Swami Prakashananda Passes Away| ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി
- Published by:Rajesh V
- news18-malayalam
Last Updated:
വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
തിരുവനന്തപുരം: ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസ്സായിരുന്നു. അസുഖങ്ങളെ തുടർന്ന് വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു വർഷത്തോളമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് അഞ്ചിന് അദ്ദേഹത്തെ സമാധിയിരുത്തുമെന്ന് മഠം അധികൃതർ അറിയിച്ചു.
ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി 22ാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തിൽ വൈദിക പഠനം നടത്തിയത്. ഗുരുദേവനിൽ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ചയാളാണ് ശങ്കരാനന്ദ. 35ാം വയസിൽ പ്രകാശാനന്ദ സന്യാസദീഷ സ്വീകരിച്ചു.
സ്വാമി പ്രകാശാനന്ദ കൊല്ലം പുറവന്തൂർ സ്വദേശിയാണ്. കുമാരൻ എന്നാണ് പൂർവാശ്രമത്തിലെ പേര്. 1922 ഡിസംബറിലാണ് ജനനം. 1977ൽ ജനറൽ സെക്രട്ടറിയായും 2006 മുതൽ പത്തുവർഷം ട്രസ്റ്റ് അധ്യക്ഷ ചുമതലയും വഹിച്ചു. പ്രകാശാനന്ദ പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹം പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി തീർഥാടനം പ്ലാറ്റിനം ആഘോഷവും ദൈവദശകം ശതാബ്ദി ആഘോഷവും നടന്നത്.
advertisement
സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
ശിവഗിരി കേന്ദ്രീകരിച്ചായിരുന്നു വലിയൊരു കാലം സ്വാമി പ്രകാശാനന്ദയുടെ പ്രവര്‍ത്തനം. കേന്ദ്ര- സംസ്ഥാന ഭരണ കുടങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രകാശാനന്ദ ഈ അടുപ്പം ശിവഗിരിയുടെ പുരോഗമനത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു. നരേന്ദ്രമോദി പ്രധാന മന്ത്രിയാവുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തെ ശിവഗിരിയില്‍ എത്തിച്ചതിന് പിന്നിലും പ്രകാശാനന്ദ ആയിരുന്നു. ജാതി മത സാംസ്‌കാരിക തലങ്ങളില്‍ വലിയ സൗഹൃദ ബന്ധങ്ങളുള്ള വ്യക്തികൂടിയായിരുന്നു സ്വാമി പ്രകാശാനന്ദ. നരേന്ദ്രമോദി, ശ്രീലങ്കൻ പ്രധാനമന്ത്രി അടക്കമുള്ള പ്രശസ്ത വ്യക്തിത്വങ്ങളെ മഠത്തിൽ എത്തിക്കുക വഴി നാരായണഗുരു മഠത്തെ ആഗോള പ്രശസ്തിയിൽ എത്തിക്കാൻ പ്രകാശാനന്ദയ്ക്ക് സാധിച്ചിരുന്നു.
advertisement
ശിവഗിരി മഠത്തിന്റെ ഭരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളിലും സ്വാമി പ്രകാശാനന്ദ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. 1995 ൽ എസ്എൻഡിപിയുടെ സഹായത്തോടെ ഒരു വിഭാഗം സ്വാമിമാർ മഠത്തിന്റെ ഭരണം പിടിക്കാൻ ശ്രമിച്ചപ്പോൾ അതിനെ ശക്തമായി ചെറുക്കാൻ മുന്നിട്ടിറങ്ങിയത് സ്വാമി പ്രകാശാനന്ദയാണ്. ഭരണത്തെ ചൊല്ലിയുള്ള തർക്കം ഒടുവിൽ വർക്കല ശിവഗിരി ആശ്രമത്തിൽ പൊലീസ് നടപടിയുണ്ടാവാൻ വരെ കാരണമായെങ്കിലും വിമതനീക്കത്തെ പ്രകാശനന്ദ ചെറുത്തു.
advertisement
ഇതിനിടെ സ്വാമി പ്രകാശാനന്ദയെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നുള്‍പ്പെടെ വിവാദങ്ങള്‍ ഉയർന്നിരുന്നു. പ്രകാശാനന്ദയുടെ ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം ഹൈക്കോടതിയില്‍ ഉൾപ്പെടെ ഹർജി എത്തിയിരുന്നു. പ്രകാശാനന്ദയെ ആശുപത്രി മോര്‍ച്ചറിയോട് ചേര്‍ന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയില്‍ തള്ളിയിരിക്കുകയാണെന്നും ആരെയും അദ്ദേഹത്തെ കാണാന്‍ അനുവദിക്കില്ലെന്നും ചൂണ്ടാക്കാട്ടി അദ്ദേഹത്തിന്റെ അടുത്ത അനുയായികളില്‍ ഒരാളായ തിരുവനന്തപുരം സ്വദേശി എം വിജേന്ദ്രകുമാര്‍ ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 07, 2021 10:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swami Prakashananda Passes Away| ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി


