തിരുവനന്തപുരം: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുയടെ അറസ്റ്റിനെതിരെ പ്രതികരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുക സംഘപരിവാറിന്റെ സഹജസ്വഭാവമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പ്രതികരിച്ചു. ഈ ശ്രമങ്ങളുടെ പുതിയ അധ്യായമാണ് മനീഷ് സിസോദിയയുടെ അറസ്റ്റ്. സിബിഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി വിമർശിച്ചു.
രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായി അപലപിക്കപ്പെടണമെന്നും ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Also Read- മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ CBI അറസ്റ്റിൽ
ഇന്നലെ രാത്രിയാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ശക്തമായി രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തിലെ കരിദനം എന്നാണ് സിസോദിയയുടെ അറസ്റ്റിനെ ആം ആദ്മി വിശേഷിപ്പിച്ചത്. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റെന്ന് കെജ്രിവാൾ പ്രതികരിച്ചു.
സിബിഐ നടപടിക്കെതിരെ എഎപി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ഇവരെ പിന്നീട് അറസ്റ്റ് ചെയ്‌ത്. വിവിധ സംസ്ഥാനങ്ങളിൽ എഎപിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകളും സംഘടിപ്പിച്ചു.
അതേസമയം, മനീഷ് സിസോദിയയെ സിബിഐ ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. 5 ദിവസം സിസോദിയയെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് സിബിഐയുടെ അപേക്ഷ. മൊബൈൽ ഫോൺ മാറിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അത് ഒരു തെളിവായി കണക്കാക്കാൻ ആകില്ലെന്നുമാണ് മനീഷ് സിസോദിയയുടെ പ്രതികരണം. സിസോദിയയ്ക്കു വേണ്ടി ദയാൻ കൃഷ്‌ണൻ ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.