ന്യൂഡല്‍ഹി: സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കെതിരെ(Silverline Project) പ്രതിഷേധം കനക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്(CM Pinarayi Vijayan) പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ നാലു മണിയ്ക്ക് മാധ്യമങ്ങളെ കാണുമ്പോള്‍ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസുമുണ്ടായിരുന്നു. 20 മിനിറ്റോളം ചര്‍ച്ച നടത്തി. സില്‍വര്‍ലൈന്‍ പദ്ധതിയുടെ കേന്ദ്രാനുമതി വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയെ കണ്ടത്.
അതേസമയം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായി പാര്‍ലമെന്റിലേക്ക് യുഎഡിഎഫ് എംപിമാര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനു മുന്‍പിലുള്ള ഡിപിആര്‍ എത്രയും വേഗം അംഗീകാരം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കെ റെയില്‍ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അംഗീകാരം നല്‍കിയിട്ടില്ല. അതേസമയം പദ്ധതിയ്ക്കെതിരായ സമരം ശക്തമാവുകയാണ്. സില്‍വര്‍ലൈന്‍ സര്‍വേയ്ക്കെതിരെ എറണാകുളം, കോഴിക്കോട്, മലപ്പുറ ജില്ലകളില്‍ ഇന്നും പ്രതിഷേധം തുടരും. എറണാകുളം ചോറ്റാനിക്കരയില്‍ രാപ്പകല്‍ സമരമാണ് നടക്കുന്നത്.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് രാജ്യസഭയില്‍ പറഞ്ഞിരുന്നു. കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, K Rail Survey, K-Rail project, PM narendra modi