തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതു സംബന്ധിച്ച വിവാദം ശുദ്ധ അസംബന്ധമെന്ന് ഡിവൈഎഫ്‌ഐ. ഇന്റര്‍വ്യൂ ബോര്‍ഡില്‍ യുജിസി നിര്‍ദേശിച്ച വിദഗ്ധരാണുള്ളത്. ആരോപണം ഉന്നയിച്ച വിദഗ്ധന് രാഷ്ട്രീയം കാണുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം ആരോപിച്ചു. നിയമനം പി.എസ്.സിക്ക് വിടാത്തസ്ഥാപനങ്ങളിലെ വേറൊരുതൊഴിലിന് പോകാൻകഴിയാത്ത 10വർഷം കഴിഞ്ഞ തൊഴിലാളികളെയാണ് സ്ഥിരപ്പെടുത്തുന്നത്. ഈ പ്രശ്നത്തെ മാനുഷികമായി കാണണമെന്നും റഹീം ആവശ്യപ്പെട്ടു.
ഇന്റര്‍വ്യൂ ചെയ്ത ഓരോരുത്തരും എഴുതിയത് രേഖകളിലുണ്ടാകും. ഏത് കോടതിയും ഇത് പരിശോധിക്കട്ടെയെന്ന് കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതൊരു പുകമറ മാത്രമെന്നും എ എ റഹീം ചൂണ്ടിക്കാട്ടി.
കേരളം അപമാനഭാരത്താൽ തല കുനിക്കുന്ന പ്രസ്താവനയാണ് കെ സുധാകരൻ നടത്തിയതെന്നും റഹീം വിമർശിച്ചു. എഐസിസിയോ കെപിസിസിയോ തിരുത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, തിരുത്താൻ ശ്രമിച്ച ഒരു ജനപ്രതിനിധിയെ കോൺഗ്രസിലെ ഗഡാഗഡിയൻമാർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സുധാകരനെ ഇന്നലെ തളളിപ്പറഞ്ഞ രമേശ് ചെന്നിത്തല ഇന്ന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി. സുധാകരന്റെ പിന്നിലുളള ആർഎസ്എസിനെ കണ്ടാണ് രമേശ് ചെന്നിത്തല പിൻമാറിയതെന്നും നിലപാട് ഇല്ലാത്ത നേതാവാണ് ചെന്നിത്തലയെന്നും റഹീം പറഞ്ഞു.
മുല്ലപ്പളളിക്ക് സുധാകരനെ പേടിയാണ്. ചെത്തുകാരന്റെ മകൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ അയോഗ്യനാണോയെന്ന് മുല്ലപ്പളളി പറയണം. രാഹുൽ ഗാന്ധി വരെ അറിഞ്ഞിട്ടും തിരുത്താൻ നേതാക്കൾ തയ്യാറാകുന്നില്ല. എ കെ ആന്റണിക്ക് നാവേയില്ലെന്നും ഉമ്മൻ ചാണ്ടി ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ലെന്നും റഹീം പരിഹസിച്ചു.
യൂത്ത് ലീഗ് ഫണ്ട് വെട്ടിപ്പ് സംഘമായി മാറി. ഫണ്ട് ശേഖരത്തിന്റെ കണക്ക് പുറത്തുവിടുകയും സമഗ്രമായ അന്വേഷണം നടത്തുകയും വേണം. യൂത്ത് ലീഗ് നേതാക്കളുടെ സ്വത്ത് അന്വേഷിക്കണമെന്നു പറഞ്ഞ റഹീം കെ എം ഷാജിയുടെ ഇഞ്ചി തോട്ടത്തിൽ യൂത്ത് ലീഗിന് കൃഷിയുണ്ടോയെന്ന് വ്യക്തമാക്കണമെന്നും വിമർശിച്ചു.
അതേസമയം കാലിക്കറ്റ് സര്‍വകലാശാലയിലെ മലയാള - കേരള വിഭാഗത്തിലെ പ്രൊഫസറായ പ്രൊഫ. ഉമര്‍ തറമേൽ നിനിത കണിച്ചേരിയുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്നു വ്യക്തമാക്കിയിരുന്നു. എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം റാങ്ക് പട്ടിക അട്ടിമറിച്ചാണെന്ന് കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ 3 വിദഗ്ധരും കാലടി സര്‍വ്വകലാശാലയ്ക്ക് കത്ത് നല്‍കിയിരുന്നു. റാങ്ക് ലിസ്റ്റ് ശീര്‍ഷാസനം ചെയ്ത സ്ഥിതിയാണെന്നും ഇത്തരമൊരു അനുഭവം തനിക്ക് ജീവിതത്തിലിതാദ്യമാണെന്നും ഡോ. ഉമര്‍ തറമേല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.
നിയമനത്തിനെതിരെ നിയമനടപടിയെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചു. കാലടി സര്‍വ്വകലാശാലയിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും മാര്‍ച്ച് നടത്തി.
അധ്യാപകരും യുജിസി വിദഗ്ധരുമായ ടി. പവിത്രന്‍, കെ എം ഭരതന്‍ എന്നിവരാണ് സര്‍വകലാശാലയ്ക്ക് തന്നെ പരാതി നല്‍കിയ മറ്റ് രണ്ട് പേര്‍. ലിസ്റ്റില്‍ രാജേഷിന്റെ ഭാര്യ നിനിതയായിരുന്നില്ല മുന്നിലെന്ന് കത്തില്‍ പറയുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.