സംസ്ഥാനത്ത് പനിബാധിതര്‍ കൂടുന്നു; 5 ദിവസത്തിനിടെ ചികിത്സതേടിയത് അരലക്ഷത്തിലേറെപ്പേര്‍; ഇന്നലെ 3 മരണം
- Published by:Rajesh V
- news18-malayalam
Last Updated:
അഞ്ച് ദിവസത്തിനിടെ 493 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1693 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോട ചികിത്സയിലുണ്ട്
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുടൂന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേർ. മൂന്ന് പേര്‍ മരിച്ചു. അഞ്ച് ദിവസത്തിനിടെ അരലക്ഷത്തിലേറെപ്പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കൂടുതല്‍ രോഗികള്‍ മലപ്പുറത്താണ്. ഇന്നലെ മാത്രം 109 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി വിവര കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടില്ലെന്ന് ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ആരോഗ്യവകുപ്പ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.
ജൂണ്‍ 30നായിരിന്നു ആരോഗ്യവകുപ്പ് അവസാനമായി രോഗവിവര കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. പനി ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനിടെ 55,830 പേരാണ് പനി ബാധിച്ച് മാത്രം ചികിത്സ തേടിയത്. ഇന്നലെ 25 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവും സംഭവിച്ചു. അഞ്ച് ദിവസത്തിനിടെ 493 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1693 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോട ചികിത്സയിലുണ്ട്.
69 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 39 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. അഞ്ച് ദിവസത്തിനടെ 64 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 486 പേര്‍ ചികിത്സയിലുണ്ട്. 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുമാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. പനി ബാധിതരുടെ എണ്ണം ഉയരുന്നതോടെ അതീവജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
advertisement
ഇതിനിടെ, കോഴിക്കോട്ട് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കേരളത്തില്‍ രണ്ടുമാസത്തിനിടെ മൂന്നുകുട്ടികള്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജീവന്‍ നഷ്ടമായത്. ഫറോക്ക് സ്വദേശിയായ 13കാരന്‍ മൃദുല്‍ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. വീടിനടുത്തുള്ള കുളത്തിൽ കുളിച്ചതോടെയാണ് രോഗബാധയുണ്ടായത്.
advertisement
ജൂണ്‍ അവസാനമാണ് കണ്ണൂര്‍ സ്വദേശിയായ 13കാരി ദക്ഷിണ രോഗംബാധിച്ച് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയായിരുന്നു മരണം. തലവേദനയും ഛര്‍ദിയും ബാധിച്ചാണ് ദക്ഷിണയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയസമയത്ത് കുട്ടി കുളത്തിൽ കുളിച്ചിരുന്നു.
രോഗംബാധിച്ച് മലപ്പുറം മുന്നിയൂര്‍ സ്വദേശിനിയായ 5 വയസുകാരി മേയ് മാസത്തില്‍ മരിച്ചിരുന്നു. കടലുണ്ടിപ്പുഴയില്‍ കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായി വീട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 06, 2024 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് പനിബാധിതര്‍ കൂടുന്നു; 5 ദിവസത്തിനിടെ ചികിത്സതേടിയത് അരലക്ഷത്തിലേറെപ്പേര്‍; ഇന്നലെ 3 മരണം