ഒതേനൻ്റെ മണ്ണിൽ പൊന്ന്യതങ്കത്തിന് പരിസമാപ്തി
Last Updated:
ഒതേനനും കതിരൂര്‍ ഗുരുക്കളും അങ്കം വെട്ടി മരിച്ചു വീണ കതിരൂരിലെ പൊന്ന്യം ഏഴരക്കണ്ടം, കളരി മാമാങ്കം പൊന്ന്യത്തങ്കത്തിന് സമാപ്തിയായി. കേട്ടറിഞ്ഞ വീരക്കഥകള്‍ പുനരാവിഷ്‌ക്കരിച്ച പൊന്ന്യത്തങ്കം ദേശീയ ശ്രദ്ധ നേടുന്നു.
പാണൻ പാടി നടന്ന ഒതേനൻ്റെയും കളരി അഭ്യാസികളുടെയും കതിരൂര്‍ ഗുരുക്കളുടെയും വീരഗാഥ എങ്ങും അലയടിക്കുന്നു. കളരി അഭ്യാസങ്ങള്‍ക്കൊണ്ടും വാള്‍ത്താരിക്കൊണ്ടും കളരി പാരമ്പര്യം ഏഴരക്കണ്ടത്ത് വീണ്ടും കച്ചമുറുക്കി.
കളരിയോദ്ധാക്കളായ തച്ചോളി ഒതേനനും കളരി ഗുരുക്കളായ കതിരൂര്‍ ഗുരുക്കളും മൂന്നര നൂറ്റാണ്ട് മുമ്പ് അങ്കം വെട്ടിയ പൊന്ന്യം ഏഴരക്കണ്ടം, രണ്ടു പേരുടെയും വീരമൃത്യുവിന് കാരണമായ അങ്കത്തട്ട്. അങ്കത്തില്‍ കതിരൂര്‍ ഗുരുക്കളെ വധിച്ച വീരയോദ്ധാവായ ഒതേനന്‍ ആയുധം മറന്നുവയ്ക്കുകയും അത് തിരികെ എടുക്കാന്‍ ഏഴരക്കണ്ടത്തില്‍ എത്തിയപ്പോള്‍ കതിരൂര്‍ ഗുരുക്കളുടെ ശിഷ്യന്‍ ചുണ്ടങ്ങാപൊയില്‍ മായന്‍ പൊക്കി അരയാലിന് പിന്നില്‍ മറഞ്ഞിരുന്ന് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഒതേനന്‍ അങ്കത്തട്ടില്‍ വീരമൃത്യു വരിച്ചുവെന്നാണ് വീരക്കഥ...
advertisement
കളരി മാമാങ്കത്തിലെ അങ്കത്തട്ടിൻ്റെ സ്മരണ പുതുക്കി ഫെബ്രുവരി 21ന് കളരി വിളക്ക് തെളിഞ്ഞു. സാംസ്‌കാരിക വകുപ്പും ഫോക്ലോര്‍ അക്കാദമിയും തലശേരി പൈതൃക ടൂറിസത്തിൻ്റെ ബാനറില്‍ പാട്യം ഗോപാലന്‍ സ്മാരക വായനശാലയുടേയും ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോടെയാണ് പൊന്ന്യത്തങ്കം ഒരുക്കിയത്. കേട്ടറിഞ്ഞ കഥകളേയും നായകന്മാരേയും പുനരാവിഷ്‌ക്കരിച്ച് 10 വര്‍ഷത്തിലേറെയായി ഏഴരക്കണ്ടത്ത് ചേകവര്‍ അങ്കംകുറിക്കുന്നു. കളരി പരിശീലനത്തിന് പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള ആലോചനകളില്‍ നിന്നാണ് ഈ കാണുന്ന പൊന്ന്യതങ്കം നടത്തുന്നത്.

advertisement
കോട്ടയുടെ മാതൃകയിലുള്ള പ്രവേശന കവാടം. അങ്കത്തട്ടു വരെ കളരി വിളക്കുകളും പന്തങ്ങളും ജ്വലിപ്പിച്ചുള്ള നടവഴി, കളരി ചികിത്സാ രീതികള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍, ചരിത്രത്താളുകള്‍, ചിത്രപ്രദര്‍ശന സ്റ്റാളുകള്‍, അലങ്കരിച്ച അങ്കത്തട്ട്, മറ്റ് സ്റ്റാളുകള്‍ എന്നിവ ഒരുക്കി, വൈകുന്നേരം ഏഴിനു കളരി വിളക്ക് തെളിയുന്നതോടെ കേരളത്തിലെ മികച്ച കളരി സംഘങ്ങളുടെ കളരിപ്പയറ്റ് പ്രദര്‍ശനം അരങ്ങേറും. അങ്കപ്രദര്‍ശനത്തിന് പിന്നാലെ ഗോത്രകല, നാടന്‍പാട്ട്, ഒപ്പന, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, പൂരക്കളി, വനിത തോല്‍പാവക്കൂത്ത്, യോഗ പ്രദര്‍ശനം, ബാലെ, എന്നിങ്ങനെ കലാപരിപാടികളും പ്രദര്‍ശനവുമായി ഉത്സവം തന്നെയായിരുന്നു പൊന്ന്യത്ത് നടന്നത്.
advertisement
ദേശീയ ശ്രദ്ധ നേടുന്ന കളരിമാമാങ്കം കാണാന്‍ അന്യദേശത്തുള്ളവരുടെ ഒഴുക്കാണ് ഏഴു ദിവസങ്ങളിലായി പൊന്ന്യം ഏഴരക്കണ്ടത്തില്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 03, 2025 3:10 PM IST