറ്റ്
ഏറനാട് മണ്ഡലത്തിൽ ഫുട്ബാൾ താരവും മുൻ എം എസ് പി കമാൻഡൻ്റും ആയ യു ഷറഫലി സ്ഥാനാർഥി ആകും. പക്ഷേ നിലവിൽ സിപിഐ മൽസരിക്കുന്ന ഈ മണ്ഡലത്തിലെ പ്രഖ്യാപനം ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ആകും. മങ്കട മണ്ഡലത്തിൽ കഴിഞ്ഞ തവണ മത്സരിച്ച ടി കെ റഷീദ് അലി തന്നെ ആകും ജനവിധി തേടുക എന്നാണ് പ്രാഥമിക വിവരം. സംസ്ഥാന നേതൃത്വം അന്തിമ തീരുമാനം ഏറെ വൈകാതെ എടുക്കും എന്ന് എ വിജയരാഘവൻ യോഗ ശേഷം പറഞ്ഞു.
advertisement
മലപ്പുറം, വേങ്ങര, മണ്ഡലങ്ങളിലെ പ്രഖ്യാപനം ലീഗിൻ്റെ സ്ഥാനാർത്ഥികളെ അറിഞ്ഞ ശേഷമേ ഉണ്ടാകൂ. ഈ മാസം പത്താം തീയതിക്ക് മുമ്പ് എല്ലാം വ്യക്തമാകും എന്നാണ് സി പി എം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം തുടങ്ങിയവർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തു. ഏറനാടിന് പുറമെ തിരൂരങ്ങാടി, മഞ്ചേരി സീറ്റുകളിൽ സിപിഐ ആണ് തീരുമാനം എടുക്കേണ്ടത്. കോട്ടക്കലിൽ എൻ സി പിയും വള്ളിക്കുന്ന് ഐ എൻ എലും മത്സരിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 02, 2021 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം ജില്ലയിൽ സ്വതന്ത്ര സ്ഥാനാർത്ഥി തന്ത്രം തുടരാൻ സി.പി.എം; ഏഴിടത്ത് സ്വതന്ത്രർ വന്നേക്കും








