കണ്ണൂര്‍: മാടായിപ്പാറയില്‍ കെ റെയിലുമായി (K Rail) ബന്ധപ്പെട്ട് സ്ഥാപിച്ച അതിരടയാളക്കല്ല് പിഴുതെറിഞ്ഞ നിലയില്‍ കണ്ടെത്തി. മാടായികാവ് (Madayi Kavu) റോഡിലെ കല്ലുവളപ്പിലാണ് അതിരടയാള കല്ല് പിഴുതെറിഞ്ഞത്. പഴയങ്ങാടി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ ശേഷമാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്. പരിസ്ഥിതി പ്രാധാന്യമുള്ള മാടായി പ്രദേശം കെ റെയിലിനായി ഏറ്റെടുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മാടായി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിനും മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിനും ഇടയിലുള്ള ഭാഗത്തുള്ള അഞ്ച് കല്ലുകളാണ് ഇത്തരത്തില്‍ എടുത്തുമാറ്റിയത്.
ഈ മാസം 15 മുതല്‍ കണ്ണൂരില്‍ കെ റെയില്‍ പരിസ്ഥിതി ആഘാത പഠനം നടത്താനിരിക്കെയാണ് ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടായിരിക്കുന്നത്.
അതേസമയം സംഭവവുമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് കെ. സുധാകരന്‍ പ്രതികരിച്ചു. തന്റെ ആഹ്വാനപ്രകാരമുള്ള പിഴുതെറിയലല്ല ഇത്. കോണ്‍ഗ്രസ് മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമായിരിക്കും ഇത്തരത്തിലുള്ള പ്രതിഷേധം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
K-Rail | സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ അതിവേഗം; മൂന്ന് ജില്ലകളിൽ കൂടി വിജ്ഞാപനമായി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കി സർക്കാർ. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പരുകൾ പ്രസിദ്ധപ്പെടുത്തി വിജ്ഞാപനമിറക്കി. സാമൂഹികാഘാത പഠനം 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനും തീരുമാനമുണ്ട്.
കണ്ണൂരിനു പിന്നാലെ മൂന്നു ജില്ലകളിൽ കൂടി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനമായി. തിരുവനന്തപുരത്തു 130.6452 ഹെക്ടർ ഭൂമി ഏറ്റെടുക്കും. തിരുവനന്തപുരം, ചിറയിൻകീഴ്, വർക്കല താലൂക്കുകളിലും 14 വില്ലേജുകളിലുമാണ് ഭൂമി ഏറ്റെടുക്കുന്നത്. എറണാകുളത്ത് 116. 3173 ഹെക്ടർ ഭൂമി ഏറ്റെടുക്കും. അലുവ, കണിയന്നൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലും 17 വില്ലേജികളിലുമായാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. 142. 9665 ഹെക്ടർ ഭൂമിയാണ് കാസർഗോഡ് ഏറ്റെടുക്കേണ്ടത്. ജില്ലയിൽ 21 വില്ലേജുകളിലായി 53.8 കിലോമീറ്ററിലാണ് പാത കടന്നു പോകും. ഇതിൽ 12 വില്ലേജുകളിലായി 27 കിലോമീറ്ററിൽ കല്ലിടൽ പൂർത്തിയായി. ഒരിടത്ത് കല്ലിടൽ പുരോഗമിക്കുന്നു. 939 കല്ലുകളാണ് ഇതുവരെ ഇട്ടത്. സൗത്ത് തൃക്കരിപ്പൂർ, നോർത്ത് തൃക്കരിപ്പൂർ, ഉദിന്നൂർ, മണിയാട്ട്, പീലിക്കോട്, നീലേശ്വരം, പെരോളി, കാഞ്ഞങ്ങാട്, ചെറുവത്തൂർ, ഹോസ്ദുർഗ് , ബെല്ലാ, അജനൂർ വില്ലേജുകളിലാണ് കല്ലിടൽ പൂർത്തിയായത്. ചിറ്റാരി വില്ലേജിലാണ് കല്ലിടൽ പുരോഗമിക്കുന്നത്.
കണ്ണൂർ ജില്ലയിൽ കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലും 19 വില്ലേജുകളിലുമായാണ് കണ്ണൂരിൽ 106 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ 19 വില്ലേജുകളിൽ ഒമ്പതു വില്ലേജുകളിലായി 26.8 കിലോ മീറ്ററിൽ കല്ലിടൽ പൂർത്തിയായി. നഷ്ടപരിഹാരം, പുനഃരധിവാസം എന്നിവയിലെ സുതാര്യത ഉറപ്പുവരുത്താനാണ് സാമൂഹികാഘാത പഠനം. 100 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
പൊതു ആവശ്യത്തിനാണോ ഭൂമി ഏറ്റെടുക്കുന്നത്, പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, പദ്ധതി എത്രത്തോളം സാമൂഹിക ആഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര തുടങ്ങിയ കാര്യങ്ങൾ പഠന വിധേയമാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K Rail Survey, K-Rail project