രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത ചുമ; കണ്ണൂരിൽ പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് സ്പ്രിങ്
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത കടുത്ത ചുമയും ശ്വാസതടസ്സവും കാരണം കുട്ടി ബുദ്ധിമുട്ടുകയായിരുന്നു.
കണ്ണൂർ: പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ (Lungs)കുടുങ്ങിയ ലോഹനിർമ്മിത സ്പ്രിങ് (Metal spring)വിജയകരമായി പുറത്തെടുത്തു. സങ്കീർണ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് (Kannur Medical College)ആശുപത്രിയിലെ വിദഗ്ധർ സ്പ്രിങ് പുറത്തെടുത്തത്.
കാസർഗോഡ് കുമ്പള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തിൽ വലത്തേ അറയിൽ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിങ് ആണ് നിക്കം ചെയ്തത്. മുമ്പെപ്പോഴോ അബദ്ധത്തിൽ കുട്ടി വിഴുങ്ങിയതാണിത്. മൂന്ന് കഷ്ണങ്ങളായി മാറിയതിനാൽ അതിന്റെ പ്രതിസന്ധിയും ചികിത്സാഘട്ടത്തിൽ അഭിമുഖീകരിക്കേണ്ടിവന്നു.
രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത കടുത്ത ചുമയും ശ്വാസതടസ്സവും കാരണം കുട്ടി ബുദ്ധിമുട്ടുകയായിരുന്നു. ചികിത്സ നൽകിയാൽ ഇടയ്ക്ക് ചെറിയ ശമനം കിട്ടുമെങ്കിലും വീണ്ടും അസുഖം തിരിച്ചുവരും. ബുദ്ധിമുട്ട് പതിവായതോടെയാണ് കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയത്. അവിടെ നിന്നാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്.
advertisement
ഗവ.മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗത്തിൽ നടത്തിയ വിദഗ്ദ പരിശോധനയിൽ കുട്ടിയുടെ വലത്തേ ശ്വാസകോശത്തിൽ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. എന്തെങ്കിലും വിഴുങ്ങിരുന്നോ എന്ന് അന്വേഷിച്ചെങ്കിലും അങ്ങനെയൊന്ന് കുട്ടിയുടേയോ രക്ഷിതാക്കളുടേയോ ഓർമ്മയിൽ ഉണ്ടായിരുന്നില്ല.
ശ്വാസകോശത്തിൽ സ്പ്രിംഗ് കുടുങ്ങി ആ ഭാഗം അടഞ്ഞു കിടന്നതിനാൽ കഫം ഉൾപ്പടെ കെട്ടിക്കിടന്ന് അണുബാധയും ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. അത്യാധുനിക ക്യാമറ സഹിതമുള്ള റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കുടുങ്ങിക്കിടന്ന സ്പ്രിംഗ് നിക്കം ചെയ്യാനായി. അണുബാധയുടെ തുടക്കമായ കഫവും നീക്കം ചെയ്തു. തുടർന്ന് രണ്ട് മണിക്കൂർ നേരം കുട്ടിയെ നിരീക്ഷണത്തിൽ വെച്ചു.
advertisement
പിഡിയാട്രിക് സർജറി വിഭാഗത്തിന്റെ സഹകരണത്തോടെ ശ്വാസകോശ രോഗ വിഭാഗത്തിലെ ഡോക്ടർമാരാണ് ചികിത്സ നടത്തിയത്. ശ്വാസകോശവിഭാഗത്തിലെ മേധാവിയും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ മനോജ് ഡി കെ, ഡോ കെ മുഹമ്മദ് ഷഫീഖ്, പീഡിയാട്രിസ് സർജറി വിഭാഗത്തിലെ ഡോ നിബി ഹസ്സൻ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ ചാൾസ്, ഈ വിഭാഗത്തിലെ ഡോ വൈശാഖ്, ഡോ രാഹുൽ എന്നിവരുമുൾപ്പെട്ട മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയതെന്നും പ്രിൻസിപ്പാൾ ഡോ കെ അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപും അറിയിച്ചു.
advertisement
കുട്ടിയുടെ ജീവൻ രക്ഷിച്ച ഡോക്ടർമാരേയും മറ്റ് ആരോഗ്യ പ്രവർത്തകരേയും എം വിജിൻ എം എൽ എ അഭിനന്ദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 27, 2022 8:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത ചുമ; കണ്ണൂരിൽ പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് സ്പ്രിങ്