തിരുവനന്തപുരം: സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മാധ്യമങ്ങളില്‍ പരസ്യം നല്‍കി പ്രാഞ്ചിയേട്ടന്‍ കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ഡിജിപി ലോക്നാഥ് ബെഹ്‌റ. പൊലീസ് സ്റ്റേഷനുകളില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെ സ്വയം പ്രചാരണത്തിനായി ചില ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നുണ്ട്.
മാധ്യമങ്ങളില്‍ പരസ്യമെന്നവണ്ണം നിരവധി വാര്‍ത്തകള്‍ ഇത്തരത്തില്‍ നല്‍കുന്നുണ്ട്. ഇവയുടെ ചെലവ് വഹിക്കുന്നത് പ്രാദേശിക സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളാണെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
മറ്റു പൊലീസ് ഉദ്യോഗസ്ഥരും ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അവസാനിപ്പിക്കണം. ഇത്തരം നടപടികള്‍ സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നതാണ്. ആവര്‍ത്തിച്ചാല്‍ വകുപ്പ് തല നടപടി ഉണ്ടാകുമെന്നും ഡിജിപി ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാനത്തെ ആദ്യ സബ് ഡിവിഷൻ തല പൊലീസ് കൺട്രോൾ റൂം പത്തനാപുരത്ത് തുടങ്ങുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ജില്ലാ, റൂറൽ ആസ്ഥാനങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ആധുനിക കൺട്രോൾ റൂം സബ്ഡിവിഷനൽ തലത്തിലേക്കു വ്യാപിക്കുന്നതിന്റെ പരീക്‌ഷണാടിസ്ഥാനത്തിലാണ് പത്തനാപുരത്ത് അനുവദിക്കുന്നത്. പത്തനാപുരം പൊലീസ് കൺട്രോൾ റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
You may also like:ബിജെപിയുടെ മിഷൻ കേരളയുമായി നദ്ദ വരും; പള്ളി ഒപ്പം വരുമെന്ന പ്രതീക്ഷയിൽ ബിജെപി
പത്തനാപുരം, പുനലൂർ താലൂക്കുകളിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളുടെയും നിയന്ത്രണം കൊട്ടാരക്കരയിൽ നിന്ന് പത്തനാപുരത്താകും. ഇതോടൊപ്പം പൊലീസ് ഡിജിറ്റൽ ഗ്രന്ഥശാലയും ഇവിടെ പ്രവർത്തിക്കും. ഇവ രണ്ടും തുടങ്ങുന്നതിനു 30 ലക്ഷം രൂപ അനുവദിക്കുമെന്നും ഡിജിപി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: DGP Loknath Behra