'രാഹുൽ ഗാന്ധിക്ക് എതിരായ പരാമർശം തെറ്റായി പോയി; ക്ഷമ ചോദിക്കുന്നു': ജോയ്സ് ജോർജ്
Last Updated:
തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്സ് ജോർജ് പറഞ്ഞു.
കുമളി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ പരാമർശം തെറ്റായിപ്പോയി എന്ന് ഇടുക്കി മുൻ എം പി ജോയ്സ് ജോർജ്. പരാമർശത്തിന് എതിരെ വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ജോയ്സ് ജോർജ് ഖേദപ്രകടനം നടത്തിയത്. രാഹുൽ ഗാന്ധിക്ക് എതിരെയുണ്ടായ പരാമർശം തെറ്റായിപ്പോയി എന്നും പ്രസംഗം പിൻവലിക്കുന്നുവെന്നും ജോയ്സ് ജോർജ് പറഞ്ഞു. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്സ് ജോർജ് പറഞ്ഞു. കുമളി അണക്കരയിൽ സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതു വേദിയിൽ വച്ചാണ് ജോയ്സ് മാപ്പ് പറഞ്ഞത്.
ജോയ്‌സ് ജോർജിന്റെ പരാമർശം അനുചിതമാണെന്ന് ബൃന്ദാ കാരാട്ടും പ്രതികരിച്ചു. പ്രസ്താവന പിൻവലിച്ചു ജോയ്‌സ് തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്. ഈ മാതൃക കോൺഗ്രസ് നേതാക്കളും പിന്തുടരണം. കെ കെ ശൈലജയെ ഏറ്റവും മോശമായി അപമാനിച്ചത് മുല്ലപ്പള്ളിയാണെന്നും എന്നാൽ മുല്ലപ്പള്ളി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
advertisement
ജോയ്സിന്റെ പരാമര്‍ശം മുഖ്യമന്ത്രിയും തള്ളിയിരുന്നു. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അവഹേളിക്കുന്ന നിലപാട് ഇടതുപക്ഷത്തിനില്ലെന്ന് ആയിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. അതേസമയം, ജോയ്‌സ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നായിരുന്നു എം എം മണിയുടെ പ്രതികരണം. രാഹുലിനെ വിമർശിക്കുക മാത്രമാണ് ഉണ്ടായത്. താനും ആ വേദിയിൽ ഉണ്ടായിരുന്നു. കോൺഗ്രസ് അനാവശ്യ വിവാദം ഉണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്ന് ആയിരുന്നു എം എം മണി പറഞ്ഞത്.
എൽ ഡി എഫ് സ്ഥാനാർഥി എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിക്ക് എതിരെ ജോയ്സ് ജോർജ് മോശം പരാമർശങ്ങൾ നടത്തിയത്. പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ അടുത്ത് വളഞ്ഞും കുനിഞ്ഞും ഒന്നും നിൽക്കരുതെന്നും അയാൾ കല്യാണം കഴിച്ചിട്ടില്ല എന്നുമായിരുന്നു ഇടുക്കി മുൻ എംപിയായ ജോയ്സ് ജോർജ് നടത്തിയ പരാമർശം.
advertisement
ഇരട്ടയാറിലെ എം എം മണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം. മന്ത്രി എം എം മണി ഉൾപ്പെടെയുള്ളവരും വിവാദ പരാമർശങ്ങൾ നടത്തുമ്പോൾ വേദിയിൽ ഉണ്ടായിരുന്നു. ചിരിയോടെ ആയിരുന്നു ജോയ്സ് ജോർജ് നടത്തിയ അശ്ലീല വിമർശനത്തെ എം എം മണി ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്.
എറണാകുളം സെന്റ് തെരേസാസ് കോളജ് വിദ്യാർഥിനികളെ രാഹുൽ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ജോയ്സ് ജോർജ് പരിഹസിച്ചത്. 'പെൺകുട്ടികളുള്ള കോളേജിൽ മാത്രമേ പോകുവൊള്ളു. അവിടെ ചെന്നിട്ട് പെമ്പിള്ളാരെ വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും ഒന്നു പോയേക്കല്ല്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല. അപ്പോ, അതുകൊണ്ട് അതൊക്കെ ശ്രദ്ധിക്കണം. അല്ല, ഇതൊക്കെയാണ് പുള്ളിയുടെ പരിപാടി. ഇങ്ങനത്തെ പരിപാടിയായിട്ട് ഈ പുള്ളി നടക്കുവാ' - ഇതായിരുന്നു രാഹുൽ ഗാന്ധിയെയും വിദ്യാർത്ഥിനികളെയും അപമാനിച്ച് ജോയ്സ് ജോർജ് പറഞ്ഞത്.
advertisement
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ സദസിൽ ഉണ്ടായിരുന്ന ഒരു വിദ്യാർഥി ഐക്കിഡോയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചു നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജാപ്പനീസ് ആയോധന കലയാണ് ഐക്കിഡോ. ഐക്കിഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട് രാഹുൽ ഗാന്ധി. ഇത് പഠിപ്പിച്ചു നൽകണമെന്ന് ഒരു വിദ്യാർഥിനി ആവശ്യപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധി അതിന് തയ്യാറാകുകയായിരുന്നു. വിദ്യാർഥിനികൾക്ക് ഐക്കിഡോ പഠിപ്പിച്ച് നൽകുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയു ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ആയിരുന്നു അഭിഭാഷകൻ കൂടിയായ ഇടുക്കി മുൻ എംപിയുടെ മോശം പരാമർശം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 30, 2021 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാഹുൽ ഗാന്ധിക്ക് എതിരായ പരാമർശം തെറ്റായി പോയി; ക്ഷമ ചോദിക്കുന്നു': ജോയ്സ് ജോർജ്