കോട്ടയം: ജീവനോടെ ഒരു കിലോമീറ്ററോളം ഒഴുകി നടന്നയാളെ മണ്ണിൽ താഴ്ന്ന് മരിച്ച നിലയിൽ കണ്ടെത്തി. ചപ്പാത്ത് പാലത്തിന് സമീപമാണ് കുട്ടിക്കൽ ടൌണിലെ ചുമട്ടുതൊഴിലാളിയായ റിയാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരകവിഞ്ഞൊഴുകിയ പുല്ലകയാറ്റിൽ ഒഴുക്കിൽപ്പെട്ട റിയാസ് ഒരു കിലോമീറ്ററോളം മുങ്ങിയും പൊങ്ങിയും ഒഴുകി നടന്നു. നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും കുത്തൊഴുക്ക് ആയതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് റിയാസ് ഒഴുക്കിൽപ്പെട്ടത്.
ആറ്റിൽ പലസ്ഥലങ്ങളിൽവെച്ചും റിയാസ് മുങ്ങിത്താഴുന്നുണ്ടായിരുന്നു. ഒടുവിൽ ചപ്പാത്ത് പാലത്തിന് താഴെ റോഡിൽനിന്ന് അഞ്ചടി അകലെ മാത്രമായി റിയാസ് പൊങ്ങിവന്നിരുന്നു. അപ്പോഴും ജീവനുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേർന്ന് പുല്ലകയാറ്റിലും മണിമലയാറിന്‍റെ വിവിധ പ്രദേശങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നുരാവിലെയാണ് മണ്ണിൽ പുതഞ്ഞ നിലയിൽ റിയാസിന്‍റെ മൃതദേഹം കണ്ടെത്തിയത്.
കണ്ണൂർ പേരാവൂരിൽ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി.മലവെള്ളപ്പാച്ചലിലാണ് കുട്ടിയെ കാണാതായത്.കൊളക്കാട് പിഎച്ച്എസിയിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശിനി നദീറയുടെ മകൾ നുമ തസ്മിനയാണ് മരിച്ചത്.
രണ്ടു ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. പത്തനംതിട്ട നാലു പേരും കണ്ണൂർ ,കോട്ടയം, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്. പത്തനംതിട്ടയിൽ ഒരാളെ കാണാതായി.അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡാം മാനേജ്മന്‍റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍റെ അനുമതിയോടെ റൂള്‍ കര്‍വ് അനുസരിച്ച് ചെറിയ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Drowned, Flood, Rain Alert in Kerala