Franco Mulakkal|കന്യാസ്ത്രീകൾ കള്ളം പറയില്ലെന്ന് പറയാൻ കഴിയില്ല; ആ സംശയമാണ് കോടതിക്ക് ഉണ്ടായതെന്ന് സെബാസ്റ്റ്യൻ പോൾ
- Published by:Naseeba TC
- news18-malayalam
Last Updated:
കോടതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച്ച സംഭവിച്ചിട്ടുണ്ട്.
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) വെറുതെ വിട്ട കോടതി വിധിയെ വിമർശിച്ചും, അനുകൂലിച്ചും നിരവധി നിയമവിദഗ്ധരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതിൽ മുതിർന്ന അഭിഭാഷകനും, മുൻ എം. പിയുമായ സെബാസ്റ്റ്യൻ പോളിന്റെ നിലപാടാണ് ശ്രദ്ധേയമാകുന്നത്. ബലാത്സംഗ കേസിലെ സാക്ഷി മൊഴി പൂർണ്ണമായി വിശ്വസിക്കുകയും ഇരയുടെ മൊഴി പൂർണ്ണമായും തള്ളുകയും ചെയ്ത വിധിക്ക് പിന്നിൽ പല കാരണങ്ങളുണ്ടെന്നാണ് സെബാസ്റ്റ്യൻ പോളിന്റെ വാദം.
കോടതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. ബിഷപ്പ് കേസിൽ സംശയാസ്പദമായ രീതിയിൽ കോടതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുവാൻ പരാതിക്കാരിയായ കന്യാസ്ത്രീക്ക് കഴിഞ്ഞിട്ടില്ല. അപ്പീൽ കോടതിയിൽ പരിഹരിക്കാവുന്ന ന്യൂനതകളല്ല വിചാരണക്കോടതി ചൂണ്ടി കാണിച്ചിട്ടുള്ളത്. അതിനാൽ തുടർ നടപടികൾ എന്താകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.
പൊതുസമൂഹം ആഗ്രഹിക്കുന്ന രീതിയിൽ വിധി പറയുവാൻ കോടതിക്ക് കഴിയില്ല. പൂർണമായും നിയമത്തിന്റെ ആനുകൂല്യങ്ങൾ സ്ത്രീകൾക്ക് കൊടുത്താൽ ശരിയായ രീതിയിൽ നിയമം സംരക്ഷിക്കപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ല. പരാതിക്കാരിക്കൊപ്പം എപ്പോഴും കോടതി നിൽക്കണമെന്ന് ഒരു നിയമത്തിലും പറയുന്നില്ല. കോടതി പ്രധാനം മൊഴികളും, തെളിവുകളുമാണ്. സ്ത്രീകൾ നുണ പറയില്ലെന്ന് എങ്ങനെ പറയാൻ കഴിയും.
advertisement
Also Read-Nun Rape Case | 'അവള്‍ക്കൊപ്പം എന്നും'; ഫ്രാങ്കോ മുളക്കല്‍ കേസില്‍ പ്രതികരിച്ച് റിമയും പാര്‍വതിയും
തന്റെ വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കന്യാസ്ത്രീകൾ കള്ളം പറയില്ലെന്ന് പറയാൻ കഴിയില്ല. അവർ സത്യം മാത്രമേ പറയൂ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ആ സംശയമാണ് കോടതിക്ക് ഉണ്ടായതെന്നും സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കി.
advertisement
അതേസമയം, അതിരൂക്ഷമായ ഭാഷയിലാണ് അഡ്വ: ഹരീഷ് വാസുദേവൻ വിധിയെ വിമർശിച്ചത്. അങ്ങേയറ്റം അസംബന്ധമായ, അബദ്ധമായ, നിയമസാധുത ഇല്ലാത്ത, പ്രായോഗിക സഹചര്യങ്ങളൊന്നും പരിഗണിക്കാത്ത വിധിയെന്ന് അദ്ദേഹ ഫേയിസ് ബുക്കിൽ കുറിച്ചു. പരാതിക്കാരി വിശ്വസിക്കാൻ കൊള്ളാത്തവളാണ് എന്നു സ്ഥാപിക്കാനാണ് ജഡ്ജി ശ്രമിച്ചതെന്നും ഹരീഷ് പറയുന്നു.
ഹരീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
289 പേജുള്ള വിധി വായിച്ചു. അങ്ങേയറ്റം അസംബന്ധമായ, അബദ്ധമായ, നിയമസാധുത ഇല്ലാത്ത, പ്രായോഗിക സഹചര്യങ്ങളൊന്നും പരിഗണിക്കാത്ത വിധി. പീഡനത്തിന് വിധേയമാകുന്ന സ്ത്രീ ക്രിമിനൽ നടപടി നിയമം അരച്ചു കലക്കി കുടിച്ചിട്ടേ പരാതിയുമായി ഇറങ്ങാവൂ എന്നാണ് സമൂഹത്തോടുള്ള ഈ വിധിയുടെ സന്ദേശം.. അല്ലെങ്കിൽ നിങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തവളാകും..
advertisement
പ്രോസിക്യൂഷന്റെ കേസും പരാതിക്കാരിയുടെ മൊഴികളും തെറ്റാണെന്ന് സ്ഥാപിക്കാൻ മിനക്കെട്ടുള്ള ജഡ്ജിയുടെ ശ്രമമാണ് ആത്യന്തം. അതിനുള്ള കുയുക്തികൾ, കാരണങ്ങൾ, ലിങ്കുകൾ ഒക്കെ കണ്ടെത്തലാണ് ആകെ വിധിയുടെ പണി.
പരാതിക്കാരി വിശ്വസിക്കാൻ കൊള്ളാത്തവളാണ് എന്നു സ്ഥാപിക്കാൻ ജഡ്ജി ഗോപകുമാർ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. നെല്ലും പതിരും വേർതിരിക്കാൻ ബുദ്ധിമുട്ടായതിനാൽ ഉള്ള തെളിവുകളും തള്ളിക്കളയുന്നു എന്ന് സംക്ഷിപ്തം. പലവട്ടം കയറിപ്പിടിച്ചു, വിരലുകൾ യോനിയിൽ ബലമായി കടത്തി, ലിംഗം വായിൽ കടത്തി ഇതൊന്നും കോടതിക്ക് വിഷയമല്ല, ലിംഗം യോനിയിൽ കടത്തി പീഡിപ്പിച്ചു എന്ന മൊഴി ആദ്യം പലരോടും പറഞ്ഞപ്പോൾ വ്യക്തമായി പറഞ്ഞില്ല എന്നത് കൊണ്ട് ബാക്കിയൊക്കെ അവിശ്വസനീയം.. എങ്ങനെണ്ട്?
advertisement
ഫ്രാങ്കോയും ഇരയും തമ്മിൽ നടന്നത് ഉഭയകക്ഷി ലൈംഗികബന്ധം എന്നു വരുത്താൻ വിധിയിൽ ശ്രമം. പീഡനം കഴിഞ്ഞും കാറിൽ ഒരുമിച്ചു സഞ്ചരിച്ചതും ഇമെയിൽ അയച്ചതും ഒക്കെ പ്രണയബന്ധം കൊണ്ടെന്നു വ്യംഗ്യം..
പരാതിയിൽ, പൊലീസിന് കൊടുത്ത മൊഴിയിൽ, കോടതിയിൽ കൊടുത്ത മൊഴിയിൽ, ഡോക്ടർ എഴുതിയ മൊഴിയിൽ ഒക്കെ ചില വ്യത്യാസങ്ങൾ ഉള്ളതൊക്കെ വലിയ വൈരുധ്യങ്ങളാക്കി, ആയതിനാൽ വിശ്വസിക്കാൻ കൊള്ളാത്തവളാണ് എന്ന് സ്ഥാപിക്കാൻ വിധിയിൽ ജഡ്ജി നല്ല വിയർപ്പൊഴുക്കിയിട്ടുണ്ട്..
ഇത്തരം കേസുകളിൽ എത്രനാൾക്കുള്ളിൽ പരാതിപ്പെടണമെന്നു നിയമവ്യവസ്ഥ പറയുന്നില്ലെങ്കിലും 8 മാസം വൈകിയത് ദുരൂഹമാണെന്നു ജഡ്ജിക്ക് തോന്നുന്നു..
advertisement
കേസിനു ആധാരമായ സംഭവങ്ങൾ മാത്രമല്ല ഗോപകുമാർ ജഡ്ജി വിലയിരുത്തുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരം ദുരുദ്ദേശപരം ആയിരുന്നെന്നും നീതി ഉദ്ദേശിച്ചുള്ളത് അല്ലെന്നും ജഡ്ജി വിധിച്ചിട്ടുണ്ട്.. അതേത് വകുപ്പിൽ എന്നു ചോദിക്കരുത്..
പാവം ഫ്രാങ്കോ മുളയ്ക്കലിനെ പീഡിപ്പിച്ചതിനു കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിച്ചില്ല എന്നത് വിധിയെപ്പറ്റി ആശ്വാസത്തിന് വക നല്കുന്നു.
വിധി അനീതിയാണ്, നാളെ ഇത്തരം സഹചര്യങ്ങളിൽ നിന്ന് നാളെ പരാതിയുമായി ആരും വരാത്ത സഹചര്യമുണ്ടാക്കുന്ന വിധി. ഇരയുടെ സാഹചര്യങ്ങൾ ഉൾക്കൊള്ളാതെ ഏകപക്ഷീയമായ വിലയിരുത്തലുകൾ..
advertisement
അപ്പീലിന് നല്ല സ്കോപ്പുള്ളതാണ്. സ്റ്റേറ്റ് അപ്പീൽ പോകണം.. വിധി എങ്ങനെയൊക്കെ തെറ്റാണെന്നും പൊതുസമൂഹത്തോട് പറയണം..
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 16, 2022 11:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Franco Mulakkal|കന്യാസ്ത്രീകൾ കള്ളം പറയില്ലെന്ന് പറയാൻ കഴിയില്ല; ആ സംശയമാണ് കോടതിക്ക് ഉണ്ടായതെന്ന് സെബാസ്റ്റ്യൻ പോൾ









