തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റിന്‍റെ കേരളത്തിലെ ദിശയിൽ മാറ്റം. കാലവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് തിരുവനന്തപുരത്തിന് വടക്കോട്ടാണ് ചുഴലിക്കാറ്റിന്‍റെ പ്രഭാവവും മഴ സാധ്യതയും. വടക്കോട്ട് നീങ്ങുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറയാനും സാധ്യതയുണ്ട്. നാലാം തീയതി തന്നെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ടെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു.
ശ്രീലങ്കൻ തീരത്ത് നിന്ന് 400 കിലോമീറ്റർ അകലെയും കന്യാകുമാരിയിൽ നിന്ന് 800 കിലോമീറ്റർ അകലെയുമാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. അടുത്ത 12 മണിക്കൂറിൽ ബുറെവി കൂടുതൽ ശക്തമാകും. ബുധനാഴ്ച വൈകിട്ടോടെ ശ്രീലങ്കന്‍ തീരത്തെത്തും. തുടര്‍ന്ന് തമിഴ്നാട് തീരത്തേയ്ക്ക് നീങ്ങി വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പനും ഇടയില്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കേരള തീരത്ത് തൊടില്ല; പക്ഷെ പ്രഭാവം ശക്തമായി അനുഭവപ്പെടുംബുറെവി കേരള കര തൊടില്ലെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. കന്യാകുമാരിയിൽ നിന്ന് ചുഴലിക്കാറ്റിന്റെ ദിശമാറും. കേരളകര തൊടില്ലെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവം തെക്കൻ കേരളത്തിൽ ശക്തമായി തന്നെ അനുഭവപ്പെടും. മഴയും ശക്തമായ തന്നെ തുടരാനാണ് സാധ്യത. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും വ്യാഴാഴ്ച 4 ജില്ലകളിൽ റെഡ് അലേർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Also Read-
Burevi Cyclone| ബുറെവി ചുഴലിക്കാറ്റ് കേരളത്തിലേക്കു വരുമോ? കേരളത്തിൽ എന്തൊക്കെ കരുതൽ വേണം?ജാഗ്രത പുലർത്തണംബംഗാള് ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരളത്തില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റവന്യൂ, പോലീസ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സുരക്ഷിത തീരത്തേക്ക്എത്തണമെന്ന മുന്നറിയിപ്പ് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പോലീസുംമത്സ്യതൊഴിലാളി സമൂഹത്തെ അറിയിക്കണം. ഇതിനായി മത്സ്യബന്ധന തുറമുഖങ്ങളിലും മത്സ്യബന്ധന ഗ്രാമങ്ങളിലും അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ളവ നടത്തണം.
ദുരിതാശ്വാസ ക്യാമ്പുകൾഉരുള്പൊട്ടല്, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, കടലാക്രമണം തുടങ്ങിയ ദുരന്ത സാധ്യതാ മേഖലകളില്‍ ഡിസംബര്‍ രണ്ടാം തീയതിയോടുകൂടി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് ബുക്ക് 2020 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങള്‍ക്കായി ക്യാമ്പുകള്‍ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി താമസിപ്പിക്കണം. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി എന്നിവര്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ അടിയന്തരമായി ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങള്‍ക്ക് അറിയിപ്പു നല്‍കുകയും അവരെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുകയും ചെയ്യണം. മഴ ശക്തിപ്പെടുന്നതോടെ പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് ഏഴുമുതല്‍ രാവിലെ ഏഴുമണി വരെ നിയന്ത്രിക്കണം.
മരങ്ങൾ കടപുഴകി വീണേക്കാം, ശ്രദ്ധിക്കുകശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞുവീണും പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുത കമ്പികള്‍ പൊട്ടാനും ഷോക്കേറ്റ് ആളുകള്‍ക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അടിയന്തരമായി സ്വീകരിക്കണം. ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയോ കരയില്‍ പ്രവേശിക്കുകയോ ചെയ്യുന്ന സാഹചര്യം വൈദ്യുത മേഖലയെ സാരമായി ബാധിക്കുമെന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അതീവ ജാഗ്രത പുലര്‍ത്തണം. അണക്കെട്ടുകളില്‍ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികള്‍ ജില്ലാ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.