തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷനിൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാൻ 18 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. അധികമായി 26 ലക്ഷം വേണമെന്നാണ് യുവജന കമ്മീഷൻ ആവശ്യപ്പെട്ടത്.
ജീവനക്കാരുടെയും അംഗങ്ങളുടെയും ശമ്പളം, ഓണറേറിയം, ആർജിതാവധി സറണ്ടർ, പ്രൊവിഡന്റ് ഫണ്ട് ലോൺ, യാത്രാബത്ത എന്നിവയ്ക്കായാണ് തുക ആവശ്യപ്പെട്ടത്. യുവജന കമ്മീഷന് 2022–23 സാമ്പത്തിക വർഷത്തിൽ ശമ്പള വിഹിതമായി വിലയിരുത്തിയ 76.06 ലക്ഷം പൂർണമായി ചെലവഴിച്ചതായി കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചു. തുടർന്നു ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാൻ 9 ലക്ഷം കൂടി അനുവദിച്ചു.
അനുവദിച്ച തുകയിൽ 8,45,000 രൂപ ഡിസംബർ മാസത്തിലെ ജീവനക്കാരുടെ ശമ്പളത്തിനും ഓണറേറിയത്തിനും ചെലവായി. ശേഷിക്കുന്ന 55,000 രൂപ ചെലവുകൾക്കു തികയില്ലെന്നും ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ 26 ലക്ഷം അനുവദിക്കണമെന്നും കമ്മീഷൻ സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ 18 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.
Also Read- ‘സഖാവ് ചിന്തയെ കൊല്ലാതെ കൊല്ലുകയാണ്; ക്രൂരതക്കും ഒരതിരുണ്ട്, ഇത് തുടരരുത്; പി.കെ ശ്രീമതി
കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പള കുടിശികയായ 8.50 ലക്ഷവും അനുവദിക്കാൻ സര്‍ക്കാർ നിര്‍ദേശിച്ചിരുന്നു. 2016 ഒക്ടോബറിൽ അധികാരമേറ്റ ചിന്തയ്ക്ക് 50,000 രൂപയാണ് ശമ്പളമായി നിശ്ചയിച്ചത്. 2018 മേയിൽ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തി. 2016 ഒക്ടോബർ മുതൽ 2018 മേയ് വരെ വാങ്ങിയ ശമ്പളം മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷമാക്കി കുടിശിക അനുവദിക്കണമെന്ന് ചിന്ത ആവശ്യപ്പെട്ടു. 2017 ജനുവരി മുതൽ ചിന്തയുടെ ശമ്പളം ഒരു ലക്ഷമാക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. കുടിശികയായ 8.50 ലക്ഷം അനുവദിക്കാനും സർക്കാർ നിർദേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.