20 കോടി ക്രിസ്മസ് ബംപറിന്റെ തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു
- Published by:Sarika N
- news18-malayalam
Last Updated:
XC 138455 എന്ന നമ്പറിനാണ് ഇത്തവണത്തെ ക്രിസ്മസ് ബംപർ അടിച്ചത്
കൊച്ചി: ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറിയുടെ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു. ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടതാണെന്നും അപ്രതീക്ഷിതമായി ഇത് മറ്റൊരാളുടെ കൈവശം എത്തിയതാണെന്നും കാട്ടി പിറവം സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ. സജിമോൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി. സമ്മാനാർഹമായ ടിക്കറ്റിന്റെ പകർപ്പും അത് ഹാജരാക്കിയ വ്യക്തിയുടെ വിവരങ്ങളും മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ലോട്ടറി ഡയറക്ടറേറ്റിന് കോടതി നിർദ്ദേശം നൽകി.
XC 138455 എന്ന നമ്പറിനാണ് ഇത്തവണത്തെ ക്രിസ്മസ് ബംപർ അടിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് താൻ വാങ്ങിയ ടിക്കറ്റാണിതെന്ന് സജിമോൻ അവകാശപ്പെടുന്നു. ട്രാവൽ സർവീസ് നടത്തുന്ന സജിമോന് ഡിസംബർ 10ന് ശബരിമലയിലേക്ക് ആന്ധ്രയില്‍ നിന്നുള്ള ഭക്തരുമായി ഓട്ടം ലഭിച്ചു. എന്നാൽ അവർ തിരികെ മടങ്ങിയപ്പോൾ ശബരിമല പ്രസാദം അടങ്ങിയ തൂക്കുപാത്രം വാഹനത്തിൽ മറന്നുവച്ചെന്ന് സജിമോൻ പറയുന്നു. ഇതിനൊപ്പമുണ്ടായിരുന്ന കൂപ്പണിലെ നമ്പറിൽ ബന്ധപ്പെട്ട് ആന്ധ്ര സ്വദേശിയെ വിവരം അറിയിച്ചെങ്കിലും ബന്ധു ശബരിമല ദർശനത്തിന് വരുമ്പോൾ ഇത് ശേഖരിക്കുമെന്ന് സജിമോനെ അറിയിച്ചു. എന്നാൽ ഇത് നടന്നില്ലെന്നും തനിക്ക് തൂക്കുപാത്രം കൊറിയറായി അയയ്ക്കാമോയെന്ന ആന്ധ്ര സ്വദേശി ആവശ്യപ്രകാരം ഡിസംബർ 30ന് സജിമോൻ പിറവത്തുള്ള കൊറിയർ സർവീസിൽ തൂക്കുപാത്രം ഏൽപ്പിച്ചു. തൂക്കുപാത്രത്തിലാണ് സജിമോൻ ഈ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ചിരുന്നത്. ശബരിമലയിൽ നിന്നുള്ള പ്രസാദമായതിനാൽ തനിക്ക് ഭാഗ്യം കൊണ്ടുവരും എന്നു കരുതിയാണ് ഇങ്ങനെ ചെയ്തത് എന്ന് അദ്ദേഹം പറയുന്നു. ടിക്കറ്റിന് പിന്നിൽ സ്വന്തം പേരും വിലാസവും എഴുതി ഒപ്പിട്ടിരുന്നു.
advertisement
നറുക്കെടുപ്പിന്റെ അന്ന് തന്റെ പക്കലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് മനസിലായി. എന്നാൽ കുടിവെള്ള പൈപ്പ്‍ലൈനുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്ന അന്ന് വീണ് ബോധം പോയെന്നും ഏതാനും ദിവസം കഴിഞ്ഞാണ് പൂർണമായും സ്വബോധത്തിലേക്ക് തിരികെ വന്നതെന്നും സജിമോൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഇതിനിടെ ആന്ധ്ര സ്വദേശി തൂക്കുപാത്രം അയയ്ക്കുന്ന കാര്യം ഓർമിപ്പിച്ച് വിളിച്ചുകൊണ്ടിരുന്നു. കൊറിയർ അയച്ചതിന് ശേഷമാണ് ടിക്കറ്റ് അതിനുള്ളിൽ ഇരുന്ന കാര്യം സജിമോൻ ഓർത്തത്.
കൊറിയർ സ്ഥാപനത്തിൽ ബന്ധപ്പെട്ട് പാഴ്സൽ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ആന്ധ്ര സ്വദേശിയെ വിളിച്ചപ്പോൾ പാത്രം ലഭിച്ചെന്നും അതിൽ ടിക്കറ്റ് ഇല്ലെന്നുമാണ് മറുപടി ലഭിച്ചത്. കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സജിമോൻ പിറവം പോലീസിലും മജിസ്‌ട്രേറ്റ് കോടതിയിലും പരാതി നൽകി. കോടതി നിർദ്ദേശപ്രകാരം കൊറിയർ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ഇതിനിടെ മറ്റൊരാൾ സമ്മാനാർഹമായ ടിക്കറ്റ് ലോട്ടറി ഓഫീസിൽ ഹാജരാക്കിയെന്ന വാർത്ത വന്നതോടെയാണ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഈ മാസം 27-ന് കോടതി വീണ്ടും പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 21, 2026 9:51 AM IST










