ഇടുക്കി: കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയാറാക്കിയ കള്ളുമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥി സ്കൂളിലെത്തി. ക്ലാസ് മുറിയിൽ വെച്ച് കുപ്പിയുടെ അടപ്പ് ഗ്യാസുമൂലം തെറിച്ചുപോയതിനെത്തുടര്‍ന്ന് കള്ള് ക്ലാസ് മുറിയിലാകെ വീണു. മറ്റു വിദ്യാര്‍ഥികളുടെ യൂണിഫോമിലും കള്ളായി. പ്രശ്നം വഷളാകുമെന്ന് കണ്ടതോടെ വിദ്യാർഥി അവിടെ നിന്ന് മുങ്ങി. വീട്ടിലേക്ക് പോയ ഈ വിദ്യാര്‍ഥിയെ ഉപദേശിച്ച് നന്നാക്കാന്‍ കൗണ്‍സലിങ് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സ്കൂൾ അധികൃതർ.
ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം നടന്നത്. രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥി സ്വയം നിര്‍മിച്ച കള്ള് ബാഗില്‍ സൂക്ഷിച്ചിരുന്നു. ഇടയ്ക്ക് കള്ള് എടുത്ത് നോക്കി. ഗ്യാസ് നിറഞ്ഞ കുപ്പിയുടെ അടപ്പ് തെറിച്ച് ഇത് പുറത്തേക്കുവീണു. വിദ്യാര്‍ഥികളുടെ യൂണിഫോമിലും കള്ളായി. സഹപാഠികള്‍ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകര്‍ വന്നപ്പോഴേക്കും വിദ്യാര്‍ഥി സ്ഥലംവിട്ടു. ഇതോടെ അധ്യാപകര്‍ ഭീതിയിലായി. അവര്‍ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി. തുടര്‍ന്നാണ് വിദ്യാര്‍ഥിക്ക് കൗണ്‍സലിങ് നല്‍കാനുള്ള നടപടി ആരംഭിച്ചത്. എക്‌സൈസിന്റെ നേതൃത്വത്തിലായിരിക്കും കൗണ്‍സലിങ്.
വിദ്യാര്‍ഥി മുന്‍പും വീടിന്റെ തട്ടിന്‍പുറത്തുവെച്ച് കള്ളുണ്ടാക്കിയെന്ന് വീട്ടുകാര്‍ അധ്യാപകരോട് പറഞ്ഞിട്ടുണ്ട്. അന്ന് കള്ള് സൂക്ഷിച്ചിരുന്ന പാത്രം പൊട്ടി തട്ടിന്‍പുറത്തുനിന്ന് താഴെ വീണപ്പോഴാണ് വിവരം അറിഞ്ഞത്.
ആംബുലൻസ് ആയാലെന്താ ഹെൽമറ്റ് വെച്ച് ഓടിച്ചുകൂടെ ? പിഴയടയ്ക്കാൻ നോട്ടീസ്
ഹെൽമെറ്റ് ധരിച്ചില്ലെന്ന് കാണിച്ച് ആംബുലൻസിന് പിഴ ചുമത്തിയതായി പരാതി. മലപ്പുറം ജില്ലയിലെ പറപ്പൂർ ഇരിങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന്റെ ആംബുലൻസിനാണ് ഹെൽമെറ്റ് ധരിച്ചില്ലെന്ന് കാട്ടി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വേങ്ങര സ്വദേശിയായ ഹസീബ് പി പിഴ ചുമത്തിയതിന്റെ നോട്ടീസ് അടക്കം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. വാഹന വിഭാഗത്തിന്റെ പേര് ആംബുലൻസ് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഹെൽമെറ്റ് ധരിക്കാതെ മോട്ടോർസൈക്കിൾ ഓടിച്ചെന്ന് നോട്ടീസിൽ പറയുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ ചാലിയം ഭാഗത്തുള്ള ക്യാമറിയിൽ പതിഞ്ഞെന്ന് വ്യക്തമാക്കുന്ന നോട്ടീസിൽ KL 55 A 2683 എന്ന നമ്പർ പ്ലേറ്റിന്റെ ചിത്രമാണുള്ളത്. എന്നാൽ വാഹനത്തിന്റെ നമ്പരായി ചേർത്തിരിക്കുന്നത് ആംബുലൻസിന്റെ നമ്പരായ KL 65 R 2683 ഉം. നേരത്തേയും സമാന സംഭവങ്ങൾ വാർത്തയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മലപ്പുറത്തു തന്നെ ദിവസങ്ങളായി വീടിന്റെ പരിസരത്ത് പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ പേരിൽ ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയത് വാർത്തയായിരുന്നു. തിരുവനന്തപുരം റൂറൽ പൊലീസാണ് പിഴ ചുമത്തിയത്.
റമനിഷ് പൊറ്റശ്ശേരി എന്നയാളുടെ പേരിലെ നെടുമങ്ങാട് രജിസ്ട്രേഷൻ കാറിനാണ് പിഴ. പഴയ i20 കാറിൽ ഹെൽമെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയടക്കാൻ മൊബൈൽ ഫോണിൽ സന്ദേശം എത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.