കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തിലെ പത്താം റൺവേയിലെ അപകട സാധ്യത ചൂണ്ടിക്കാട്ടിയുള്ള കത്ത് കേന്ദ്ര വ്യോമയാന അധികൃതര്‍ക്ക് ഒൻപതു വര്‍ഷം മുന്‍പ് ലഭിച്ചിരുന്നു. വ്യോമയാന സുരക്ഷ ഉപദേശക സമിതിയംഗം ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥനാണ് അന്ന് കത്ത് നല്‍കിയത്. തെളിവുകളും ചിത്രങ്ങളും സഹിതമായിരുന്നു കത്ത്. സുരക്ഷാ വീഴ്ചയും മുന്നറിയിപ്പ് അവഗണിച്ചതുമാണ് കരിപ്പൂര്‍ അപകടത്തിന് കാരണമെന്ന് വ്യക്തമാക്കുന്നതാണ് ഈ കത്ത്.
മംഗളൂരു അപകടത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച വ്യോമയാന സുരക്ഷ ഉപദേശക സമിതിയംഗവും മുന്‍ ക്യാപ്റ്റനുമായ മോഹന്‍ രംഗനാഥന്‍ 2011 ജൂണ്‍ 17 ന് ഡിജിസിഎ ഡയറക്ടര്‍ ഭരത് ഭൂഷൺ, വ്യേമയാന സെക്രട്ടറി നസീം സെയ്ദി എന്നിവർക്കാണ് കത്ത് നൽകിയത്. ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ കത്തില്‍ ചൂണ്ടികാട്ടിയ ന്യൂനതകള്‍ ഇങ്ങന;
റണ്‍വേ 10 ന്റെ അവസാനം കുത്തനെ താഴ്ചയാണ്. റെണ്‍വേ 28, റെണ്‍വേ 10 ന്റെ എതിര്‍ ദിശയിലും. കരിപ്പൂരില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇറങ്ങുന്നത് റെണ്‍വേ 28 ലാണ്. അതുകൊണ്ടു തന്നെ റണ്‍വേ 10 ന്റെ 2500 അടിയില്‍ വന്‍തോതില്‍ റബ്ബര്‍ അടിഞ്ഞ്കൂടുന്നു. കൃത്യമായ ഇടവേളകളില്‍ ഇതു നീക്കം ചെയ്യാറില്ല. റെണ്‍വേയുടെ നിലവാരം സംബന്ധിച്ച പരിശോധനയും കൃത്യമായി നടക്കുന്നില്ല. മഴയുള്ളപ്പോള്‍ ലാൻഡ് ചെയ്യുന്ന വിമാനത്തിന്റെ ബ്രേക്കിംഗ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുകയില്ല. മഴക്കാലത്ത് കാറ്റിന്റെ ദിശ പടിഞ്ഞാറ് നിന്നായതിനാല്‍ റണ്‍വേ 10 ല്‍ ഇറങ്ങുമ്പോള്‍ വിമാനത്തിന്റെ പിന്നില്‍ നിന്നുമാണ് കാറ്റ് വീശുന്നത്. ഇതും അപകട സാധ്യത വർധിപ്പിക്കുന്ന. റണ്‍വേയ്ക്ക് ചേര്‍ന്ന് വേണ്ടത്ര ചതുപ്പ് നിലമുള്ള റീസാ ഏരിയയുടെ അഭാവവുംമോഹന്‍ രംഗനാഥന്‍ ചൂണ്ടികാട്ടിയിരുന്നു.
അതേസമയം അക്കാലത്ത് ചില അറ്റകുറ്റപണികള്‍ റീസയിലടക്കം നടന്നതായാണ് അറിവെന്ന് ഡിജിസിഎ ഡയറക്ടറായിരുന്ന ഭരത് ഭൂഷന്‍ പ്രതികരിച്ചു. എന്നാൽ സുരക്ഷ സമിതിയുടെ ശുപാര്‍ശകൾ ഡിജിസിഎ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ കുറ്റപ്പെടുത്തുന്നു.
ഓഗസ്റ്റ് ഏഴിനുണ്ടായ കരിപ്പൂര്‍ വിമാനദുരന്തത്തില്‍ 18 ജീവനുകളാണ് നഷ്ടമായത്. 9 വര്‍ഷം മുന്‍പ് നല്‍കിയ കത്ത്പുറത്ത് വരുമ്പോള്‍ മുന്നറിയിപ്പ് അവഗണിച്ചതാര് ? സുരക്ഷാ വീഴ്ചക്ക് ഉത്തരവാദി ആര് ? എന്നീ ചോദ്യങ്ങളാണ് ഉയരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Air India pilot, Capt Deepak Sathe, Karipur Air India Express Crash, Karipur Crash, Kozhikode Plane Crash, Malappuram