ശബരിമലയിൽ സ്ത്രീപ്രവേശന നടപടികളുമായി ദേവസ്വം ബോർഡ് മുന്നോട്ട്
Last Updated:
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട്. വനിതാ ജീവനക്കാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം കമ്മിഷണര്‍ സര്‍ക്കുലര്‍ ഇറക്കി. ഇതില്‍ ബോര്‍ഡ് പ്രസിഡന്റിന് അതൃപ്തി ഉണ്ടെന്നാണ് സൂചന. എന്നാല്‍ ഭിന്നത ഇല്ലെന്നും ബോര്‍ഡിന്റെ തീരുമാനങ്ങള്‍ മാത്രമാണ് താന്‍ നടപ്പാക്കുന്നതെന്നും കമ്മിഷണര്‍ എന്‍.വാസു പറഞ്ഞു.
സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ സമവായ നീക്കങ്ങള്‍ക്കു സമാന്തരമായി സ്ത്രീകളുടെ തീര്‍ഥാടനം സുഗമമാക്കാനുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡ് ഊര്‍ജിതമാക്കുകയാണ്. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത ഉണ്ടെന്നും അതു നിറവേറ്റുമെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. മണ്ഡല-മകരവിളക്ക് ഉത്സവത്തിനും മാസപൂജ സമയത്തും വനിതാ ജീവനക്കാരെ ശബരിമലയില്‍ ഡ്യൂട്ടിക്ക് ഇടാനും ബോര്‍ഡ് നടപടി തുടങ്ങി. ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം കമ്മിഷണര്‍ സര്‍ക്കുലര്‍ ഇറക്കി. ഈ സര്‍ക്കുലര്‍ സമയോചിതമല്ലെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നാണ് സൂചന. ഇതിലെ അതൃപ്തി അദ്ദേഹം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ ദേവസ്വം കമ്മീഷണര്‍ എൻ വാസു നിഷേധിച്ചു. ബോര്‍ഡില്‍ ഭിന്നതയില്ല. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അതിന് ഉത്തരം പറയേണ്ടി വരുന്നത് ഉദ്യോഗസ്ഥരാണെന്നും ദേവസ്വം കമ്മീഷണർ പറഞ്ഞു.
advertisement
ശബരിമല,പമ്പ,നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളില്‍ സ്ത്രീ തീര്‍ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പ്രത്യേക ടോയ്‌ലെറ്റുകള്‍ സജ്ജീകരിച്ച് പിങ്ക് നിറം നല്‍കും. മൂന്നിടങ്ങളിലും സന്നിധാനത്തേക്കുള്ള വഴികളിലും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. പമ്പയില്‍ കുളിക്കുന്നതിനും വസ്ത്രം മാറുന്നതിനും പ്രത്യേകം സംവിധാനം ഒരുക്കും. സ്ത്രീകള്‍ എത്തുമ്പോള്‍ പതിനെട്ടാം പടിയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് പൊലീസുമായി ചര്‍ച്ച നടത്തും. ഇതുവരെ സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2018 7:31 PM IST