എറണാകുളം മഹാരാജാസ് കോളേജ് നാളെ തുറക്കും; പൊലീസ് സാന്നിധ്യം തുടരും
- Published by:Rajesh V
- news18-malayalam
Last Updated:
വൈകിട്ട് ആറുമണിക്ക് ഗേറ്റ് പൂർണമായും അടയ്ക്കും
കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ച എറണാകുളം മഹാരാജാസ് കോളേജ് നാളെ മുതൽ തുറക്കും. വിദ്യാർത്ഥി സംഘടനാ നേതാക്കളുമായി കോളേജ് അധികൃതർ ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. എസ്എഫ്ഐ, കെഎസ്‌യു, ഫ്രറ്റേണിറ്റി, എം എസ് എഫ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. കോളേജ് ഉടൻ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു.
കോളേജിൽ പൊലീസ് സാന്നിധ്യം കുറച്ചു ദിവസം കൂടി തുടരും. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും. സമാധാന അന്തരീക്ഷം നിലനിർത്തും. വൈകിട്ട് ആറുമണിക്ക് ഗേറ്റ് പൂർണമായും അടയ്ക്കും. സംഘട്ടനവുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ തുടരും. വിദ്യാർത്ഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കുമെന്നും പ്രിൻസിപ്പലിന്റെ ചാർജ് വഹിക്കുന്ന ഡോ. ഷജീല ബീവി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്. സംഘർഷത്തിൽ കെഎസ് യു പ്രവർത്തകൻ മുഹമ്മദ് ഇജിലാൽ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ ബാബു, വൈസ് പ്രസിഡന്റ് ആഷിഷ് എസ് ആനന്ദ് തുടങ്ങിയർ അറസ്റ്റിൽ ആയിട്ടുണ്ട്.
advertisement
യൂണിയൻ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റ ഉത്തരവിറക്കിയത്.
അതേസമയം കോളേജിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസിൽ പ്രതികൾ ഒളിവിലാണ്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി. കെഎസ്.യു , ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വനിതാ വിദ്യാർത്ഥി അടക്കമുള്ളവർക്കെതിരെയാണ് കേസ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 23, 2024 1:56 PM IST