വ്ലോഗറുമൊത്ത് ഇടമലക്കുടിയിൽ പോയ ഇടുക്കി എം.പി വിവാദത്തിൽ; പോയത് സ്കൂൾ നിർമാണ ഉദ്ഘാടനത്തിനെന്ന് ഡീൻ കുര്യാക്കോസ്
- Published by:Anuraj GR
- news18-malayalam
Last Updated:
മാസ്ക്ക് ധരിക്കാതെ ഇടുക്കി എം.പിയും സുജിത്ത് ഭക്തനും ഇടമലക്കുടിയിൽ വെച്ചെടുത്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിതോടെയാണ് സംഭവം വിവാദമായത്.
മൂന്നാർ: സംസ്ഥാനത്ത് കോവിഡ് കേസ് റിപ്പോർട്ട് ചെയ്യാത്ത ഒരേയൊരു പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് യൂട്യൂബ് ചാനൽ ഉടമയുമായി പോയ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് വിവാദത്തിൽ. ഒന്നര വർഷമായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ആദിവാസി ഗ്രാമമാണ് ഇടമലക്കുടി. അതീവ പ്രാധാന്യമുള്ള ഇടമലക്കുടിയിലേക്ക് ട്രാവൽ വ്ലോഗർ കൂടിയായ സുജിത്ത് ഭക്തനെയുംകൊണ്ട് ഇടുക്കി എം.പി ഉല്ലാസയാത്ര നടത്തിയെന്നാണ് ആരോപണം. ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് പൊലീസിൽ പരാതി നൽകി. എ ഐ എസ് എഫ് ദേവികുളം മണ്ഡലം സെക്രട്ടറി വിമൽരാജ് ആണ് മൂന്നാർ ഡി.വൈ.എസ്.പിക്കും സബ് കളക്ടർക്കുമെതിരെ പരാതി നൽകിയത്.
മാസ്ക്ക് ധരിക്കാതെ ഇടുക്കി എം.പിയും സുജിത്ത് ഭക്തനും ഇടമലക്കുടിയിൽ വെച്ചെടുത്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ട്രൈബൽ സ്കൂളിന്‍റെ നിർമ്മാണ ഉദ്ഘാടനത്തിനാണ് പോയതെന്നും, താൻ ക്ഷണിച്ചിട്ടാണ് സുജിത്ത് ഭക്തൻ വന്നതെന്നുമാണ് ഡീൻ കുര്യാക്കോസ് നൽകുന്ന വിശദീകരണം. സ്കൂളിലേക്ക് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങിനൽകാമെന്ന് സുജിത്ത് വാഗ്ദാനം ചെയ്തത് അനുസരിച്ചാണ് അദ്ദേഹത്തെ കൂട്ടിയതെന്നും എം.പി പറയുന്നു.

കോവിഡ് കേസ് റിപ്പോർട്ട് ചെയ്യാത്ത ആദിവാസി പഞ്ചായത്തിലേക്ക് പരിശോധന നടത്താതെയും കോവിഡ് മാനദണ്ഡം പാലിക്കാതെയും എംപി നടത്തിയ യാത്രയെക്കുറിച്ച് അന്വേഷണം വേണമെന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. അനാവശ്യമായി പുറത്തുനിന്ന് ആളെ കൊണ്ടുവന്നത് ഇടമലക്കുടിയിൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് എം.പിക്കെതിരായ ആരോപണം. എം.പിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ആവശ്യപ്പെട്ടു. എംപിക്കൊപ്പം ഉല്ലാസയാത്ര നടത്തിയെന്ന് ആദ്യം തലക്കെട്ട് നൽകിയ യൂട്യൂബ് ചാനൽ ഉടമ, സംഭവം വിവാദമായതോടെ അത് മാറ്റുകയായിരുന്നുവെന്നും സിപിഐ പ്രാദേശിക നേതൃത്വം ആരോപിക്കുന്നു.
advertisement
Also Read- ഉമ്മൻചാണ്ടിക്കെതിരെ വ്യാജ കത്ത്: കെ.ബി ഗണേഷ് കുമാറിനും സരിത എസ് നായർക്കുമെതിരെ കേസെടുത്തു
സമ്പൂർണ ലോക്ക്ഡൌൺ ദിവസമായ ഞായറാഴ്ച യൂട്യൂബറെ കൂട്ടി ട്രൈബൽ സ്കൂൾ നിർമാണ ഉദ്ഘാടനം നടത്താനെത്തിയ എം.പിയുടെ നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് സിപിഎം ഉൾപ്പടെ ആരോപിക്കുന്നത്. സ്കൂളിലേക്ക് ടിവി സംഭാവന നൽകാനാണ് യൂട്യൂബർ എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂട്യൂബർ സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. യൂട്യൂബറുടെ കച്ചവട താൽപര്യത്തിനായി ഇടമലക്കുടിയിലെ സംരക്ഷിത വനമേഖലയുടെയും ഗോത്രവർഗ സമൂഹത്തിന്‍റെയും ദൃശ്യങ്ങൾ പകർത്താൻ എം.പി അവസരമൊരുക്കിയെന്നാണ് ആരോപണം ഉയരുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചതുമുതൽ കർശനമായ നിയന്ത്രണങ്ങളാണ് ഇടമലക്കുടിയിൽ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പുറത്തുനിന്ന് ആളുകൾ വന്നതോടെ രോഗവ്യാപനം ഉണ്ടാകുമോയെന്ന ഭീതിയിലാണ് ഇടമലക്കുടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ആരോപിക്കുന്നു. എംപിക്കും മറ്റുമെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് ഡീൻ കുര്യാക്കോസ് എം.പി
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പ്രതികരിച്ചു. ഇടമലക്കുടിയിലെ സർക്കാർ ട്രൈബൽ സ്കൂളിന്‍റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് പോയതെന്നും, താൻ ക്ഷണിച്ചിട്ടാണ് സുജിത്ത് ഭക്തൻ വന്നതെന്നുമാണ് ഡീൻ കുര്യാക്കോസ് നൽകുന്ന വിശദീകരണം. സ്കൂളിലേക്ക് ആവശ്യമായ ടെലിവിഷൻ വാങ്ങിനൽകാമെന്ന് സുജിത്ത് വാഗ്ദാനം ചെയ്തത് അനുസരിച്ചാണ് അദ്ദേഹത്തെ കൂട്ടിയതെന്നും എം.പി പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 29, 2021 10:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്ലോഗറുമൊത്ത് ഇടമലക്കുടിയിൽ പോയ ഇടുക്കി എം.പി വിവാദത്തിൽ; പോയത് സ്കൂൾ നിർമാണ ഉദ്ഘാടനത്തിനെന്ന് ഡീൻ കുര്യാക്കോസ്










