'മകളുടെ മരണശേഷം മാനസികനില തെറ്റിയ അവസ്ഥയില്‍; മകളെ കൊന്നതാണെന്നാണ് വിശ്വസിച്ചിരുന്നത്'; ഡോക്ടറെ വെട്ടിയ സനൂപിനെ കുറിച്ച് ഭാര്യ
- Published by:Rajesh V
- news18-malayalam
Last Updated:
'മകളുടെ പേര് പറഞ്ഞ് വീടിന് ചുറ്റും രാത്രി ഓടി നടക്കുമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും സർട്ടിഫിക്കറ്റും ലഭിക്കാഞ്ഞതിൽ കടുത്ത അമർഷം ഉണ്ടായിരുന്നു'
കോഴിക്കോട്: മകളുടെ മരണത്തിനുശേഷം സനൂപ് മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടറെ വെട്ടിയ കേസിലെ പ്രതിയുടെ ഭാര്യ ന്യൂസ് 18 നോട്. കുട്ടി മരിച്ചതല്ല കൊന്നതാണ് എന്നാണ് സനൂപ് വിശ്വസിച്ചത്. കുട്ടിയുടെ മരണശേഷം സനൂപ് ഉറക്കമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും അവർ പറഞ്ഞു.
മകളുടെ പേര് പറഞ്ഞ് വീടിന് ചുറ്റും രാത്രി ഓടി നടക്കുമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും സർട്ടിഫിക്കറ്റും ലഭിക്കാഞ്ഞതിൽ കടുത്ത അമർഷം ഉണ്ടായിരുന്നു. താമരശ്ശേരിയിൽ ചികിത്സ വൈകിയതാണ് മരണകാരണമെന്ന് ഉറച്ചു വിശ്വസിക്കുന്നു. കുട്ടി അബോധാവസ്ഥയിൽ ആയപ്പോൾ ഒരു ഡ്രിപ്പ് ഇടാൻ പോലും അധികൃതർ തയാറായില്ല. ഭർത്താവിന്റെ ചെയ്തിയെ ന്യായീകരിക്കുന്നില്ല. പക്ഷേ മകൾക്ക് നീതി വേണം. മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും അസി. സർജനുമായ ഡോ.പി ടി വിപിന് (35) ആണ് തലയ്ക്ക് വെട്ടേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.45നാണ് സംഭവം.മസ്തിഷ്ക ജ്വരം ബാധിച്ച ഒൻപതു വയസുള്ള തന്റെ മകൾ മരിച്ചത് ഡോക്ടർമാരുടെ വീഴ്ച കൊണ്ടാണെന്ന ധാരണയിൽ പിതാവ് ആക്രമിക്കുകയായിരുന്നു. താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ വീട്ടിൽ സനൂപ് (40) ആണ് ആക്രമിച്ചത്.
advertisement
എന്നാൽ, ഡോ. വിപിനായിരുന്നില്ല സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നത്. വിപിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിക്ക് പൊട്ടലുള്ളതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നാലു തുന്നലിട്ടു. മുറിവിന് ഏഴു സെന്റീ മീറ്റർ ആഴമുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. സൂപ്രണ്ടിനെ ആക്രമിക്കാനാണ് ബാഗിൽ ഒളിപ്പിച്ച കൊടുവാളുമായി സനൂപ് വന്നത്.
സൂപ്രണ്ട് മീറ്റിംഗിലായിരുന്നു. അതേ മീറ്റിംഗിൽ നിന്ന് രോഗിയുടെ ലാബ് റിപ്പോർട്ട് പരിശോധിക്കാൻ ഇറങ്ങി വന്നതായിരുന്നു ഡോ.വിപിൻ. സൂപ്രണ്ടിന്റെ ഓഫീസിൽ കയറിയാണ് ലാബ് റിപ്പോർട്ട് വാങ്ങി പരിശോധിച്ചത്. ഡോക്ടറുമായി സംസാരിച്ചുകൊണ്ടു നിന്നവരുടെ തലയ്ക്ക് മുകളിലൂടെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൂർത്ത അഗ്രഭാഗമാണ് തുളഞ്ഞു കയറിയത്. ഡോക്ടർതന്നെ അക്രമിയെ തടഞ്ഞു. മറ്റുമുള്ളവർ ഓടിയെത്തി കീഴടക്കി. തലശേരി സ്വദേശിയായ ഡോക്ടർ കോഴിക്കോടാണ് താമസം.
advertisement
ഒമ്പതു വയസുകാരി അനയ ഓസ്റ്റ് 14നാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. പനിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിച്ചു. ലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഗുരുതരാവസ്ഥയെപ്പറ്റി യഥാസമയം അറിയിച്ചില്ലെന്നും അവസാന നിമിഷം കൈയൊഴിഞ്ഞെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. ഇത് ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു.
Summary: The wife of the accused in the doctor attack case told News 18 that Sanoop was in a mentally disturbed state after the death of their daughter.
advertisement
She stated that Sanoop believed the child was murdered. The wife added that Sanoop had been suffering from sleeplessness following the child's death.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 09, 2025 10:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മകളുടെ മരണശേഷം മാനസികനില തെറ്റിയ അവസ്ഥയില്‍; മകളെ കൊന്നതാണെന്നാണ് വിശ്വസിച്ചിരുന്നത്'; ഡോക്ടറെ വെട്ടിയ സനൂപിനെ കുറിച്ച് ഭാര്യ