'ഇന്ധന, പാചകവാതക വില വർധനവിൽ മോദിയും പിണറായിയും കണ്ണും പൂട്ടിയിരിക്കുന്നു': ഉമ്മന്‍ ചാണ്ടി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
അസം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികുതിയിളവ് നല്കിയിട്ടുണ്ട്. ഇതു മാതൃകയാക്കാന്‍ മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും മടിക്കുകയാണ്
തിരുവനന്തപുരം: ഇന്ധനവിലയും പാചകവാതക വിലയും റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗരായി ജനങ്ങളെ മഹാദുരിതത്തിലേക്ക് തള്ളിവിട്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോക് ഡൗണ്‍ തൊട്ടുള്ള ഒരു വര്‍ഷത്തിനിടയില്‍ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളില്‍ കൂടിയത് 238 രൂപ. രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേഴ്‌വി പോലുമില്ലാത്ത വര്‍ധനവാണിത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സര്‍ക്കാര്‍ സബ്‌സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. അസം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികുതിയിളവ് നല്കിയിട്ടുണ്ട്. ഇതു മാതൃകയാക്കാന്‍ മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും മടിക്കുന്നു.
ഒരു വര്‍ഷമായി മുടങ്ങിയ ഗാര്‍ഹിക പാചകവാതക സബ്‌സിഡി കേന്ദ്രം ഇതുവരെ പുനഃസ്ഥാപിച്ചില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടിയത് ഹോട്ടല്‍ വ്യവസായത്തിനും മറ്റും തിരിച്ചടിയാണ്. ജനജീവിതത്തിന്റെ സമസ്ത മേഖലകളും ഇപ്പോള്‍ വലിയ ദുരിതത്തിലാണ്. കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം വറചട്ടിയിലായ ജനങ്ങൾ ഇപ്പോള്‍ എരിതീയിലാണ്.
advertisement
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് യഥാര്‍ത്ഥ വില്ലന്‍. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കില്‍ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്. ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കില്‍ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08 രൂപയുമാണ്. രണ്ടു നികുതികളും കൂടി ചേര്‍ന്നാല്‍ അടിസ്ഥാന വിലയുടെ ഇരട്ടിയോളമാകും. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കാണിത്. 2014ല്‍ പെട്രോളിന് കേന്ദ്ര നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുതാണ് ഇപ്പോള്‍ പതിന്മടങ്ങായി ഉയര്‍ത്തിയത്.
advertisement
ഇതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നത് കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ പത്ത് മാസത്തിനിടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് പെട്രോൾ ഡീസൽ വില വർധനവിനിടയാക്കിയത്.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനവും നികുതിയും എക്സൈസ് തീരുവയുമാണ്. കോവിഡ് വ്യാപനം സാമ്പത്തിക മേഖലയെ ബാധിച്ച സാഹചര്യത്തിൽ അതിൽ നിന്നും കരകയറുന്നതിന്റെ ഭാഗമായി കഴിഞ്ഞ 12 മാസത്തിനിടെ പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി സർക്കാർ രണ്ടുതവണയാണ് ഉയർത്തിയത്.
advertisement
സർക്കാരിന്റെ വരുമാനത്തെ ബാധിക്കാതെ തന്നെ ഉപഭോക്താക്കളുടെ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗം കണ്ടെത്താൻ ധനമന്ത്രാലയം ചില സംസ്ഥാനങ്ങളുമായും എണ്ണ കമ്പനികളുമായും കൂടിയാലോചകൾ ആരംഭിച്ചിട്ടുണ്ട്. "വില സ്ഥിരമായി നിലനിർത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുകയാണ്. മാർച്ച് പകുതിയോടെ ഞങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനത്തിലെത്താൻ കഴിയും," - കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 02, 2021 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇന്ധന, പാചകവാതക വില വർധനവിൽ മോദിയും പിണറായിയും കണ്ണും പൂട്ടിയിരിക്കുന്നു': ഉമ്മന്‍ ചാണ്ടി