മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയോട് വിശദീകരണം ആവശ്യപ്പെട്ട് FCC കോൺഗ്രിഗേഷൻ. അതേസമയം, സിസ്റ്ററിനെ അപകീർത്തിപ്പെടുത്തിക്കൊണ്ടു വീഡിയോ പ്രചരിപ്പിച്ച മാനന്തവാടി രൂപത പിആർഒ ഫാദർ നോബിളിന് FCC സഭ പിന്തുണയും പ്രഖ്യാപിച്ചു. സിസ്റ്റർ പൊലീസിൽ നൽകിയ പരാതികൾ പിൻവലിച്ചില്ലെങ്കിൽ മഠത്തിൽ നിന്നും പുറത്താക്കുമെന്നാണ് വിശദീകരണകത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ ശക്തമായ പ്രതിരോധനടപടികളുമായി നീങ്ങാനാണ് FCC സന്യാസസഭയുടെ നിലപാട് എന്ന് ഉറപ്പിക്കുന്നതാണ് സിസ്റ്റർക്ക് വീണ്ടും ലഭിച്ചിരിക്കുന്ന വിശദീകരണ നോട്ടീസ്. പ്രൊവിൻഷ്യൽ മദർ സുപ്പീരിയർ സിസ്റ്റർ ജ്യോതി മരിയയാണ് വിശദീകരണം ആവശ്യപ്പെട്ട് സിസ്റ്റർക്ക് കത്തയച്ചിരിക്കുന്നത്. മഠത്തിൽ പൂട്ടിയിട്ടതിനും മാധ്യമപ്രവർത്തകർ കാണാനെത്തിയ സിസിടിവി ദൃശ്യങ്ങൾ തെറ്റായ അർത്ഥത്തിൽ പ്രചരിപ്പിച്ചതിനും എതിരെ സിസ്റ്റർ നൽകിയ പരാതികൾ വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് കത്തിൽ ആരോപിക്കുന്നു.
മരണശേഷം ശരീരം മെഡിക്കൽ കോളേജിന്, തെമ്മാടിക്കുഴിക്കല്ല: സിസ്റ്റർ ലൂസി കളപ്പുരസഭയിൽ നിന്നും ഔദ്യോഗികമായി പുറത്താക്കിയിട്ടും മഠത്തിൽ തുടരുന്ന സിസ്റ്റർ സഭയുടെ ചട്ടങ്ങൾ പാലിച്ചാൽ മാത്രമേ ഇനി അവിടെ തുടരേണ്ടതുള്ളൂവെന്നും സഭയ്ക്ക് അപകീർത്തിയുണ്ടാക്കാൻ മനഃപൂർവം ശ്രമിക്കുന്ന സിസ്റ്റർ ഇനിയും അത് തുടർന്നാൽ മുന്നറിയിപ്പില്ലാതെ മഠത്തിൽ നിന്നും ഇറക്കിവിടുമെന്നും കത്തിൽ പറയുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കൊച്ചിയിൽ കന്യാസ്ത്രീകൾ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തത് കൊണ്ടല്ല സിസ്റ്ററിനെ സന്യസ്തസഭയിൽ നിന്നും പുറത്താക്കിയതെന്നും യഥാർത്ഥകാരണം മാധ്യമങ്ങളോട് പറയാൻ നിർബന്ധിപ്പിക്കരുതെന്ന താക്കീതും കത്തിലുണ്ട്.
ഇക്കാര്യങ്ങളിൽ സിസ്റ്റർ നിരുപാധികം മാപ്പ് പറയുകയും പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്നും ആണ് കത്തിലെ പ്രധാന ആവശ്യം. എന്നാൽ, ഒരു കാരണവശാലും പരാതിയിൽ നിന്ന് പിൻമാറില്ലെന്നും തനിക്ക് നീതി ലഭിക്കാനാണ് നിയമപരമായ പിന്തുണ നേടുന്നതെന്നും സഭയെ മോശപ്പെടുത്തുന്നത് തന്‍റെ ലക്ഷ്യമേ അല്ലെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമക്കി.
റോബിൻ പാറയ്ക്കലിനെതിരെയും മഠത്തിൽ പൂട്ടിയിട്ടതിനെതിരെയും സിസ്റ്റർ നൽകിയ പരാതി പിൻവലിച്ച് മാപ്പ് പറയണമെന്ന സന്യാസസഭയുടെ നിലപാട് ഉറപ്പിക്കുന്നതാണ് ഇപ്പോൾ സിസ്റ്റർക്ക് നൽകിയ വിശദീകരണകത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.