മക്കൾ സംഘത്തിന്റെ 'ഗൂഢാലോചന'; എഞ്ചിനീയർക്കും മേലെയാകാൻ അച്ഛന്മാരുടെ സംഘം
- Published by:Rajesh V
- news18-malayalam
Last Updated:
ബിടെക് വിദ്യാർഥികളായ മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി എംടെക്കിന് ചേർന്നിരിക്കുകയാണ് അച്ഛന്മാരുടെ സംഘം
കോട്ടയം: മക്കളൊരുകാര്യം ആവശ്യപ്പെട്ടാൽ അച്ഛന്മാർക്ക് അനുസരിക്കാതിരിക്കാനാകുമോ? വിദ്യാഭ്യാസത്തിന് എന്തോന്നു പ്രായമെന്നു മക്കൾ ചോദിച്ചപ്പോൾ അച്ഛന്മാരുടെ സംഘം ഉണർന്നു. ബിടെക് പഠിക്കുന്ന മക്കളുടെ ആവശ്യപ്രകാരം അച്ഛൻമാർ എംടെക്കിന് പഠിക്കുകയാണ്. പൊൻകുന്നം കൃഷ്ണപ്രിയ ഭവൻ നന്ദകുമാർ (60), എരുമേലി കുഴിക്കാട്ട് അനിൽ കെ മാത്യു(51), മലപ്പുറം പെരിന്തൽമണ്ണ കുറുമ്പോട്ട്തൊടി അഷറഫ് അലി(46) എന്നീ ഉറ്റ ചങ്ങാതിമാരാണ് മക്കളുടെ നിർബന്ധത്തിന് വഴങ്ങി എഞ്ചിനീയറിംഗ് പഠനത്തിന് ചേർന്നതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ഇന്റഗ്രേറ്റഡ് സിവിൽ എഞ്ചിനിയേഴ്സ് കൗൺസിൽ യോഗത്തിൽ വർഷങ്ങൾക്കു മുൻപുണ്ടായ പരിചയമാണ് മൂന്നുപേരെയും ഒന്നിപ്പിച്ചത്. മൂവരും ബിടെക് ബിരുദധാരികളാണ്. നന്ദകുമാറിന്റെയും അനിലിന്റെയും മക്കളായ ഗൗതം കൃഷ്ണ, അതുൽ കെ അനിൽ എന്നിവർ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലും അഷറഫ് അലിയുടെ മകൻ മുഹമ്മദ് ഷാൻ പെരിന്തൽമണ്ണ എംഇഎ കോളജിലുമാണു പഠിക്കുന്നത്. ഇതിനിടെയാണു മക്കൾ സംഘത്തിന്റെ ‘ഗൂഢാലോചന’ നടന്നത്.
നന്ദകുമാറിനോടു ഗൗതം കൃഷ്ണ വിഷയം അവതരിപ്പിച്ചപ്പോൾ ‘ഈ 60–ാം വയസ്സിൽ സാഹസം വേണോ' എന്നായി മറുചോദ്യം. മകന്റെ നിർബന്ധം മൂത്തതോടെ നന്ദകുമാർ ചങ്ങാതിമാരെ വിളിച്ചു. അങ്ങനെ തമിഴ്നാട് അണ്ണാ സർവകലാശാലയിൽ എല്ലാവരും കോഴ്സിനു ചേർന്നു. ഇപ്പോൾ അച്ഛന്മാർ എംടെക്ക് 2 സെമസ്റ്ററും മക്കൾ ബിടെക് 3 സെമസ്റ്റർ വീതവും പൂർത്തിയാക്കി. പ്രായമെത്ര ആയാലും മനസ്സുണ്ടെങ്കിൽ പഠനം വെല്ലുവിളിയേ അല്ലെന്നും മൂവർക്കും മനസ്സിലായി.
advertisement
മൊബൈല്‍ വെട്ടത്തില്‍ എഴുതിയ പരീക്ഷകള്‍ മഹാരാജാസ് കോളേജ് റദ്ദാക്കി
എറണാകുളം മഹാരാജാസ് കോളേജിൽ മൊബൈൽ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് പരീക്ഷ എഴുതിയ സംഭവത്തിൽ നടപടിയുമായി കോളേജ് അധികൃതർ. മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷയും ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയും റദ്ദു ചെയ്തു. അതേസമയം സംഭവത്തിൽ ആർക്കുമെതിരെ നടപടി സ്വീകരിച്ചിട്ടില്ല. അഡീഷണൽ ചീഫ് സൂപ്രണ്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ റദ്ദു ചെയ്തത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
advertisement
കഴിഞ്ഞ ദിവസം മൊബൈൽ ഫ്ലാഷ് ഉപയോഗിച്ച് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് വിവാദത്തിന് വഴിയൊരുക്കിയിരുന്നു. കോളേജിലെ ഇംഗ്ലീഷ് മെയിൻ ഹാളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫ്ലാഷ് തെളിയിച്ചു പരീക്ഷ എഴുതുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. നിയമപ്രകാരം പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കാൻ പാടില്ലെന്നിരിക്കെയാണ് ഫ്ലാഷിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതിയത്. മൊബൈൽ ഫോൺ, സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോൺ ഉൾപ്പെടെയുള്ളവ ഹാളിൽ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കുലര്‍ പരീക്ഷാ കൺട്രോളര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാൽ വൈദ്യുതി മുടങ്ങിയതോടെ വിദ്യാര്‍ത്ഥികൾക്ക് പരീക്ഷയെഴുതാനുള്ള സൗകര്യം ചെയ്ത് നൽകാൻ കോളേജ് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.
advertisement
സംഭവത്തെ കുറിച്ച് ആദ്യം വാർത്ത നൽകിയത് News 18 Malayalam ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 13, 2022 10:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മക്കൾ സംഘത്തിന്റെ 'ഗൂഢാലോചന'; എഞ്ചിനീയർക്കും മേലെയാകാൻ അച്ഛന്മാരുടെ സംഘം