കാസർകോട്: എല്ലാ തെരഞ്ഞെടുപ്പിലും 250 രൂപ വണ്ടിക്കൂലി മുടക്കി സിപിഎമ്മിന് വോട്ട് ചെയ്യാന്‍ പോകുമായിരുന്നുവെന്ന് കാസർഗോഡ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. ചെറുപ്പത്തിൽ സിപിഎമ്മിന് വേണ്ടി ധാരാളം മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും തന്റെ മകനെ കൊന്നത് സിപിഎം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തിയാണെന്നും കൃഷ്ണന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണൻ തന്റെ സിപിഎം ബന്ധം തുറന്നുപറഞ്ഞത്.
പെരിയയും കല്യോട്ടും സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളാണ്. ഇവിടെ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പേരില്‍ കൃപേഷ് ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയോട് അനുഭാവമുണ്ടെന്ന് പറയാന്‍ ആരെയും പേടിക്കേണ്ടെന്നായിരുന്നു കൃഷ്ണന്‍ മകന് കൊടുത്ത ഉപദേശം. 'നിനക്ക് നിന്റെ പാര്‍ട്ടി, എനിക്ക് എന്റേതും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷെ, തല്ലിനും വഴക്കിനും പോകരുത്. പ്രശ്‌നമുണ്ടാക്കാന്‍ പോകരുത്'- എന്നും കൃഷ്ണന്‍ കൃപേഷിനോട് പറഞ്ഞിരുന്ന വാക്കുകളാണിത്.
'ഒരിക്കല്‍ പോളിടെക്‌നിക്കില്‍ പ്രശ്‌നമുണ്ടായപ്പോള്‍ എസ്എഫ്‌ഐക്കാര്‍ അവനെ തല്ലി. അന്ന് ഞാനവനോട് പ്രശ്‌നമുണ്ടാക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം നീ ഇനി കോളജില്‍ പോയാല്‍ മതിയെന്ന് പറഞ്ഞു. അവന്‍ പിന്നെ പോയില്ല. പേടിച്ചിട്ടാണ്. അതോടെ പഠിത്തവും മുടങ്ങി. അടുത്തിടെ സിപിഎമ്മുകാര്‍ ഇവിടെ ഒരു ക്ലബ്ബ് കത്തിച്ചു. അതറിഞ്ഞ് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇതിന്റെ പേരില്‍ ഇവിടെ നിന്നുമിറങ്ങിയാല്‍ ഇനിയിങ്ങോട്ട് തിരിച്ച് വരേണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് അവന്‍ പോയില്ല. ക്ലബ്ബ് കത്തിച്ചതിന്റെ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ കടയടപ്പിക്കാന്‍ അവനും പോയിരുന്നു. അന്ന് സിപിഎം അനുകൂലിയായ വത്സന്‍ എന്നയാള്‍ പറഞ്ഞത് നിന്നെ പിന്നെ കണ്ടോളാം എന്നാണ്. അവനത് എന്നോട് വന്ന് പറയുകയും ചെയ്തു'.
കൃഷ്ണന്റെയും ഭാര്യയുടെയും ഏക മകനാണ് കൊല്ലപ്പെട്ടവരില്‍ ഒരാളായ കൃപേഷ്. തൊട്ടടുത്ത് പ്രശ്‌നമുണ്ടെന്നും കൃപേഷ് എന്നൊരു പയ്യന് കുത്തേറ്റുവെന്നും കേട്ടപ്പോള്‍ ആദ്യം ഇവര്‍ വിശ്വസിച്ചില്ല. 21കാരനായ പയ്യനാണ് മരിച്ചതെന്നാണ് ആദ്യം കേട്ടത്. പിന്നെയാണ് അത് കൃപേഷ് തന്നെയാണെന്ന് കുടുംബാംഗങ്ങൾക്ക് മനസിലായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.