കോവിഡ് രണ്ടാം തരംഗവും കേരളത്തിന്റെ സമ്പദ്ഘടനയെ തകർത്തെന്ന് ധനമന്ത്രി
- Published by:user_57
- news18-malayalam
Last Updated:
വരുമാന കമ്മിക്കും ധനകമ്മിക്കും സാധ്യതയെന്നും മന്ത്രി സഭയെ അറിയിച്ചു
തിരുവനന്തപുരം: കോവിഡും അതിനെ തുടർന്നുള്ള അടച്ചിടലും ഈ സാമ്പത്തിക വർഷവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
2020-21ൽ ബജറ്റ് എസ്റ്റിമേറ്റിൽ പ്രതീക്ഷിച്ചതിനെക്കാൾ 18.77 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. 2021-22ൽ റവന്യൂ വരുമാനത്തിന്റെ 40.67 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഉയർന്ന കോവിഡ് കേസുകൾ അനിവാര്യമാക്കിയ ലോക്ക്ഡൗണിന്റെ അനന്തര ഫലങ്ങൾ ഇതിന് പ്രതിബന്ധം ഉണ്ടാക്കും.
അധിക ചെലവ് ബാധ്യതകൾക്കൊപ്പം സംസ്ഥാന സാമ്പത്തിക സ്ഥിതിക്ക് ഉയർന്ന വരുമാന കമ്മിയും ധനകമ്മിയും ഉണ്ടാകാൻ ഇടയുണ്ട്. വാക്സിനേഷനിലൂടെ കോവിഡ് നിയന്ത്രിച്ചു കഴിഞ്ഞാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി നിയമസഭയിൽ പറഞ്ഞു.
മഹാപ്രളയങ്ങളും കോവിഡും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ വലിയ ആഘാതമുണ്ടാക്കി. ആസൂത്രണ ബോർഡ് വിലയിരുത്തലനുസരിച്ച് 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ പ്രതീക്ഷിത നഷ്ടം 80,000 കോടിയാണ്. കോവിഡ് വിദഗ്ധ സമിതി റിപ്പോർട്ട് പ്രകാരം റവന്യൂ വരുമാനത്തിൽ 33,456 കോടി രൂപയുടെ കുറവുണ്ടാകുമെന്നും കണക്കാക്കിയിട്ടുണ്ട്.
advertisement
കോവിഡ് സംസ്ഥാന സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ചുള്ള പ്രത്യാഘാതം കാരണം കഴിഞ്ഞ വർഷം മൊത്തം ആഭ്യന്തര ഉത്പാദനം 3.82 ശതമാനം കുറയുമെന്ന് കണക്കാക്കിയിരുന്നു. 2021-22ൽ 6.6 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നു എങ്കിലും കോവിഡ് രണ്ടാംതരംഗം ഈ പ്രതീക്ഷയ്ക്കും പ്രതിസന്ധിയുണ്ടാക്കും. ജിഎസ്ഡിപി വളർച്ചയിലെ മാന്ദ്യം സ്വാഭാവികമായും സംസ്ഥാന റവന്യൂവരുമാനത്തിൽ പ്രതികൂല ഫലമാകും കൊണ്ടുവരികയെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കുന്നതു തന്നെയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗമെന്ന് സർക്കാർ കരുതുന്നു. സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. 20,000 കോടിയുടെ പ്രത്യേക പാക്കേജ്, പ്രാഥമിക സഹകരണ സംഘങ്ങളേയും വാണിജ്യ ബാങ്കുകളേയും ഉൾപ്പെടുത്തി വിപുലമായ പുനരുജജീവന വായ്പാ പദ്ധതി ആവിഷ്കരിക്കുമെന്ന് ബജറ്റിൽ തന്നെ പ്രഖ്യാപനമുണ്ട്.
advertisement
നബാർഡിന്റെ പുനർവായ്പാ സ്കീമിന്റെ സാധ്യതയും കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ച വായ്പാ പാക്കേജുകളുടെ സാധ്യതയും പരമാവധി പ്രയോജനപ്പെടുത്തും. തൊഴിലില്ലായ്മ കാലങ്ങളായി കേരളം അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. കോവിഡ് ലോക്ക്ഡൗൺ ഇതിനെ രൂക്ഷമാക്കി. പരമ്പരാഗത മേഖലകളിൽ അടക്കം കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ തീരുമാനമുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തോട് സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയേയും ധനകാര്യമന്ത്രിയേയും നേരിട്ട് കണ്ട് സംസാരിച്ചു. മൊറട്ടോറിയം ആവശ്യപ്പെട്ടെങ്കിലും അതിനും അനുകൂല നടപടി ഉണ്ടായിട്ടില്ല. റബറിന്റെ ഉപയോഗം വർധിപ്പിക്കാൻ റബറൈസ്ഡ് റോഡുകൾ എന്ന ആശയവും മുന്നോട്ടു വച്ചിട്ടുണ്ട്. കടമെടുക്കാനുള്ള പരിധി ആവശ്യമില്ലാത്ത നിബന്ധനകൾ ഒഴിവാക്കി വർധിപ്പിക്കണം എന്ന ആവശ്യവും കേന്ദ്ര സർക്കാരിനു മുന്നിൽ വച്ചിട്ടുണ്ട്.
advertisement
ജിഎസ് ടി നഷ്ടപരിഹാരം അഞ്ചു വർഷം കൂടി നീട്ടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനും അനുകൂല മറുപടികൾ ഇതുവരെയും ലഭിച്ചിട്ടില്ല. ജിഎസ്ടി കൗൺസിലിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നഷ്ടപരിഹാര പാക്കേജും നികുതിയുടെ നഷ്ടത്തിന്റെ കാര്യവും മുന്നോട്ടു വച്ചിട്ടുണ്ട്. 16 ശതമാനമായിരുന്ന നികുതി 11ൽ താഴെയായി.
അശാസ്ത്രീയമായി ജിഎസ്ടി നടപ്പാക്കിയതു കൊണ്ടാണ് ഈ വരുമാന നഷ്ടം. സജീവമായി തന്നെ ഇക്കാര്യം കേരളം ഉന്നയിക്കുന്നുണ്ട്. കോവിഡ് കാലത്ത് സംസ്ഥാനത്ത് വ്യാവസായിക-തൊഴിൽ മേഖലകളിലെ നഷ്ടം സംബന്ധിച്ച് ആസൂത്രണ ബോർഡ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്, സിഡിഎസ് എന്നിവ പഠനം നടത്തിയിട്ടുണ്ട്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് വീണ്ടും പഠനം നടത്തുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 05, 2021 11:33 AM IST










