രണ്ടു കുഞ്ഞുങ്ങളിലൊന്നിനെ ആന ചേര്‍ത്തു പിടിച്ചു; മദം പൊട്ടിയ നമ്മള്‍ കൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
Kerala Elephant Death | രാജ്യത്തിന് മുന്നിൽ, ലോകത്തിന് മുന്നിൽ കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണ്, മദംപൊട്ടിയ ചിലരുടെ ക്രൂരമായ പ്രവൃത്തികൊണ്ട്.
പ്രസാദ് ഉടുമ്പിശ്ശേരി / വി എസ് അനു
രാജ്യത്തിന് മുന്നിൽ, ലോകത്തിന് മുന്നിൽ കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണ്, മദംപൊട്ടിയ ചിലരുടെ ക്രൂരമായ പ്രവൃത്തികൊണ്ട്. പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്നിൽ നടന്ന സംഭവം മനസ്സിൽ അൽപമെങ്കിലും ആർദ്രത അവശേഷിക്കുന്നവരുടെയെല്ലാം നെഞ്ചുപിളർത്തുന്നതാണ്. ഇതിനും ദിവസങ്ങൾക്കുമുൻപാണ് ഇങ്ങ് തിരുവനന്തപുരത്ത് ഒരു പിടിയാന ഒന്നരവയസുകാരിയെ സ്നേഹം കൊണ്ട് ചേർത്തുനിർത്തിയ വാർത്ത ന്യൂസ് 18 റിപ്പോർട്ട് ചെയ്തത്. ഈ രണ്ട് വാർത്തകളും റിപ്പോർട്ട് ചെയ്ത ഞങ്ങളുടെ റിപ്പോർട്ടമാരായ പ്രസാദ് ഉടുമ്പിശ്ശേരിക്കും (പാലക്കാട്) വി എസ് അനുവിനും (തിരുവനന്തപുരം) പറയാനുള്ളത് ഇതാണ്.
advertisement
തിരുവിഴാംകുന്നിൽ മനുഷ്യന്റെ അതിരില്ലാത്ത ക്രൂരത
പാലക്കാട് നിന്ന് പ്രസാദ് ഉടുമ്പിശ്ശേരി എഴുതുന്നു....
മെയ് 27നാണ് മണ്ണാർക്കാട്ടെ ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞത്... തിരുവിഴാംകുന്നിൽ ഒരു കാട്ടാന പുഴയിൽ വീണ് ചരിഞ്ഞിട്ടുണ്ടെന്ന്. കൂടുതൽ ഒന്നും അറിയില്ല എന്നും പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു. പക്ഷേ, മനുഷ്യന്റെ അതിരില്ലാത്ത ക്രൂരതയുടെ ഇരയായിരുന്നു ആ പതിനഞ്ച് വയസ്സോളം പ്രായമുള്ള കാട്ടാന എന്ന് പിന്നീടാണറിഞ്ഞത്. ഒരു മാസം ഗർഭിണിയായ കാട്ടാന, ഭക്ഷണം തേടി കാടിറങ്ങിയതാണ്. കാടിനോട് ചേർന്ന തോട്ടത്തിൽ പൈനാപ്പിൾ കണ്ടപ്പോൾ ഒന്നു കൊതിച്ചു. അതിനുള്ള ശിക്ഷയായിരുന്നു കാട്ടാനയുടെ മരണം. രണ്ടു ജീവനുകളാണ് ഇല്ലാതായത്.
advertisement
വനം വകുപ്പ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആ ക്രൂരത പുറം ലോകമറിഞ്ഞത്. പൈനാപ്പിളിനുള്ളിൽ പന്നി പടക്കം വെച്ചതായിരുന്നു അപകട കാരണം. വന്യമൃഗങ്ങളെ ഓടിയ്ക്കാൻ അവിടങ്ങളിൽ ഇങ്ങനെ ചെയ്യാറുണ്ടെന്നും കണ്ടെത്തി.
പന്നി പടക്കം പൊട്ടി ആനയുടെ മേൽത്താടിയും കീഴ്ത്താടിയുമെല്ലാം തകർന്നിരുന്നു. ഒരു മാസം ഗർഭിണിയായ കാട്ടാനയുടെ തുമ്പിക്കൈയും വായും എല്ലാം മുറിഞ്ഞതോടെ മുറിവുണങ്ങാതെ കടുത്ത വേദനയാണ് കാട്ടാന അനുഭവിച്ചത്. വെള്ളമോ ഭക്ഷണമോ കഴിക്കാനാവാതെ വേദന മൂലം അലഞ്ഞു നടന്നു. മുറിവ് പഴുത്തതോടെ വായിൽ നുരഞ്ഞ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനുമായിരുന്നു തിരുവിഴാംകുന്നിലെ വെള്ളിയാറിലെ വെള്ളത്തിൽ നിലയുറപ്പിച്ചത്.
advertisement
വിവരമറിഞ്ഞ വനം വകുപ്പ് ജീവനക്കാർ കാട്ടാനയ്ക്ക് ചികിത്സ നൽകാൻ വളരെയധികം ശ്രമം നടത്തി. ആളുകൾ കയറിട്ട് വലിച്ചു നോക്കി. ആന പുഴയിൽ തന്നെ നിലയുറപ്പിച്ചു. ഇതോടെ രണ്ട് കുങ്കിയാനകളെ കൊണ്ടുവന്ന് കരകയറ്റാൻ ശ്രമം നടത്തി. അതും പരാജയപ്പെട്ടു. ഒടുവിൽ മനുഷ്യന്റെ ക്രൂരതയുടെ ഇരയായി പുഴയിൽ ചരിഞ്ഞു വീണു. ഒപ്പം ആനയുടെ വയറിനുള്ളിലെ മറ്റൊരു ജീവനും പൊലിഞ്ഞു. ചരിഞ്ഞ ആനയെ ക്രെയിൻ ഉപയോഗിച്ച് പുഴയിൽ നിന്നും കരകയറ്റി. ഒടുവിൽ തിരുവിഴാംകുന്ന് വനമേഖലയിൽ സംസ്കരിച്ചു.
advertisement
മനുഷ്യന് എത്രത്തോളം ക്രൂരനാവാം എന്നതിന്റെ നേർസാക്ഷ്യമാണ് തിരുവിഴാംകുന്നിലെ സംഭവം. ആനയെ ഓടിയ്ക്കാൻ വൈദ്യുതവേലിയും കിടങ്ങുകളുമെല്ലാം തീർക്കുന്ന മനുഷ്യനെ കണ്ട കാട്ടാന ഒരിയ്ക്കൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല... അവൻ ഭക്ഷണത്തിൽപ്പോലും മരണം ഒളിപ്പിച്ചുവെക്കുമെന്ന് ..
ഭാമയും ഉമാദേവിയും
തിരുവനന്തപുരത്ത് നിന്ന് വി.എസ്. അനു എഴുതുന്നു...
ഒന്നര വയസുകാരി ഭാമ സരസ്വതിയേയും അവളുടെ ചങ്ങാതി ഉമാദേവിയെന്ന ആനയേയും കാണാന്‍, അവരുടെ സ്‌നേഹം വാര്‍ത്തയാക്കാന്‍ മെയ് 30 ശനിയാഴ്ച വൈകിട്ടാണ് തിരുവനന്തപുരം കൊഞ്ചിറവിളയിലെത്തുന്നത്. ആനപ്പേടിയുള്ളതിനാല്‍ ഉമയുടെ അടുത്തേക്ക് ഞാനോ ക്യാമറാമാന്‍ അരുണ്‍ പാലോടോ ആദ്യം പോയില്ല.
advertisement
ഒന്നര വയസുകാരി ഭാമ തുമ്പിക്കയ്യിലും കാലിലുമൊക്കെ തൊടുമ്പോള്‍ ഉള്ളില്‍ ചെറുതല്ലാത്തൊരു ഭയവുമുണ്ടായിരുന്നു. ഇതു മനസിലാക്കിയാണ് ഭാമയുടെ അച്ഛന്‍ മഹേഷും ഉമയുടെ പാപ്പാന്‍ കുട്ടനും ഞങ്ങളോട് ഇടയ്ക്കിടെ ഞങ്ങളിവിടെ നില്‍ക്കുകയല്ലേ, നിങ്ങള്‍ അടുത്തേക്ക് ചെല്ലൂ എന്നു പറഞ്ഞു കൊണ്ടിരുന്നത്.
'അവള്‍ ആരെയും ഉപദ്രവിക്കില്ല, എങ്കില്‍ എന്റെ മകളെ ഞാന്‍ വിടുമോ' എന്ന മഹേഷിന്റെ ചോദ്യമാണ് ഇന്നലെ മുതല്‍ ഉള്ള് പൊള്ളിക്കുന്നത്.
സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കഴിക്കുന്നതിനിടെ പൊട്ടി വായ തകര്‍ന്ന് ചരിഞ്ഞ ആനയുടെ ഉള്ളിലും ഒരു കുഞ്ഞുണ്ടായിരുന്നു. ഭാമയെ തുമ്പിക്കയ്യാല്‍ ചേര്‍ത്തുപിടിച്ച കരിവംശാവലിയിലെ ഒരു ജീവനെ എത്ര നിസാരമായാണ് മദംപൊട്ടിയ നമ്മള്‍ കൊന്നുകളഞ്ഞത്, അവളുടെ അമ്മയെ ജലസമാധിയാക്കിയത്. കാടിളക്കി കൊമ്പു കുലുക്കി പാഞ്ഞടുക്കുന്ന ആനപ്പകകളില്‍ നിന്ന് ഭാമയുടെ തലമുറയ്‌ക്കെങ്കിലും മോക്ഷമുണ്ടാകട്ടെ.
advertisement
TRENDING:Shocking |കിടപ്പുമുറിയിലെ അതിഥികളെ കണ്ട് ഞെട്ടി കർഷകന്‍; ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി [NEWS]
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 04, 2020 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടു കുഞ്ഞുങ്ങളിലൊന്നിനെ ആന ചേര്‍ത്തു പിടിച്ചു; മദം പൊട്ടിയ നമ്മള്‍ കൊന്നു