മുസ്ലിം ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് കാരാട്ട് റസാഖ്; പ്രസ്താവനക്ക് പിറകിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ലീഗ്
Last Updated:
തന്റെ തെരഞ്ഞെടുപ്പ് വിജയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസിലും ഇടത് മുന്നണിയുടെ സഹകരണം ഉണ്ട്. ഈ സാഹചര്യത്തില്‍ എല്‍ ഡി എഫ് വിട്ട് പോവേണ്ട സാഹചര്യമില്ലെന്നും കാരാട്ട് റസാഖ് ന്യൂസ് 18നോട് പറഞ്ഞു.
താമരശ്ശേരി: മുസ്ലിം ലീഗിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് പാർട്ടി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയെന്ന കാരാട്ട് റസാഖ് എം എൽ എയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോട് കൂടിയുള്ളതാണെന്നും കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു.
മുസ്ലിം ലീഗിന്റെ നേതൃത്വം കാരാട്ട് റസാഖുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ഇടതു പക്ഷ സ്ഥാനാർത്ഥിയായി കൊടുവള്ളിയിൽ മത്സരിക്കാൻ തയ്യാറായി നിൽക്കുന്ന കാരാട്ട് റസാഖ് മുസ്ലിം ലീഗ് പ്രവർത്തകർക്ക് ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. തന്നെ ലീഗിൽ തിരിച്ചെടുക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായിട്ടും പ്രാദേശിക നേതൃത്വത്തിനു എതിർപ്പാണെന്ന് വരുത്തി തീർക്കുകയും ചെയ്യുകയാണ് അദ്ദേഹം ലക്ഷ്യം വെക്കുന്നത്. ഇത് പാർട്ടി പ്രവർത്തകരും നാട്ടിലെ ജനങ്ങളും തിരിച്ചറിയുക തന്നെ ചെയ്യും.
advertisement
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്ക് എതിരായി മത്സരിച്ച കാരാട്ട് റസാഖിനെ പാർട്ടി പുറത്താക്കിയതാണ്. പാർട്ടി പുറത്താക്കിയ വ്യക്തിയാണ് ഞാൻ ഇപ്പോഴും ലീഗുകാരൻ ആണെന്ന് പറയുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഈയിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും യു ഡി എഫും മുസ്ലിം ലീഗും കൊടുവള്ളി മണ്ഡലത്തിൽ വമ്പിച്ച മുന്നേറ്റമാണ് നടത്തിയത്. മണ്ഡലത്തിലെ രാഷ്ട്രീയ കാറ്റ് യു ഡി എഫിന് അനുകൂലമാണെന്ന് തിരിച്ചറിയുകയും തോൽവി നേരിടുമെന്ന് ഉറപ്പാവുകയും ചെയ്ത സാഹചര്യത്തിലുമാണ് ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന തരത്തിൽ കള്ള പ്രചാരണം നടത്തുന്നത്.
advertisement
കള്ള പ്രചാരണം കൊണ്ട് മുസ്‌ലിം ലീഗ് പ്രവർത്തകരെയും യു ഡി എഫ് പ്രവർത്തകരെയും കബളിപ്പിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും മുസ്‌ലിം ലീഗിലേക്ക് കടന്നു വരാൻ ആഗ്രഹമുള്ളവർ അതിന്റെ നടപടി ക്രമങ്ങൾ പാലിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും, മറ്റു കാര്യങ്ങളെല്ലാം അതാത് ഘട്ടങ്ങളിലാണ് ആലോചിക്കേണ്ടതെന്നും കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി എം ഉമ്മർ മാസ്റ്റർ, ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് മാസ്റ്റർ, ട്രഷറർ ഇബ്രാഹിം എളേറ്റിൽ എന്നിവർ പറഞ്ഞു.
advertisement
റസാഖ് പറഞ്ഞത് ഇങ്ങനെ...
മുസ്ലിംലീഗ് സംസ്ഥാന നേതാക്കള്‍ തന്നെ ലീഗില്‍ തിരികെ എത്തിക്കുന്നതിനായി ചര്‍ച്ച നടത്തിയതായി കൊടുവള്ളിയിലെ ഇടതുപക്ഷ സ്വതന്ത്ര എം എൽ എ കാരാട്ട് റസാഖ് പറഞ്ഞത്; 'കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഈ മാസം ആറാം തിയതി കോഴിക്കോട് വെച്ചായിരുന്നു ചര്‍ച്ച. സംസ്ഥാന നേത്യത്വവുമായി ചര്‍ച്ച നടത്തുമ്പോഴും ലീഗ് ജില്ലാ-പ്രാദേശിക നേതൃത്വങ്ങള്‍ തനിക്ക് എതിരായതിനാല്‍ ലീഗിലേക്ക് ഒരു മടങ്ങി പോക്ക് ഉണ്ടാവില്ല. തന്നെ ലീഗ് നേതാക്കള്‍ക്ക് കാണണമെന്ന ആവശ്യം മുന്നോട്ട് വെച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്.
advertisement
ലീഗ് സംസ്ഥാന നേതാക്കളുമായി ഇപ്പോഴും നല്ല ബന്ധമാണ്. ഇതു പ്രകാരമായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍, ചര്‍ച്ച നടന്നപ്പോള്‍ മാത്രമാണ് പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടു പോകുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച്ചയെന്ന് മനസിലാക്കിയത്. ഈ കാര്യങ്ങള്‍ എൽ ഡി എഫ് നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നും മുഖ്യമന്ത്രിയില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. തന്റെ തെരഞ്ഞെടുപ്പ് വിജയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസിലും ഇടത് മുന്നണിയുടെ സഹകരണം ഉണ്ട്. ഈ സാഹചര്യത്തില്‍ എല്‍ ഡി എഫ് വിട്ട് പോവേണ്ട സാഹചര്യമില്ലെന്നും കാരാട്ട് റസാഖ് ന്യൂസ് 18നോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 21, 2021 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലിം ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് കാരാട്ട് റസാഖ്; പ്രസ്താവനക്ക് പിറകിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ലീഗ്