കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം ആണ് വാവസുരേഷിന്റെ ആരോഗ്യനില (Health Condition of Vava Suresh) വിശദീകരിക്കാൻ പ്രത്യേക വാർത്താസമ്മേളനം നടത്തിയത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ ആരോഗ്യനില വിശദീകരിച്ചു. ഇന്നലെ രാത്രി മുതൽ വാവാ സുരേഷിന്റെ ആരോഗ്യനില വഷളായിരുന്നു എന്ന് ഡോക്ടർ ടി കെ ജയകുമാർ പറഞ്ഞു. ഇന്ന് രാവിലെയും അതേനിലയിൽ ആയിരുന്നു ഉണ്ടായിരുന്നത്. വിളിച്ചാൽ കഴിഞ്ഞ ദിവസങ്ങളെ പോലെ കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും പഴയ നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു എന്ന് ഡോക്ടർ വിശദീകരിച്ചു. ഇതിനെ ആശാവഹമായ പുരോഗതിയായി ആണ് ഡോക്ടർമാരുടെ സംഘം വിലയിരുത്തിയത്
വെന്റിലേറ്റർ സൗകര്യം തുടരുമെന്നും ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി. പാമ്പ് കടി ഏറ്റെത്തുന്ന ചില രോഗികൾക്ക് 48 മണിക്കൂർ വെന്റിലേറ്റർ മതിയാകും. ചിലർക്ക് ഇത് 72 മണിക്കൂർ വരെ വേണ്ടിവരും. ചിലർക്ക് പിന്നെയും വെന്റിലേറ്റർ സൗകര്യം വേണ്ടിവരുമെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു. അടുത്ത 48 മണിക്കൂർ അതുകൊണ്ടുതന്നെ നിർണായകമാണ് എന്നാണ് ഡോക്ടർമാരുടെ വിദഗ്ധ സംഘം പറയുന്നത്.
ആന്റിവെനം അടക്കം വിവിധ മരുന്നുകൾ നൽകി വരികയാണ്. ഇത് വരും ദിവസങ്ങളിൽ തുടരേണ്ട സാഹചര്യം ആണ് ഉള്ളത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടാൻ ന്യൂറോ വിഭാഗം പ്രത്യേക മരുന്നുകൾ നൽകി വരുന്നുണ്ട്. വൈകാതെ ഇതിന്റെ ഫലം കാണും എന്ന പ്രതീക്ഷയിലാണ് ഡോക്ടർമാരുടെ സംഘം.
Also Read- Vava Suresh| ആരാണ് വാവ സുരേഷ്? വിഷപ്പാമ്പുകളെ പിടിക്കുന്ന തിരുവനന്തപുരത്തുകാരൻ ജനകീയനായതെങ്ങിനെ?
പാമ്പുകടിയേറ്റതിന് തൊട്ടുപിന്നാലെ വാവാ സുരേഷിന് കാർഡിയാക് അറസ്റ്റ് സംഭവിച്ചിരുന്നു. ഇത് സംഭവിച്ച് എത്ര സമയത്തിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നതാണ് നിർണായകം. കാർഡിയാക് അറസ്റ്റ് സംഭവിച്ചാൽ മസ്തിഷ്കത്തെ ബാധിച്ചേക്കും. അങ്ങനെയാണ് അതിന്റെ പ്രവർത്തനം തകരാറിലായത് എന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇപ്പോൾ വെന്റിലേറ്ററിൽ തുടരുന്നതിനാൽ മറ്റ് സ്കാനിങ്ങിൽ നടക്കാത്ത സ്ഥിതിവിശേഷം ഉണ്ട്. അതുകൊണ്ടുതന്നെ തലച്ചോറിനെ എത്രത്തോളം ബാധിച്ചു എന്ന് പറയാനാകില്ല എന്നും ഡോക്ടർമാർ പറയുന്നു. മൂർഖൻ പാമ്പിന്റെ വിഷം ആയതിനാൽ തന്നെ മസിലുകളെയും മറ്റും തളർത്തുന്ന രീതിയിലാണ് പ്രവർത്തനം എന്നും ഡോക്ടർമാർ വിശദീകരിക്കുന്നു.
വെന്റിലേറ്ററിൽ തുടരുന്ന സമയമത്രയും അപകട നില തരണം ചെയ്തു എന്ന് പറയാനാകില്ല എന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. വെന്റിലേറ്ററിൽ കഴിയുന്ന രോഗികൾക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത ഉണ്ട്, കാർഡിയാക് അറസ്റ്റ് ഉൾപ്പെടെയുള്ള സാധ്യതകളും ഈ സമയമുണ്ട്. ഇതിനെയൊക്കെ കടന്നു വരുക എന്നത് ആണ് വാവസുരേഷിന്റെ മുന്നിലുള്ള വെല്ലുവിളി. മരുന്നുകൾ ഫലം ചെയ്യും എന്ന് തന്നെ ഡോക്ടർമാർ വിശ്വസിക്കുന്നു. ആരോഗ്യനില അപകടനിലയിൽ തുടർന്നതിനാൽ തന്നെ എല്ലാദിവസവും രാവിലെയും വൈകിട്ടും പ്രത്യേക മെഡിക്കൽ ബുള്ളറ്റിനുകൾ ഇറക്കാനും കോട്ടയം മെഡിക്കൽ കോളേജ് തീരുമാനിച്ചിട്ടുണ്ട്. രാവിലെ 10.30 നും വൈകുന്നേരം ഏഴ് മണിക്കും നാളെ മുതൽ പ്രത്യേക മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.