ഹൈടെക് വാറ്റ് കേന്ദ്രം; റെയ്ഡിൽ പിടികൂടിയത് 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും
Last Updated:
ഒരു ലിറ്റർ ചാരായം 3000 രൂപ നിരക്കിലായിരുന്നു വില്പന നടത്തി വന്നിരുന്നത് എന്ന് വിവരം ലഭിച്ചു. ചാരായം വാങ്ങാൻ നിരവധി ആളുകൾ എത്തിയിരുന്നതായും വിവരം ലഭിച്ചു.
കൊല്ലം: ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞു കിടക്കുകയാണ്. അതിനാൽ തന്നെ മദ്യം ലഭിക്കാനില്ല. മദ്യം ലഭ്യമല്ലാതെ വന്നതോടെ വൻ വിലയ്ക്ക് വാറ്റ് വിൽപ്പന നടത്തുന്ന സംഘത്തെ എക്സൈസ് പിടികൂടി. ആൾത്താമസമില്ലാതെ കിടന്ന സ്വകാര്യവ്യക്തിയുടെ പറമ്പിലായിരുന്നു ആധുനിക രീതിയിൽ വാറ്റിനുള്ള സംവിധാനം ഒരുക്കി വ്യവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റിത്. വാറ്റ് കേന്ദ്രത്തിൽ ചാരായം വാറ്റി കൊണ്ടിരിക്കുന്ന സമയത്ത് കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദും സംഘവും ചേർന്നാണ് ഇത് കണ്ടുപിടിച്ചത്.
കല്ലുംതാഴം കുറ്റിച്ചിറ റോഡിന്റെ വശത്തുള്ള ആൾ താമസമില്ലാത്ത വീടിന്റെ പിറക് വശത്ത് ആയിരുന്നു വാറ്റ് നടന്നു വന്നത്. വീടിന്റെ കാട് പിടിച്ചു കിടക്കുന്ന പിറക് ഭാഗത്ത് വച്ചായിരുന്നു പകൽ സമയത്ത് ഗ്യാസ് അടുപ്പ് ഉപയോഗിച്ചു വൻതോതിൽ നാലുപേർ ചേർന്ന് ചാരായം വാറ്റിയത്. ചാരായം വാറ്റിയതിനു ശേഷം വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
advertisement
എന്നാൽ, എക്സൈസ് എത്തുന്നത് കണ്ട വാറ്റുകാർ പറമ്പിന്റെ പിറകിലുള്ള കാട് പിടിച്ചു കിടക്കുന്ന ഭാഗം വഴി ഓടി മറഞ്ഞതിനാൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. ഇരുമ്പ് ഡ്രമ്മിൽ പ്രത്യേക രീതിയിൽ വാൽവ് ഘടിപ്പിച്ചു അതിൽ കൂടി കോട ഡ്രമ്മിനുള്ളിലേക്ക് ഒഴിച്ചു ഗ്യാസ് അടുപ്പ് ഉപയോഗിച്ചു ചൂടാക്കി കോപ്പർ കോയില് വഴി കടത്തിവിട്ടാണ് ചാരായം വാറ്റിയിരുന്നത്.
advertisement
500 ലിറ്ററിന്റെ സിന്തറ്റിക് ടാങ്ക് 200 ലിറ്ററിന്റെ ബാരൽ എന്നിവയിൽ നിറയെ കോട കലക്കി ഇട്ടിരിക്കുകയായിരുന്നു. 100 ലിറ്ററിന്റെ ഇരുമ്പ് ഡ്രമ്മിൽ 50 ലിറ്റർ കോടയും 35 ലിറ്റർ ചാരായവും സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. സമീപപ്രദേശത്തുള്ള നാലുപേർ ചേർന്നാണ് ചാരായം വാറ്റിയത് എന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു.
ഒരു ലിറ്റർ ചാരായം 3000 രൂപ നിരക്കിലായിരുന്നു വില്പന നടത്തി വന്നിരുന്നത് എന്ന് വിവരം ലഭിച്ചു. ചാരായം വാങ്ങാൻ നിരവധി ആളുകൾ എത്തിയിരുന്നതായും വിവരം ലഭിച്ചു. കോട വേഗം പാകം ആകാൻ വേണ്ടി കോടയിൽ അമോണിയ ചേർക്കുന്നതായും കണ്ടുപിടിച്ചു. മഴയത്ത് വാറ്റാൻ വേണ്ടി പ്രത്യേകം ഷെഡ് നിർമ്മിച്ച് ആയിരുന്നു പ്രതികൾ ചാരായം വാറ്റിയത്.
advertisement
ലോക്ക്ഡൗണിൽ മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ വ്യാജമദ്യ ഉല്പാദനം വർദ്ധിക്കുവാൻ സാധ്യത ഉണ്ടെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്രോളിംഗ് ശക്തമാക്കി. ലോക്ക്ഡൗൺ ആരംഭിച്ചതിനു ശേഷം നിരവധി വാറ്റ് കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തു അന്വേഷണം നടന്നു വരുന്നു.
ചാരായം വാറ്റ്, ലഹരി വ്യാപാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ 9400069439, 9400069440 എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കാവുന്നതാണ്. വിവരം നൽകുന്ന വ്യക്തികളുടെ വിവരം രഹസ്യമായി സൂക്ഷിക്കും. എക്സൈസ് ഇൻസ്പെക്ടർ ടി രാജീവ് പ്രിവന്റീവ് ഓഫീസർമാരായ മനോജ് ലാൽ, നിർമലൻ തമ്പി, ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസറൻമാരായ ശ്രീനാഥ്, വിഷ്ണു, നിതിൻ അനിൽകുമാർ, ഡ്രൈവർ നിതിൻ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. വാറ്റ് കേന്ദ്രത്തിൽനിന്ന് 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 22, 2021 10:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹൈടെക് വാറ്റ് കേന്ദ്രം; റെയ്ഡിൽ പിടികൂടിയത് 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും






