അയോധ്യയായി മേലേക്കാവ്, ലങ്കയായി താഴെക്കാവ്; അണ്ടലൂർ കാവ് തിറ ഉത്സവത്തിൻ്റെ ആചാരപ്പെരുമ
Last Updated:
രാമായണ കഥ കെട്ടിയാടുന്ന അപൂര്‍വ്വം കാവുകളിലൊന്നായ അണ്ടലൂര്‍ കാവ്. കുംഭം ഒന്നിന് തുടങ്ങി ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം. ദൈവത്താര്‍ അണ്ടലൂരീശ്വരനായി ശ്രീരാമനെ ആരാധിക്കുന്നു. വ്രതമെടുത്ത പുരുഷന്മാര്‍ 'വാനരപ്പട'യാകുമെന്നും സങ്കല്‍പം.
ധര്‍മ്മം ദേശത്തെ അണ്ടലൂര്‍ മണ്ണില്‍ ദൈവത്താറീശ്വരനെ കാണാന്‍ ഭക്തജനങ്ങള്‍ നിറയുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചേ അതിരാളവും മക്കളും സീതയും മക്കളും തെയ്യത്തോടെ തുടങ്ങിയ അണ്ടലൂര്‍ കാവ് ഉത്സവം മറ്റെന്തിനേക്കാളും പ്രാധാന്യത്തില്‍ ഈ നാട്ടുകാര്‍ ഏറ്റെടുത്തിരിക്കുന്നു. കെട്ടിയാട്ടങ്ങള്‍ മുന്‍പേ തുടങ്ങുന്ന ആചാര അനുഷ്ഠാനങ്ങള്‍ മറ്റേത് ക്ഷേത്രത്തില്‍ നിന്നും ദൈവത്താറീശ്വരൻ്റെ മണ്ണിനെ വേറിട്ടതാക്കുന്നു.
രാമായണ കഥയെ ആസ്പദമാക്കിയുള്ള ചടങ്ങുകളാണ് അണ്ടലൂര്‍ കാവിലേത്. മേലേക്കാവ് അയോദ്ധ്യയായും തൊട്ടപ്പുറം വനസമാനം ഉള്ള പ്രദേശം താഴെക്കാവ് ലങ്കയെന്നുമാണ് സങ്കല്‍പം. പ്രധാന ദൈവമായ ദൈവത്താറീശ്വര ശ്രീരാമനായും അങ്കക്കാരന്‍ രാമ സഹോദരന്‍ ലക്ഷ്മണനായും ബപ്പൂരനെ ഹനുമാനായും വ്രതം നോറ്റ പുരുഷന്മാര്‍ വാനരപ്പടയായും ഇവിടെ സങ്കല്പിക്കപ്പെടുന്നു.

ഉച്ചവെയിലിനെ അവഗണിച്ച് ബാലി-സുഗ്രീവ യുദ്ധം കാണാന്‍ ക്ഷേത്രത്തിലെ ആല്‍മര ചുവട്ടില്‍ ക്ഷമയോടെ ഭക്തര്‍ കാത്തുന്നിന്നു. ഒരു മണിക്കൂറോളം നീണ്ട യുദ്ധത്തില്‍ ബപ്പൂരന്‍ മധ്യസ്ഥത വഹിക്കുന്നതോടെ യുദ്ധത്തിന് സമാപനമായി. ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം സന്ധ്യനേരത്ത് ദൈവത്താറീശ്വരന്‍ ഇറങ്ങും. ദൈവത്താര്‍ക്കൊപ്പം അങ്കക്കാരനും ബപ്പൂരനും...
advertisement
തിരുമുടിവച്ച് ആചാരവെടികളോടെ തറമ്മല്‍ നിന്നിറങ്ങി പ്രദക്ഷിണം നടത്തി ഭക്തരെ അനുഗ്രഹിച്ചു. ശ്രീകോവിലിന് മുന്‍പിലെത്തി അരിയെറിഞ്ഞ് ഗോപുരം വഴി താഴേക്കാവിലേക്ക് ആട്ടത്തിന് എഴുന്നള്ളി. സീതയെ വീണ്ടെടുക്കാന്‍ ലങ്കയില്‍ നടന്ന യുദ്ധത്തെ പ്രതിനിധീകരിക്കുന്ന ആട്ടങ്ങള്‍ കാണാന്‍ ആയിരങ്ങള്‍ തിങ്ങി നിറഞ്ഞു. ആട്ടത്തിന് ശേഷമുള്ള തിരിച്ചെഴുന്നള്ളത്തിനൊപ്പം കരിമരുന്ന് പ്രയോഗവും നടന്നു.
ഏഴുദിവസം നീണ്ടുനില്‍ക്കുന്ന തിറ ഉത്സവത്തിന് കുംഭം ഒന്ന് മുതലാണ് തുടക്കമായത്. ഒന്നിന് കാവില്‍കയറല്‍, രണ്ടാം തിയ്യതി ചക്കകൊത്തല്‍ എന്നീ ചടങ്ങുകളും മൂന്നാം തിയ്യതി മേലൂരില്‍ നിന്ന് കുടവരവും നടന്നതിന് പിന്നാലെയാണ് കെട്ടിയാട്ടങ്ങള്‍ നടക്കാറുള്ളത്. മലക്കാരി, പൊന്‍മകന്‍, പുതുചേകോന്‍, നാഗകണ്ഠന്‍, നാഗഭഗവതി, വേട്ടക്കൊരുമകന്‍, തൂവക്കാലി കോലങ്ങളും ക്ഷേത്ര സന്നിധിയില്‍ കെട്ടിയാടാറുണ്ട്. ഫെബ്രുവരി 19 വ്യാഴാഴ്ച വരെ കെട്ടിയാട്ടങ്ങള്‍ തുടരും. വെള്ളിയാഴ്ച രാവിലെ തിരുവാഭരണം അറയില്‍ സൂക്ഷിക്കുന്ന ചടങ്ങോടെ ആണ്ട് തിറ ഉത്സവം സമാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Feb 19, 2026 5:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
അയോധ്യയായി മേലേക്കാവ്, ലങ്കയായി താഴെക്കാവ്; അണ്ടലൂർ കാവ് തിറ ഉത്സവത്തിൻ്റെ ആചാരപ്പെരുമ










