സണ്ണിയുടെ വരവിലൂടെ കോൺഗ്രസിലും 'കണ്ണൂർ ലോബി' തുടരും; 'വിശ്വാസം' തിരിച്ചു പിടിക്കുന്നത് മുഖ്യ അജണ്ട

Last Updated:

ഏതാണ്ട് അപ്രതീക്ഷിതമായിരുന്നു ഈ സ്ഥാനലബ്ധി എങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ വിജയത്തിലേക്ക് നയിക്കുന്നതിലേക്ക് ഒരുക്കുക എന്ന അതികഠിനമായ ദൗത്യമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

News18
News18
കോൺഗ്രസ് ഹൈക്കമാന്‍ഡ്  ഇക്കുറി ഏറെ പ്രതീക്ഷയോടെയാണ് ഒരു ക്രിസ്ത്യന്‍ പ്രതിനിധിയെ സംസ്ഥാന നേതൃത്വം ഏൽപ്പിക്കുന്നത്. 2026ൽ ഭരണം തിരിച്ചു പിടിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും പാർട്ടിയുടെ മുന്നിൽ ഇല്ല.
ഏതാണ്ട് 60 നിയമസഭാ സീറ്റുകളിൽ നിർണായകമായ ക്രിസ്ത്യന്‍ സമൂഹം, അതിൽ പ്രത്യേകിച്ച് കത്തോലിക്കാ സഭ, സംസ്ഥാനത്തെ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്.പാര്‍ട്ടിയുടെ പരമ്പരാഗത ശക്തിയായിരുന്ന ക്രൈസ്തവ വിഭാഗങ്ങള്‍ കൈവിട്ടതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ബലക്ഷയത്തിന് കാരണമെന്ന വിലയിരുത്തല്‍ ശക്തമാണ്. 2004-ല്‍ പി.പി തങ്കച്ചന്‍ കെ.പി.സി.സിയുടെ മുപ്പത്തിയൊന്നാമത് അധ്യക്ഷനായി എത്തിയതിന് ശേഷം ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെടുന്ന ആരും ഇതുവരെ അധ്യക്ഷ സ്ഥാനത്തേക്കെത്തിയിരുന്നില്ല. ഈ ആവശ്യം പല നേതാക്കളും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
എ കെ ആന്റണിയുടെയും പ്രൊഫ.കെഎം ചാണ്ടിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലത്തിന് ശേഷം, ക്രൈസ്തവ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന് സഭാ നേതൃത്വം പലതവണ നേതൃത്വത്തെ അറിയിച്ചിരുന്നു. പാർട്ടിയുടെ പ്രധാന നേതാക്കളായി പരിഗണിക്കപ്പെടുന്നവരിൽ അഞ്ചു പേരെങ്കിലും നായർ സമുദായത്തിൽ നിന്നാണ്. ഇവരിൽ ആരെങ്കിലും മുഖ്യമന്ത്രി ആകും എന്നാണ് കോൺഗ്രസ് പ്രതീക്ഷ.
advertisement
ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലേക്ക് സ്വാധീനത്തിന് ബിജെപി ശക്തമായി ശ്രമിക്കുന്നതിനാൽ ഇതെല്ലാം ചേർന്ന് കോൺഗ്രസിന് വീണ്ടും തിരിച്ചടി ഉണ്ടാകും എന്നും വിലയിരുത്തപ്പെട്ടു.
അതിനാൽ ഇത്തവണ ഒരു ക്രിസ്ത്യൻ അധ്യക്ഷൻ വരും എന്ന ചർച്ച സജീവമായിരുന്നു. അധ്യക്ഷനായി പരിഗണിക്കപ്പെട്ടിരുന്നവരിൽ മുന്നിലായിരുന്ന ആന്റോ ആന്റണി എംപിയ്ക്ക് സിറോ മലബാർ കുടുംബ പശ്ചാത്തലമായുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഉറ്റ ബന്ധുക്കൾ പെന്തകോസ്ത് വിഭാഗവുമായി അടുത്ത് സഹകരിക്കുന്നതിനാൽ കത്തോലിക്കാ സഭാ നേതൃത്വത്തിന് അത്ര താല്പര്യം ഇല്ലായിരുന്നു. ആരായിരുന്നാലും പോസ്റ്ററിൽ പടം വെച്ചാൽ പ്രവർത്തകർ തിരിച്ചറിയുന്ന ആളായിരിക്കണം കെപിസിസി അധ്യക്ഷൻ എന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരനും അനിൽ ആന്റണി മത്സരിച്ചത് കൊണ്ട് മാത്രം ജയിച്ച ആളാണ് ആന്റോ ആന്റണി എന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞത് ആന്റോയ്ക്ക് തിരിച്ചടിയായി. പോരാത്തതിന് ആന്റോയ്ക്ക് പദവി കൊടുക്കുന്നത് കത്തോലിക്കാ സഭയുടെ ലേബലിൽ വേണ്ടാ എന്ന് സഭാനേതൃത്വവും വ്യക്തമാക്കിയതോടെയാണ് ഹൈക്കമാണ്ടിലെ ശക്തമായ പിന്തുണയോടെ ഏറെ മുന്നിലായിരുന്ന ആന്റോ ചിത്രത്തിൽ നിന്ന് തന്നെ പുറത്തായത്.
advertisement
സിറോ മലബാർ കത്തോലിക്കാ സഭയുടെ തലശേരി അതിരൂപതയിലെ ഇരിട്ടി സെന്റ് ജോസഫ്‌സ് ഇടവക അംഗമായ സണ്ണി ജോസഫ് സഭാ അധികാരികളുമായി നല്ല അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ്. നിലവില്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാണ്. മികച്ച പ്രവർത്തകനും സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുക കൂടി ചെയ്യുന്ന നേതാവുമാണ്. ഇതുകൂടി പരിഗണിച്ചുകൊണ്ടാണ് കുടിയേറ്റ മേഖലയിൽ നിന്നുള്ള സണ്ണി ജോസഫിനെ തിരഞ്ഞെടുക്കാന്‍ നേതൃത്വം തീരുമാനിച്ചത്.കണ്ണൂർ ജില്ലയിലെ കരുത്തനായ കെ സുധാകരന്റെ ശക്തമായ പിന്തുണയോടെയുമാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് വരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതെല്ലാമാണ് അധ്യക്ഷ പദവി 72 കാരനായ സണ്ണിയിലേക്കെത്താന്‍ കാരണമായത്.
advertisement
നിയമസഭയിൽ 2011 മുതൽ കണ്ണൂർ  പേരാവൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സണ്ണി ജോസഫ് 2001 ൽ കെ സുധാകരന് ശേഷമാണ് കണ്ണൂർ ഡിസിസി പ്രസിഡന്റായത്  എന്നതും കൗതുകകരമാണ്.
കണ്ണൂർ ഉളിക്കൽ പുറവയലിൽ വടക്കേക്കുന്നേൽ ജോസഫിന്റേയും റോസക്കുട്ടിയുടേയും മകനായി 1952 ഓഗസ്റ്റ് 18ന് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനിച്ച സണ്ണി ജോസഫ്. ഉളിക്കൽ, എടൂർ, കിളിയന്തറ എന്നീ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസവും തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് ബി.എ.ബിരുദവും നേടി. കോഴിക്കോട് ഗവ.ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി.
advertisement
1970 മുതല്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായിട്ടാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ വിദ്യാര്‍ഥി പ്രതിനിധിയായ സിന്‍ഡിക്കേറ്റ് മെമ്പറായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ഉളിക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി കാര്‍ഷിക വികസന സഹകരണ സൊസൈറ്റി പ്രസിഡന്റ്, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്,
കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചുണ്ട്.  നിലവില്‍ യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാനുമാണ്. ഭാര്യ എൽസി. മക്കൾ ആഷാ റോസ്, ഡോ. അഞ്ജു റോസ്.
advertisement
2011 ല്‍ ആണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കന്നി മത്സരത്തില്‍ സിറ്റിംഗ് എം.എല്‍.എ കെ.കെ ശൈലജയെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയായിരുന്നു നിയമസഭയിലെത്തിയത്.3440 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് സണ്ണി ജോസഫിന്റെ വിജയത്തുടക്കം. പിന്നീടങ്ങോട്ട് രണ്ട് മത്സരങ്ങളിലും പേരാവൂര്‍ സണ്ണിജോസഫിനൊപ്പമായിരുന്നു.
ഏതാണ്ട് അപ്രതീക്ഷിതമായിരുന്നു ഈ സ്ഥാനലബ്ധി എങ്കിലും ഒരു വർഷത്തിനുള്ളിൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ വിജയത്തിലേക്ക് നയിക്കുന്നതിലേക്ക് ഒരുക്കുക എന്ന അതികഠിനമായ ദൗത്യമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.
Summary: Congress in Kerala gets Sunny Jospeh, a leader from Christian community as  its Chief as the party is desperate  to regain the lost faith among the community in the last two Assembly Elections.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സണ്ണിയുടെ വരവിലൂടെ കോൺഗ്രസിലും 'കണ്ണൂർ ലോബി' തുടരും; 'വിശ്വാസം' തിരിച്ചു പിടിക്കുന്നത് മുഖ്യ അജണ്ട
Next Article
advertisement
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ അന്തരിച്ചു
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ അന്തരിച്ചു
  • മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ 83-ാം വയസ്സിൽ അന്തരിച്ചു.

  • ശ്വാസകോശ അണുബാധയെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

  • 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറായും ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയുമായും പ്രവർത്തിച്ചു.

View All
advertisement