പമ്പയിലെ ഷൂട്ടിങ് അബദ്ധം പറ്റിയത്; സംവിധായകൻ അനുരാജ് മനോഹർ മൊഴി
- Published by:Sneha Reghu
- news18-malayalam
Last Updated:
സർക്കാർ ഉത്തരവ് പ്രകാരം വനമേഖലയിൽ സിനിമ ചിത്രീകരിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിലവിലുണ്ട്
പത്തനംതിട്ട: പമ്പയിൽ വനംവകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ച സംഭവത്തിൽ സംവിധായകൻ അനുരാജ് മനോഹർ പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെത്തി മൊഴി നൽകി. ചിത്രീകരണത്തിനിടെ സംഭവിച്ചത് ഒരബദ്ധമാണെന്നും നിയമപരമായ പിഴയടയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം അധികൃതരെ അറിയിച്ചു. കഴിഞ്ഞ മകരവിളക്ക് ദിവസം പമ്പ ഹിൽടോപ്പിലായിരുന്നു വിവാദമായ ഈ ചിത്രീകരണം നടന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഈ പ്രദേശത്ത് മുൻകൂർ അനുമതിയോ നിശ്ചിത ഫീസോ അടയ്ക്കാതെ ദൃശ്യങ്ങൾ പകർത്തിയതിനെത്തുടർന്ന് വനംവകുപ്പ് കേസെടുക്കുകയും റിപ്പോർട്ട് റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.
ചിത്രീകരണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നിഷേധിച്ചിരുന്ന കാര്യം സംവിധായകൻ മൊഴിയിൽ സമ്മതിച്ചിട്ടുണ്ട്. പമ്പയിൽ സന്നിധാനത്തെ മാധ്യമപ്രവർത്തകർ നിൽക്കുന്ന ഭാഗത്താണ് ക്യാമറ വെച്ചതെന്നും അറിയാതെ സംഭവിച്ച തെറ്റാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. വിശദമായ പരിശോധനകൾക്കായി ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാൻ വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
സർക്കാർ ഉത്തരവ് പ്രകാരം വനമേഖലയിൽ സിനിമ ചിത്രീകരിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിലവിലുണ്ട്. ഒരു ദിവസത്തെ ചിത്രീകരണത്തിനായി 25,000 രൂപ ഫീസും 25,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റും അടച്ച് വനംവകുപ്പിന്റെ അനുമതി പത്രം വാങ്ങേണ്ടതുണ്ട്. ഈ ചട്ടങ്ങൾ ലംഘിച്ച് ചിത്രീകരണം നടത്തിയതിനാലാണ് സംവിധായകനെതിരെ നിലവിൽ നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
Feb 12, 2026 6:29 PM IST










