ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍
Last Updated:
കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ അഹിന്ദുക്കളുടെ പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അഹിന്ദുക്കള്‍ക്ക് പ്രവേശം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ടി.ജി. മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ശബരിമലയില്‍ ജാതി-മത ഭേദമന്യേ പ്രവേശനമുണ്ടായിരുന്നു. ശബരിമല ബുദ്ധക്ഷേത്രമാണെന്ന വാദമുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. ശരണം എന്ന വാക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ടുള്ളതാണ്. ശബരിമലയ്ക്ക് സമീപമുള്ള വാവര് പള്ളിയില്‍ മുസ്ലീംകള്‍ പ്രാര്‍ഥനയ്ക്ക് എത്താറുണ്ട്. അവര്‍ ശബരിമലയിലും പോകാറുണ്ട്. ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ വാവര് പള്ളിയില്‍ വന്ന ശേഷമാണ് സന്നിധാനത്തെത്തുന്നത്. ശബരിമലയിലെ പ്രധാന ചടങ്ങായ പേട്ടതുള്ളല്‍ ആരംഭിക്കുന്നത് എരുമേലിയിലെ വാവര് പള്ളിയുടെ പരിസരത്ത് നിന്നാണ്. ഇത് കാലങ്ങളായി ഇവിടെ നിലനില്‍ക്കുന്ന ആചാരമാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
advertisement
അയ്യപ്പന്റെ ഉറക്ക് പാട്ടായ ഹരിവരാസനം പാടിയത് ക്രിസ്ത്യാനിയായ യേശുദാസാണ്. അദ്ദേഹം ശബരിമലയില്‍ ദര്‍ശനത്തിന് എത്താറുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ശബരിമലയിലെ വിശ്വാസം വിവിധ മതങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ വഖഫ് ബോര്‍ഡ്, മുസ്ലിം സംഘടനകള്‍, ക്രിസ്ത്യന്‍ സംഘടനകള്‍, വാവര്‍ പള്ളി ട്രസ്റ്റ് എന്നിവരുടെ നിലപാട് കൂടി പരിശോധിക്കണമെന്നും റവന്യൂ അസിസറ്റന്റ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 12, 2018 4:16 PM IST


