കോട്ടയം: ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനത്തിലൂടെ യഥാർത്ഥത്തിൽ പ്രതിസന്ധിയിലായിരിക്കുന്നത് എൽഡിഎഫിനു വേണ്ടി പാലാ പിടിച്ചെടുത്ത് ചരിത്രത്തിലിടം നേടിയ മാണി സി കാപ്പനാണ്. 54 വർഷത്തെ മാണിയുടെ സമഗ്രാധിപത്യമാണ് മാണി സി കാപ്പൻ തിരുത്തി എഴുതിയത്. അന്ന് ഇടതുപക്ഷത്തെ സ്റ്റാറായ കാപ്പൻ ഇനി വില്ലൻ ആകുമോ എന്നതാണ് ഉയരുന്ന ചോദ്യം?
Also Read- ജോസ് വിഭാഗത്തിന് കൂടുതൽ സീറ്റുകൾ നൽകി ക്രൈസ്തവ മേഖലകളിലെ സ്വാധീനം ഉറപ്പിക്കാൻ സിപിഎം
പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകുമെന്ന് സിപിഎം ഉറപ്പുനൽകിയതായി ജോസ് കെ മാണി പക്ഷത്തെ നേതാക്കൾ പറയുന്നു. മാണി സി കാപ്പന് രാജ്യസഭാ സീറ്റ് നൽകി അനുനയിപ്പിക്കാനാണ് ലക്ഷ്യം. എന്നാൽ രാജ്യസഭാ സീറ്റ് വേണ്ടെന്ന് മാണി സി കാപ്പൻ പ്രഖ്യാപിച്ചത് തലവേദനയായി. ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധിയായി തുടരാനാണ് താല്പര്യം എന്ന് ന്യൂസ് 18 ലൂടെ കാപ്പൻ ജനങ്ങളോട് തുറന്നു പറഞ്ഞു.
ജോസ് കെ മാണിക്ക് വേണ്ടി മാണി സി കാപ്പനെ തള്ളിപ്പറയാൻ തയ്യാറെടുക്കുന്ന സിപിഎം നേതൃത്വത്തിന് കാപ്പൻ എന്തു മറുപടി നൽകും എന്നതാണ് ഉയരുന്ന നിർണായക ചോദ്യം. എൻസിപി ദേശീയ നേതൃത്വത്തെ കണ്ട് മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ടാൽ യുഡിഎഫ് പാളയത്തിലേക്ക് എത്താൻ കാപ്പൻ മടിക്കില്ല. നിലവിൽ അത്തരം ചർച്ചകളിലേക്ക് പോയിട്ടില്ലെങ്കിലും കാപ്പൻ പ്രതിസന്ധിയിൽ ആയാൽ യുഡിഎഫ് സഹായിക്കും എന്ന് ഉറപ്പാണ്.
Also Read- Kerala Congress| ജോസ് കെ. മാണി ഇടതുമുന്നണിയിലേക്ക്; പ്രഖ്യാപനം ഇന്ന്
'കെഎം മാണിയുടെ കുടുംബാധിപത്യം' എന്നതായിരുന്നു ഉപതെരഞ്ഞെടുപ്പിൽ നിഷാ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ചപ്പോൾ ജോസ് കെ മാണി കേട്ട പഴി. ആ സാഹചര്യത്തിലായിരുന്നു പാർട്ടി പ്രവർത്തകനായ ജോസ് ടോമിനെ മത്സരിപ്പിച്ചത്. മാണി സി കാപ്പന്റെ സീറ്റ് ജോസ് കെ മാണി തട്ടിയെടുക്കുന്നതിലൂടെ മാണി സി കാപ്പൻ അനുകൂലമായ വികാരം മണ്ഡലത്തിൽ ഉണ്ടാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. പൊതുവേ യുഡിഎഫ് അനുകൂല മണ്ഡലമായ പാലായിൽ മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കി ജോസിന് തിരിച്ചടി നൽകാമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നുണ്ട്.
Also Read- പാലാ തന്‍റെ 'ചങ്കെന്ന്' മാണി സി കാപ്പൻ; 'ഹൃദയവികാരം' എന്ന് ജോസ് കെ മാണി
മാണി സി കാപ്പൻ കഴിഞ്ഞ ഒരു വർഷം കൊണ്ട് പാലായിൽ നടത്തിയ വികസന പ്രവർത്തനങ്ങളും പ്രധാനമാണ്. ചുരുങ്ങിയ കാലയളവിൽ മലയോര മേഖലയിലെ കുടിവെള്ള പ്രശ്നം അടക്കമുള്ള വിഷയങ്ങളിൽ മാണി സി കാപ്പൻ നിർണായക ഇടപെടൽ നടത്തിയിട്ടുണ്ട്. പാലാ മുനിസിപ്പാലിറ്റിയിൽ മാത്രമല്ല എല്ലാ പഞ്ചായത്തിലേയും ജനങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളിലും കാപ്പൻ സഹായം നൽകിയിട്ടുണ്ടെന്ന് പൊതുവേ അഭിപ്രായമുണ്ട് . ജോസ് കെ മാണി പക്ഷത്ത് ഉണ്ടായിരുന്ന കുര്യാക്കോസ് പടവൻ ഉൾപ്പെടെയുള്ള നേതാക്കൾ ജോസഫ് പക്ഷത്തേക്ക് മാറിയതും ഗുണമാണ്.
വരുന്ന തെരഞ്ഞെടുപ്പിൽ പാലാ നഗരസഭ പിടിച്ചെടുക്കും എന്നാണ് പി ജെ ജോസഫ് പ്രഖ്യാപിച്ചത്. യുഡിഎഫ് വോട്ടുകൾ ഏറെയുള്ള പാലായിൽ ഈ പ്രഖ്യാപനം പ്രധാനമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫ് പാലാ പിടിച്ചാൽ അത് ജോസ് കെ മാണിക്ക് കനത്ത തിരിച്ചടിയാകും. അങ്ങനെ വന്നാൽ ജോസ് കെ മാണിയെ മുന്നണിയിൽ എത്തിച്ചതിലൂടെ സിപിഎം നടത്തിയ നീക്കത്തിന് കിട്ടുന്ന ആദ്യ തിരിച്ചടിയാകും അത്. അതുകൊണ്ടുതന്നെ പരമാവധി സീറ്റുകൾ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടാനുള്ള ശ്രമം ആകും ജോസ് കെ മാണി വിഭാഗം നടത്തുക.ഏതായാലും മധ്യകേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിലൂടെ മാറിമറിയും എന്നുറപ്പാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Jose K Mani, Kerala congress, Kerala congress m, Ldf, Mani c kappan, Pala, Pj joseph, Udf