കൊച്ചി: വനിതാ മതിലിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുട്ടികളെ പരിപാടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. 18 വയസിന് താഴെയുള്ളവരെ പരിപാടിയിൽനിന്ന് ഒഴിവാക്കണമെന്നാണ് കോടതി നിർദേശം. ഉത്തരവാദിത്വബോധമുള്ള സർക്കാർ കുട്ടികളെ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. എന്നാൽ സ്കൂളുകളിലും വിവേചനം സംബന്ധിച്ച പ്രശ്നമുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. അതിനാലാണ് അവരുടെ ഇടയിലും പ്രചരണം നടത്തുന്നതെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
വനിതാ മതിൽ: ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി
അതേസമയം വനിതാ മതിലിൽ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഒരു ജീവനക്കാരെയും നിർബന്ധപൂർവ്വം പങ്കെടുപ്പിക്കില്ല. പങ്കെടുക്കാതിരുന്നാൽ ശിക്ഷാ നടപടിയില്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാനായി ബജറ്റിൽ 50 കോടി മാറ്റി വച്ചിട്ടുണ്ട്. വനിതാ മതിലും ഇത്തരം പ്രചരണത്തിന്റെ ഭാഗമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സാമ്പത്തിക വർഷത്തിന്‍റെ അവസാനം ആയതിനാൽ ഇത്തരം ക്യാമ്പയിനുകൾക്ക് നീക്കിവച്ച പണം ഉപയോഗിക്കേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രം ആണ് വനിതാ മതിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സത്യവാങ്മൂലത്തിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു. വനിതാ മതിലിന് സർക്കാർ പണം ചെലവഴിക്കുന്നുണ്ടോയെന്ന് കഴിഞ്ഞ ദിവസം പി.കെ ഫിറോസ് നൽകിയ ഹർജി പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു.
വനിതാ മതിൽ ഏറ്റെടുത്ത് സർക്കാർ
സർക്കാർ ഉദ്യോഗസ്ഥർ വനിതാ മതിലിൽ പങ്കെടുക്കണമെന്നതിൽ നിർബന്ധമുണ്ടോയെന്ന് ഹൈക്കോടതി നേരത്തേ ആരാഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തെറ്റെന്താണെന്നും കോടതി ചോദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്‍റെ വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹർജി പരഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: High court, Women wall, വനിതാ മതിൽ, ഹൈക്കോടതി