മൂന്നാര്‍: ഒറ്റയാൻ പടയപ്പയെ പ്രകോപിപ്പിച്ചെന്ന് ആരോപിച്ച് ഡ്രൈവർക്കെതിരെയുള്ള കേസ് പിൻവലിച്ചില്ലെങ്കിൽ വനം വകുപ്പിന്റെ വാഹനങ്ങൾ തടയുമെന്ന് സിപിഎം നേതാവ്. എസിഎഫ്(അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്) അടക്കമുള്ള വനപാലകർ പങ്കെടുന്ന സർവകക്ഷിയോഗത്തിലാണ് സിപിഎം ഏരിയ സെക്രട്ടറി കെകെ വിജയൻ ഭീഷണിപ്പെടുത്തിയത്.
ഇടുക്കി മൂന്നാറിലെ ഒറ്റയാനാണ് പടയപ്പയെന്നറിയപ്പെടുന്നത്. മൂന്നാറിൽ പടയപ്പ സജീവ സാന്നിദ്ധ്യം ആണെങ്കിലും മുൻകാലങ്ങളിൽ ആക്രമണം കുറവായിരുന്നു. ഏതാനും നാളുകളായി വഴിയോര വ്യാപാര സ്ഥാപങ്ങൾക്കും വാഹനങ്ങൾക്കും നേരെ ആന ആക്രമണം നടത്താറുണ്ട്. കഴിഞ്ഞദിവസമാണ് പടയപ്പയെ പ്രകോപിപ്പിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
മൂന്നാർ കടലാറിലും കുറ്റിയാർ വാലിയിലുമാണ് ആനയെ അകാരണമായി ഡ്രൈവർമാർ പ്രകോപിപ്പിച്ചത്. ആനയുടെ മുൻപിൽ തുടരെ ഹോൺ മുഴക്കിയും ജീപ്പ് ഇരപ്പിച്ചുമായിരുന്നു പ്രകോപനം. കടലാറിലെ തേയില തോട്ടത്തിൽ ശാന്തനായി നിന്ന കാട്ടാനയെയാണ് പ്രകോപിപ്പിക്കാൻ നോക്കിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. തുടർന്നായിരുന്നു ഇവർക്കെതിരെ കേസെടുത്തത്.
ഡ്രൈവർമാർക്കെതിരെയെടുത്ത കേസ് പിൻവലിച്ച് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനൽകണമെന്നും ഇല്ലെങ്കിൽ വനംവകുപ്പിന്റെ വാഹനങ്ങൾ വഴിയിൽ തടയുമെന്നും കെകെ വിജയൻ പറഞ്ഞു. വന്യജീവിസംരക്ഷണ നിയമപ്രകാരം വന്യമൃഗങ്ങളെ വിരട്ടുന്നതും ആക്രമിക്കാനൊരുങ്ങുന്നതും ഒരു ലക്ഷം രൂപ പിഴയും മൂന്നു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റവുമാണ്.
Also Read- മുന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോ ആന തകർത്തു
നേരത്തെ രാത്രികാലങ്ങളില്‍ മൂന്നാര്‍ ടൗണിലടക്കം സ്ഥിരം സാന്നിധ്യമായിരുന്ന ആനയെ തൊഴിലാളികളാണ് ‘പടയപ്പ’ എന്ന ഓമനപ്പേരിട്ട് വിളിക്കാൻ തുടങ്ങിയത്. വഴിയോരകടക്കുള്ളില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ ഭക്ഷിക്കുന്നതുള്‍പ്പെടെ പതിവുമായിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ഏതാനും മാസങ്ങളായി, സ്ഥിരമായി, ആന ജനവാസ മേഖലയിലേയ്ക് ഇറങ്ങുന്നതും അക്രമ സ്വഭാവം കാണിയ്ക്കുന്നതും ആശങ്കയ്ക് ഇടയാക്കുന്നു. ആനയുടെ പ്രായാധിക്യത്തെ തുടർന്നുള്ള അവശതകളും അക്രമത്തിലേയ്ക് നയിക്കുന്നതായാണ് സംശയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.