ഡൽഹി കലാപ പശ്ചാത്തലത്തിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ ഫേസ്‌ബുക്കിൽ വീഡിയോ പങ്കുവച്ച യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത് കേരള പൊലീസ്. അട്ടപ്പാടി പടിഞ്ഞാറേക്കര വീട്ടിൽ ശ്രീജിത്ത് രവീന്ദ്രൻ (24) ആണ് അറസ്റ്റിലായത്. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തത്. ഇത് ട്രോൾ വീഡിയോ ആയി കേരള പൊലീസ് തന്നെ അവരുടെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടയുടനെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഇന്ന് രാവിലെയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. വര്‍ഗീയ പ്രചാരണങ്ങൾ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പാണ് പൊലീസ് ട്രോൾ വീഡിയോയിലൂടെ നൽകുന്നത്.
Also Read- ഫേസ്ബുക്കിൽ വർഗീയ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
വീഡിയോക്കെതിരെ സൈബർ സെല്ലിലും പരാതി ലഭിച്ചിരുന്നു. മോദി സർക്കാരിനെ പുകഴ്‌ത്തിയും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരെ പുറത്താക്കണമെന്നുമാണ് ഇയാൾ വീഡിയോയിലൂടെ പറഞ്ഞത്. പരാതി ലഭിച്ച് ഒട്ടുംവൈകാതെ തന്നെ സൈബർസെൽ നടപടി സ്വീകരിച്ചു. ഇതോടെ കേരളാ പൊലീസിനും നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
പൊലീസിന്റെ സൈബർ വിഭാഗമാണ് ട്രോൾ വീഡിയോ തയാറാക്കിയത്. മതവിദ്വേഷപ്രസംഗം നടത്തുന്ന ഇയാളെ കാണിച്ച് കൊണ്ട് ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങളും ട്രോൾ വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Communal social media posts, Delhi riot, Kerala police, Police arrest sreejith raveendran, Rss, Sreejith Raveendran