Kannur| കണ്ണൂർ പയ്യാമ്പലം ബീച്ചിൽ പശുക്കളുടെ ആക്രമണം തുടരുന്നു; കുത്തേറ്റ് വീട്ടമ്മയുടെ കാലൊടിഞ്ഞു
- Published by:Naseeba TC
- news18-malayalam
Last Updated:
ശനിയാഴ്ച പേവിഷബാധയേറ്റ് മറ്റൊരു പശു സന്ദർശകരെ ആക്രമിച്ചിരുന്നു.
കണ്ണൂർ: പയ്യാമ്പലത്ത് പശുക്കളുടെ ആക്രമണം (cow attack) തുടർക്കഥയാകുന്നു. പയ്യാമ്പലം ബീച്ചിൽ പശുവിന്റെ കുത്തേറ്റ് സ്ത്രീയുടെ കാലൊടിഞ്ഞു. മുഴപ്പാല സ്വദേശി സ്വപ്ന വിനോദ് ( 46 ) നാണ് കുത്തേറ്റത്. എല്ല് ഒടിഞ്ഞ വീട്ടമ്മ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരമാണ് പശുവിന്റെ ആക്രമണമുണ്ടായത്. അവധി ദിവസമായതിനാൽ പയ്യാമ്പലം ബീച്ചിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു വീട്ടമ്മ. കാലാവസ്ഥ അനുകൂലമായതിനാൽ ബീച്ചിൽ നല്ല ആൾ തിരക്കുമുണ്ടായിരുന്നു.
മയക്കുമരുന്നിനെതിരെ പോലീസ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി കണ്ടുകൊണ്ട് നിൽക്കുമ്പോഴായിരുന്നു ആക്രമണം. പിന്നിൽ നിന്നുള്ള ആക്രമണം ആയതിനാൽ വീട്ടമ്മയ്ക്ക് പെട്ടെന്ന് ഒഴിഞ്ഞു മാറാനാകില്ല.
കുത്തേറ്റ് നിലത്തുവീണ സ്വപ്ന വിനോദ് അബോധാവസ്ഥയിലായി. പശുവിന്റെ പരാക്രമം കണ്ട് നാട്ടുകാരും പരിഭ്രാന്തിയിലായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വലിയ ആൾക്കൂട്ടം പശുവിന്റെ ആക്രമണം കണ്ടു ഭയപ്പെട്ടു.
advertisement
സന്ദർശകരുടെ സുരക്ഷയ്ക്കായി പ്രദേശത്ത് നിയോഗിച്ചിരുന്ന പിങ്ക് പോലീസ് പെട്ടെന്നു തന്നെ സ്ഥലത്തെത്തിയാണ് വീട്ടമ്മയെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സംഭവമറിഞ്ഞ് ജില്ലാ ഫയർ ഓഫീസർ ബി. രാജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇവർ പശുവിനെ കെട്ടിയിട്ടു. ജില്ലാ മൃഗാശുപത്രിയിലെ ഡോക്ടർ ഷെറിൻ വി. സാരംഗ് സ്ഥലത്തെത്തി പശുവിനെ പരിശോധനയ്ക്ക് വിധേയമാക്കി.Also Read-ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ 43 ലക്ഷത്തിന് ലേലം ചെയ്തു; സ്വന്തമാക്കിയത് വിഘ്നേഷ് വിജയകുമാര്‍
advertisement
പശുവിന് പേബാധയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് മൃഗരോഗ വിദഗ്ധർ വ്യക്തമാക്കി. പുല്ലും വെള്ളവും കഴിക്കുന്നുണ്ട്. പശു ഇപ്പോൾ ആരെയും അക്രമിക്കുന്നില്ലെങ്കിലും മൃഗ രോഗ വിദഗ്ധരുടെ നിരീക്ഷണത്തിലാണ്.
ശനിയാഴ്ച സന്ധ്യയ്ക്ക് പേവിഷബാധയേറ്റ് മറ്റൊരു പശു സന്ദർശകരെ ആക്രമിച്ചിരുന്നു. തുടർന്ന് പശുവിനെ മൃഗരോഗ വിദഗ്ധർ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ശനിയാഴ്ച സന്ദർശകരെ ആക്രമിച്ച് പശുവിന് പേരോഗബാധ ഏറ്റിട്ടുണ്ട് എന്ന് വ്യക്തമായ സാഹചര്യത്തിൽ വിഷം കുത്തിവെച്ച് കൊല്ലേണ്ടി വന്നു. രണ്ട് പശുക്കളുടെയും ഉടമസ്ഥരെ തിരിച്ചറിഞ്ഞിട്ടില്ല.
പയ്യാമ്പലം ബീച്ചിൽ പശുക്കൾ തുടർച്ചയായി സന്ദർശകരെ ആക്രമിക്കുന്നത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. കടൽത്തീരത്ത് നല്ല തിരക്കുള്ള അവധി ദിവസം ദിവസങ്ങളിലാണ് ആക്രമണമുണ്ടായത്. പരിസരത്തുള്ള പലരും പശുവിനെ അശ്രദ്ധമായി അഴിച്ചുവിടുകയാണെന്നാണ് പൊതു ആക്ഷേപം. പാൽ കറക്കുന്ന സമയത്ത് കൃത്യമായി പശു ഉടമസ്ഥന്റെ വീട്ടിൽ എത്തും. മറ്റു സമയങ്ങളിൽ അലക്ഷ്യമായി കറങ്ങി നടക്കും. ഇതിനെതിരെ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.advertisement
ബീച്ചിൽ അശ്രദ്ധമായി അഴിച്ചു വിട്ട പശുക്കളെ കോർപ്പറേഷൻ കോമ്പൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ഉടമയെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എം പി രാജേഷ് വ്യക്തമാക്കി.
പയ്യാമ്പലം ബീച്ചിൽ തെരുവ് നായ്ക്കളും പശുക്കളും അലഞ്ഞു നടക്കുന്നത് സാധാരണയാണ്. പ്രദേശത്ത് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതാണ് മൃഗങ്ങളെ ബീച്ചിലേക്ക് ആകർഷിക്കുന്നത്. ഇതാണ് സന്ദർശകർക്ക് ഭീഷണിയാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2022 2:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
Kannur| കണ്ണൂർ പയ്യാമ്പലം ബീച്ചിൽ പശുക്കളുടെ ആക്രമണം തുടരുന്നു; കുത്തേറ്റ് വീട്ടമ്മയുടെ കാലൊടിഞ്ഞു


