Dheeraj Rajendran| ധീരജ് രാജേന്ദ്രന്റെ കൊലപാതകം; പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ
- Published by:Naseeba TC
- news18-haryana
Last Updated:
ഇതോടെ കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന ആറു പേരും പിടിയിലായി.
എസ്എഫ്ഐ (SFI) പ്രവര്‍ത്തകൻ ധീരജ് രാജേന്ദ്രനെ (Dheeraj Rajendran)കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഒരാൾ കൂടി കീഴടങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഥിൻ ലൂക്കോസാണ് മുരിക്കാശേരിയിയിൽ വെച്ച് അന്വേഷണ സംഘത്തിന് മുൻപിൽ കീഴടങ്ങിയത്. കെ. എസ്. യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയാണ് ഇന്ന് കീഴടങ്ങിയ നിഥിൻ. കേസിൽ നാലാം പ്രതിയാണ് ഇയാൾ.
ഇതോടെ കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന ആറു പേരും പിടിയിലായി. ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെ ആദ്യം തന്നെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ്, കെ. എസ്. യു ഭാരവാഹികളായ ടോണി തേക്കിലക്കാട്ട്, ജിതിൻ ഉപ്പുമാക്കൽ, ജസിൻ ജോയി എന്നിവരും പിടിയിലായിരുന്നു.
കോടതിയിൽ ഹാജരാക്കിയ നിഥിൻ പൈലി, ജെറി ജോജോ കഴിഞ്ഞ ദിവസം പിടിയിലായ ടോണി തേക്കിലക്കാട്ട്, ജിതിൻ ഉപ്പുമാക്കൽ, ജസിൻ ജോയി എന്നിവർ റിമാന്റിലാണ്. ഇന്ന് പിടിയിലായ നിഥിൻ ലൂക്കോസിനെ നാളെ കോടതിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനുള്ള പൊലീസിന്റെ അപേക്ഷയും നാളെ കോടതി പരിഗണിക്കും. പ്രതികള്‍ക്കെതിരെ കൊലപാതകത്തിന് പുറമെ പട്ടിക ജാതി, പട്ടിക വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമമനുസരിച്ചുള്ള കേസ് ചുമത്തിയിട്ടുണ്ട്.
advertisement
ബുധനാഴ്ച്ച പകൽ 11നാണ് പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ കോടതിയില്‍ ഹാജരാക്കിയത്. ധീരജ് കൊലക്കേസിൽ പിടിയിലായ ആറും പ്രതികളുടെയും വീട്ടിലും പൊലീസ് പരിശോധന നടത്തി. പ്രത്യേക സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
തിങ്കളാഴ്ച കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റുരണ്ടുപേർക്കും കുത്തേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കാമ്പസിനുള്ളിൽ നേരിയ സംഘർഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. ഏഴാം സെമസ്റ്റർ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു.
advertisement
ധീരജിനൊപ്പം കത്തേറ്റ എസ്. എഫ്. ഐ പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ. എസ് അമല്‍ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് ഇടുക്കി മെഡിക്കൽ കോളജിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. കൊല്ലം, തൃശ്ശൂർ സ്വദേശികളായ ഇരുവരും നാട്ടിലെ ആശുപത്രികളിൽ തുടർ ചികിത്സയിലാണ്. മൂന്ന് പേരുടെയും നെഞ്ചിലായിരുന്നു കുത്ത്. ആഴത്തിലുള്ള മുറിവാണ് ധീരജിൻ്റെ മരണത്തിന് കാരണമായത്.
advertisement
പുറത്ത് നിന്നും എത്തിയവർ കോളജിൽ പ്രവേശിക്കുന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടിയാണ് അമൽ, ധീരജ്, അർജുൻ എന്നിവരുടെ ഇടനെഞ്ചിൽ ആഞ്ഞ് കുത്തിയത്. മരണം സംഭവിക്കുമെന്നുള്ള അറിവോടു കൂടി കൈയ്യിലുണ്ടായിരുന്ന കത്തി കൊണ്ട്നിഥിൻ പൈലി ധീരജിന്റെ ഇടതു നെഞ്ച് ഭാഗത്ത് ആഞ്ഞു കുത്തി കൊലപ്പെടുത്തിയെന്നാണ് കോടതിയിൽ നൽകിയ റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 16, 2022 4:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Dheeraj Rajendran| ധീരജ് രാജേന്ദ്രന്റെ കൊലപാതകം; പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ






